kerala

‘സ്വന്തക്കാരായപ്പോള്‍ സ്നേഹം കൂടിയോ?’; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി വൈകിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍

By webdesk17

February 13, 2026

കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

പരാതി ലഭിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പ്രതിസ്ഥാനത്ത് ‘സ്വന്തക്കാര്‍’ ആയതുകൊണ്ടാണോ എന്നും സതീശന്‍ ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകൂടം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ആരോപണം വരുമ്പോള്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു.

നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ 8 വരെ എഫ്.ഐ.ആര്‍ ഇടാന്‍ പോലീസ് തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അതിജീവിതയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും പരാതിയുമായി മുന്നോട്ടുവന്ന അവരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി ലഭിക്കാന്‍ വൈകുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.