kerala

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും യു.പ്രതിഭ

By webdesk14

March 24, 2025

ആലപ്പുഴ: ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയോടും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്‍റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണമെന്നും പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും നാസർ വ്യക്തമാക്കിയിരുന്നു.