business

ഒരു രൂപ മുതല്‍ സ്വര്‍ണം വാങ്ങാം; മഹാമാരിയിലും വളര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡ്- അറിയേണ്ടതെല്ലാം

By Test User

September 05, 2020

മുംബൈ: എല്ലാ കാലത്തെയും സുരക്ഷിതമായ നിക്ഷേപം ഏത് എന്നതിന് ഒരുത്തരമേയുള്ളൂ, സ്വര്‍ണം. കോവിഡ് കാലത്ത് വിപണികളെല്ലാം മൂക്കുകുത്തി വീണ വേളയിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ച വച്ചത്. ഇന്ത്യയിലെ സ്വര്‍ണ വില ഈ വര്‍ഷം ആരംഭിച്ചത് 39000 (10 ഗ്രാം) രൂപയ്ക്കാണ്. ഇപ്പോഴത് പത്തു ഗ്രാമിന് 56000 രൂപയാണ്. ഒരുഘട്ടത്തില്‍ വലയില്‍ റെക്കോര്‍ഡിട്ട ശേഷമാണ് സ്വര്‍ണം അല്‍പ്പമൊന്ന് തിരിച്ചിറങ്ങിയത്.

ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്വര്‍ണം സൂക്ഷിക്കുന്നത് ഇന്ത്യയിലാണ്. വീടുകളില്‍ 25000 ടണ്ണും ക്ഷേത്രങ്ങളിലും ട്രസ്റ്റുകളിലുമായി മുവ്വായിരം ടണ്ണും സ്വര്‍ണം രാജ്യത്തുണ്ടെന്നാണ് കണക്ക്. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ ഉള്ളത് 640 ടണ്‍ സ്വര്‍ണം. വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന് മാത്രം 127 ലക്ഷം കോടി മൂല്യം വരുമെന്നാണ് കണക്ക്.

കള്ളന്‍ കൊണ്ടുപോകുമെന്ന പേടി വേണ്ട

എന്നാല്‍ കോവിഡ് കാലത്ത് സ്വര്‍ണത്തേക്കാള്‍ വിപണി പിടിച്ചത് ഡിജിറ്റല്‍ ഗോള്‍ഡാണ്. പണിക്കൂലി, മോഷണം എന്നിവയെ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകം. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫ് എന്നിങ്ങനെയാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഉദാഹരണങ്ങള്‍. എംസിഎക്‌സിലും ബിഎസ്‌സിയിലും എന്‍എസ്ഇയിലും ഡിജിറ്റല്‍ ഗോള്‍ഡിന്റെ വ്യാപാരം നടക്കുന്നുണ്ട്.

മൂന്നു വര്‍ഷമേ ആയുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വിപണിയിലെത്തിയിട്ട്. ഷവോമി എംഐ പേ, ആമസോണ്‍ സേഫ് ഗോള്‍ഡ്, ഗൂഗ്ള്‍ പേ, പേ ടിഎം, ഫോണ്‍ പെ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയെല്ലാം ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം. ആമസോണ്‍ സേഫ് ഗോള്‍ഡില്‍ അഞ്ചു രൂപ മുതലാണ് വില്‍പ്പന. ഒരു ഗ്രാം വരെ (അല്ലെങ്കില്‍ നിശ്ചിത തൂക്കം വരെ) സ്വരുക്കുട്ടി വയ്ക്കുന്ന സ്വര്‍ണം പിന്നീട് ഏതുസമയത്തും വിപണി വില അനുസരിച്ച് വില്‍ക്കുകയും ചെയ്യാം. പണിക്കൂലിയും മറ്റു ചെലവുകളും ഇല്ല എന്നതു പോലെ, സാധാരണ നികുതിയും മറ്റു അധിക ഭാരങ്ങളും ഡിജിറ്റല്‍ സ്വര്‍ണത്തിലില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ മൂന്നു ശതമാനം ജിഎസ്ടിയുണ്ട്.

സംഗതിയിങ്ങനെ

മുടക്കുന്ന തുകയ്ക്ക് സ്വര്‍ണത്തിന്റെ മൂല്യം വ്യക്തമാക്കുന്ന രേഖകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇത് ഓഹരി വിപണിയിലേതിനു സമാനമായ ഡീമാറ്റ് അക്കൗണ്ടുകളിലാകും സൂക്ഷിക്കുക. സ്വര്‍ണ വിലയുടെ വ്യതിയാനത്തിന് അനുസരിച്ച്, അക്കൗണ്ടിലെ മൂല്യവും വ്യത്യാസപ്പെടും. ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് (ഇ.ടി.എഫ്) വാങ്ങാന്‍ കഴിയും. ഒരു ഗ്രാം സ്വര്‍ണത്തിനു തുല്യമായ യൂണിറ്റാണ് നിക്ഷേപകന് ഗോള്‍ഡ് ഇ.ടി.എഫിലൂടെ വാങ്ങാന്‍ സാധിക്കുക. നിക്ഷേപകന്‍ ഒരു യൂണിറ്റു വാങ്ങുമ്പോള്‍ ഗോള്‍ഡ് ഇ.ടി.എഫ് അതിനു തുല്യമായ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാല്‍ ഏതു സമയത്തും വില്‍ക്കാവുന്നതാണ്.

Gold goes digital amid the pandemic!

As #COVID19 fear grips the world, gold continues to be a safe haven. Last year in India, 65% of the gold bought, was in the form of jewellery, however, people are now moving towards digital gold. @Manisha3005 with #CommoditiesTrade pic.twitter.com/ovLzTeZl1H

— CNBC-TV18 (@CNBCTV18News) September 5, 2020

കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയും ഡിജിറ്റല്‍ ഗോള്‍ഡിന്റെ രൂപമാണ്. ഇതിലെ നിക്ഷേപത്തിനു 2.75% പലിശയും ലഭിക്കുന്നുണ്ട്. എട്ടുവര്‍ഷത്തേക്കാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. ആര്‍.ബി.ഐ നലകുന്ന സര്‍ട്ടിഫിക്കറ്റ് ആയോ അല്ലെങ്കില്‍ ഡീമാറ്റ് രൂപത്തിലോ നിക്ഷേപം സൂക്ഷിക്കാം. ബോണ്ടുകള്‍ വായ്പകള്‍ക്കു ഈടു വയ്ക്കാനും ഉപയോഗിക്കാം.

ഇതിപ്പോ ആരെങ്കിലും വാങ്ങുവോ?

കൈ കൊണ്ട് തൊടാനാകാത്ത ഈ സ്വര്‍ണം ഇനി ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നതാകും സംശയം. 2020ലെ അക്ഷയ തൃതീയയില്‍ മാത്രം 37 കിലോ ഡിജിറ്റല്‍ സ്വര്‍ണം വിറ്റു എന്നാണ് ഗൂഗ്ള്‍ പേ പറയുന്നത്. ഈ വര്‍ഷം ആദ്യ നാലു മാസം മാത്രം നൂറു കിലോ ഗ്രാം സ്വര്‍ണം വിറ്റതായി ഫോണ്‍ പേയും അവകാശപ്പെടുന്നു.

ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഏറ്റവും വലിയ പ്രശ്‌നമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അതിന് റെഗുലേറ്ററി അതോറിറ്റി ഇല്ല എന്നതാണ്. എന്നാല്‍ ഗോള്‍ഡ് ഇടിഎഫിന് സെബിയും ഗോള്‍ഡ് ബോണ്ടുകള്‍ക്ക് റിസര്‍വ് ബാങ്കും റെഗുലേറ്റര്‍ ആയി ഉണ്ട്.