kerala

ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി

By webdesk18

November 17, 2025

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.

സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.