kerala

പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തി; രാജിവെച്ച എസ്.ഐ ശ്രീജിത്ത്

By webdesk18

November 07, 2025

മരം മുറി പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയതായി മലപ്പുറം എസ് പി സുജിത്ത് ദാസ് വിഷയത്തില്‍ രാജിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്ത്. മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന് പ്രശ്‌നം ഇല്ല.താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും . പിടികൂടുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നയാളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. മലപ്പുറത്തുകാരെല്ലാം സ്വര്‍ണംകടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.

മലപ്പുറത്തെ മോശമാക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറം സ്വര്‍ണക്കടത്തിന്റെയും ക്രിമിനലുകളുടെയും ഹബ്ബ് ആണെന്ന് വരുത്തി തീര്‍ക്കുന്നു. പൊലീസ് എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണം പിടികൂടുന്ന ഏക സ്ഥലം ആയിരിക്കും കരിപ്പൂര്‍. സ്വര്‍ണം പിടികൂടുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. കസ്റ്റംസ് പലതവണ പൊലീസിനെ വിലക്കിയിട്ടുണ്ട്. പൊലീസ് സ്വര്‍ണം പിടികൂടുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട പിഴയില്‍ വലിയ നഷ്ടം ഉണ്ടാകുന്നു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. അപ്രൈസര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല. അപ്രൈസര്‍ ഉണ്ണിക്കുണ്ടായ ഉയര്‍ച്ച നാടുമുഴുവന്‍ കണ്ടതാണ്. പൊലീസും അപ്രൈസറും ചേര്‍ന്ന ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്.- ശ്രീജിത്ത് ആരോപിക്കുന്നു.

മലപ്പുറത്തുകാരെല്ലാം സ്വര്‍ണം കടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയില്‍ വരുത്തി തീര്‍ക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത് 99 ശതമാനം സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ എന്ന നിലയ്ക്കായി മലപ്പുറം. താന്‍ ലോ പ്രൊഫൈല്‍ എന്നാണ് സുജിത്ത് ദാസ് അന്‍വറിനോട് പറഞ്ഞത്. അതുകൊണ്ടാണ് താന്‍ നല്‍കിയ പരാതി എങ്ങും എത്താത്തത്. ഇതുവരെ തന്റെ മൊഴി എടുത്തിട്ടില്ല. തന്നെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് സുജിത്ത് പറയുന്നുണ്ട്. പക്ഷെ അന്‍വറിനോട് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. തേക്ക് അബദ്ധത്തില്‍ മുറിച്ചു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കേസ് എടുക്കണമെന്ന് സംവിധാനം വിചാരിച്ചാല്‍ എങ്ങനെയും എടുക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിന് തൊട്ടുപിന്നാലെ വിജിലന്‍സ് എത്തി. നീതി എല്ലാവര്‍ക്കും ഒരുപോലെ അല്ല. പൊലീസിനെ ചില ആളുകള്‍ മോശമാക്കുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ശ്രീജിത്ത് ഡിജിപിക്ക് രാജിക്കത്ത് നല്‍കിയത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ താന്‍ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിന്റെ രാജിക്കത്തില്‍ പറയുന്നു.