News

ഡെല്‍റ്റ വകഭേദം വാക്‌സിനെ മറികടന്നേക്കാം, ഭൂരിഭാഗം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച ഇസ്രായേലില്‍ കോവിഡ് വ്യാപിക്കുന്നു

By Test User

July 06, 2021

ജറുസലേം: ഡെല്‍റ്റ വകഭേദം വാക്സിനെ മറികടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്സിന്‍ കാര്യക്ഷമമാകണമെന്നില്ലെന്നാണ് പ്രാഥമിക സൂചനകള്‍ വ്യക്തമാക്കുന്നതെന്ന് ഇസ്രായേലിലെ വിദഗ്ധ സമിതി അംഗം പറയുന്നു. ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന്‍ കുത്തിവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആശങ്ക ഉണര്‍ത്തുന്ന കണ്ടെത്തല്‍.

ലോകത്ത് അതിവേഗത്തില്‍ വാക്സിനേഷന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍.ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കിയതോടെ പ്രതിദിന കോവിഡ് കേസുകള്‍ അഞ്ചായി കുറയ്ക്കാന്‍ സാധിച്ചു.എന്നാല്‍ അടുത്തിടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി വര്‍ധിച്ചു.ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ അത്ര ഫലപ്രദമാകണമെന്നില്ല എന്ന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ വാക്സിന്‍ ഫലപ്രദമല്ല എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് കീഴിലുള്ള ദേശീയ വിദഗ്ധ സമിതി ചെയര്‍മാന്‍ റാന്‍ ബാലിസെര്‍ പറയുന്നു.

വാക്സിന്‍ സ്വീകരിച്ചവരില്‍ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും വ്യത്യസ്ത സ്ഥലങ്ങളിലാണ് രോഗബാധ. ഡേറ്റയുടെ അടിസ്ഥാനത്തില്‍ അന്തിമവിശകലത്തില്‍ എത്തുന്നത് സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗികളുടെ എണ്ണവും ഉയരുന്നതായി റാന്‍ ബാലിസെര്‍ പറയുന്നു. വാക്സിന്‍ സ്വീകരിച്ചവരില്‍ രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ഗുരുതര രോഗി എന്നസ്ഥാനത്ത് നിന്ന് അഞ്ചായാണ് വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.