Culture

താരദമ്പതികള്‍ തട്ടിയത് 100 കോടിയിലധികം; കോടികള്‍ എങ്ങോട്ടുപോയെന്നും അന്വേഷണം

By chandrika

December 18, 2016

തിരുവനന്തപുരം: താരദമ്പതികളായ ധന്യമേരി വര്‍ഗ്ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബ്ബും ഫ്‌ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയെടുത്തത് 100കോടിയിലധികം രൂപ. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ പേരിലാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ജോണിന്റെ പിതാവ് ജേക്കബ്ബ് സാംസണിനേയും ജോണിന്റെ സഹോദരന്‍ സാമുവലിനേയും അന്വേഷണ സംഘം നേരത്തെ അറസ്റ്റുചെയ്തിരുന്നു. പലരില്‍ നിന്നായി തട്ടിയെടുത്ത കോടികള്‍ എവിടെപ്പോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയോ എന്ന സംശയവും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ധന്യയുടേയും ഭര്‍തൃവീട്ടുകാരുടേയും പേരിലുള്ള കോടികളുടെ ഭൂമി ഇടപാടുകളുടെ രേഖകള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

ഭൂമി ഇടപാടുകളുടെ വിവരശേഖരണത്തിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് അന്വേഷണസംഘം കത്ത് നല്‍കി. പ്രതികള്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറാന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും ആവശ്യപ്പെടും. പ്രതികളില്‍ മുംബൈ, ബാംഗ്ലൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തും വിദേശത്തുമായി പ്രതികള്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.