ചെന്നൈ: ദളപതി വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.
തെലുങ്കിൽ ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ നിലനിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഈ വിഷയത്തിൽ സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചിരുന്നു. “ഇത് റീമേക്കാണോ, പകുതി റീമേക്കാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ – ഇതൊരു ദളപതി വിജയ് ചിത്രം തന്നെയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചിത്രം റീമേക്കാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത അദ്ദേഹം നൽകിയിരുന്നില്ല.
ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ കണ്ട ആരാധകർ പറയുന്നത്, ചിത്രത്തിന്റെ വലിയൊരു ഭാഗം ‘ഭഗവന്ത് കേസരി’യിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ആ കഥയോട് ചേർത്തിട്ടുണ്ടെന്നും ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ട്രെയ്‌ലറിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന റോബോട്ട് ദൃശ്യങ്ങൾ ചിത്രത്തിൽ സയൻസ് ഫിക്ഷൻ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചന നൽകുന്നതായും ആരാധകർ വിലയിരുത്തുന്നു.
അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യൻ സൂര്യനാണ്. എഡിറ്റിങ് പ്രദീപ് ഇ. രാഘവാണ് കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’യോടൊപ്പം ക്ലാഷ് റിലീസായാണ് ‘ജനനായകൻ’ തിയേറ്ററുകളിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.