india

ഇന്ത്യന്‍ ജൂഡീഷ്യറിയിലെ ഗുരുതര പ്രശ്‌നങ്ങള്‍: സ്വകാര്യ പ്രമേയം അവതരിപ്പിച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി

By webdesk14

December 07, 2024

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി രാജ്യസഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച് പി.വി അബ്ദുൽ വഹാബ് എം.പി. ജനാസംഖ്യാനുപാതികമായി ജഡ്ജിമാരുടെ എണ്ണം അടിയന്തരമായി ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2002ലെ ആൾ ഇന്ത്യ ജഡ്ജസ് അസ്സോസിയഷൻ കേസിലെ വിധിപ്രകാരം 2007 ഓടെ 10 ലക്ഷം ആളുകൾക്ക് 50 ജഡ്ജിമാർ എന്ന അനുപാതത്തിലേക്ക് ഉയർത്തേണ്ടതുണ്ടെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം പത്തുലക്ഷം ജനങ്ങൾക്ക് 21 ജഡ്ജിമാർ മാത്രം ഉള്ള സാഹചര്യത്തിൽ 2002ലെ സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസുകൾ കോടതികളിൽ കെട്ടി കിടക്കുന്നതിലെ ആശങ്കയും അദ്ദേഹം അറിയിച്ചു. രാജ്യത്താകെ 4.5 കോടി കേസുകളാണ് വിവിധ കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. അതിൽ തന്നെ 2.5 കോടി കേസുകളും ക്രിമിനൽ കേസുകളാണ്. ഹൈ കോടതികളിൽ ശരാശരി ഒരു കേസ് തീർപ്പാവാൻ 3 വർഷമെടുക്കുമ്പോൾ കീഴ്‌കോടതികളിൽ അത് 6 വർഷം ആവുന്നു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. ഇത്തരത്തിലുള്ള അപാകതകൾ കാരണം പൊതുജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും അത് ഗൗരവതരമായി തന്നെ സർക്കാർ പരിഗണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി രേഖകൾ ഡിജിറ്റൽ വൽക്കരിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലങ്ങളും നൽകി രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.