തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.
അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.
കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.