kerala

കമാന്‍ഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവര്‍ത്തകര്‍

By webdesk17

December 18, 2024

അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി വിനീതിന്റെ സഹപ്രവര്‍ത്തകര്‍. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി നല്‍കി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

അസിസ്റ്റന്റ് കമാന്‍ഡന്‍ന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും 2021ല്‍ ട്രെയിനിങ്ങിനിടെ മരിച്ച സുനീഷിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.

ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതില്‍ വലിയ മാനസിക പീഡനം വിനീത് നേരിട്ടതായി വെളിപ്പെടുത്തുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞ അവസാന സന്ദേശം പുറത്തു വന്നിരുന്നു.

നവംബറില്‍ നടന്ന പരിശീലനത്തില്‍ പരാജയപ്പെട്ട വിനീതിന് ക്യാമ്പ് വൃത്തിയാക്കുന്ന ജോലി നല്‍കിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യ ഗര്‍ഭിണിയായതിനാല്‍ വിനീത് ഇടയ്ക്ക് ലീവുകള്‍ക്ക് അപേക്ഷിച്ചിരുന്നതായും ഇതൊന്നും നല്‍കിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.