Culture

നോട്ട് അസാധു: ആറ് ദിവസം കൊണ്ട് മരണം 25 കടന്നു

By chandrika

November 15, 2016

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 25 പേര്‍ മരിച്ചതായി ഔദ്യോഗിക കണക്ക്. നോട്ടുമാറാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ഭൂരിഭാഗം മരണങ്ങളും. ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ച സംഭവവും ആത്മഹത്യ ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറു ദിവസത്തിനിടെ സര്‍ക്കാര്‍ രേഖകളില്‍ വന്ന മരണത്തിന്റെ കണക്കാണിത്. യഥാര്‍ത്ഥ മരണ സംഖ്യ ഇതിനേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍, ഷാംലി, മെയിന്‍പുരി, കുശിനഗരം, ഫൈസാബാദ്, കാണ്‍പൂരില്‍ രണ്ടുപേര്‍, വടക്കു കിഴക്കന്‍ ഡല്‍ഹി, ഗുജറാത്തിലെ സൂറത്ത്, താരാപൂര്‍, ലിംബഡി, കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍, ഛത്തീസ്ഗഡിലെ രാജ്ഗഡ്, മുംബൈയില്‍ രണ്ടുപേര്‍, ആന്ധ്രയിലെ വിശാഖപട്ടണം, രാജസ്ഥാനിലെ പാലി, തെലുങ്കാനയിലെ കണ്ടുകുരി, പശ്ചിമബംഗാളിലെ ഹൗറ, ബിഹാറിലെ ഖൈമൂര്‍, കേരളത്തിലെ തലശ്ശേരി, ആലപ്പുഴ, കര്‍ണാടകയിലെ ഉടുപ്പി, മധ്യപ്രദേശിലെ സാഗര്‍, ഭോപാല്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചികിത്സ കിട്ടാതെ മരിച്ചവരില്‍ രണ്ട് നവജാത ശിശുക്കളും പത്തു മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ചു. ജനങ്ങള്‍ക്ക് തീരാ ദുരിതം സമ്മാനിച്ച നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.