ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ട ആപ്പുകളും വഴി വൻതുക സമ്പാദിച്ച ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിയുടെ ആഡംബര ജീവിതം ഇഡി നടത്തിയ റെയ്ഡിൽ പുറത്ത് വന്നു. ലഖ്നൗവിലും ഉന്നാവോയിലുമായി ഒമ്പതോളം കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
ലംബോർഗിനി ഉറൂസ്, മെഴ്സിഡസ്, ബിഎംഡബ്ല്യൂ സെഡ്4 എന്നിവയ്ക്കൊപ്പം ഫോർഡ് എൻഡവർ, മഹീന്ദ്ര താർ ഉൾപ്പെടെ നാല് ആഡംബര വാഹനങ്ങളാണ് ഇഡി കസ്റ്റഡിയിലെടുത്തത്. നിലവിൽ ദുബായിൽ കഴിയുന്ന അനുരാഗ് ദ്വിവേദിക്ക് അനധികൃത ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും അനുരാഗ് സമ്പാദിച്ച പണത്തിന്റെ വലിയൊരു ഭാഗം ‘സ്‌കൈ എക്‌സ്‌ചേഞ്ച്’ എന്ന ചൂതാട്ട ആപ്പിൽ നിന്നാണെന്നും അധികൃതർ വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ ബെറ്റിംഗ് സൈറ്റുകൾ പ്രോത്സാഹിപ്പിച്ച അനുരാഗ്, അതിലൂടെ ലഭിച്ച വൻതുകകൾ ഹവാല ഇടപാടുകൾ വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപിച്ചുവെന്നും ഇഡി അറിയിച്ചു. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ നിന്ന് ഇയാളും കുടുംബാംഗങ്ങളും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് ഹാജരാകാത്തതിനെ തുടർന്ന് ഇയാളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങി. ഇൻഫ്ലുവൻസർമാരുടെ മറവിൽ നടക്കുന്ന വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.