kerala
ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി
അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.
പണ്ഡിതനും പക്വമതിയുമായ ഭരണാധികാരിയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞകാല പ്രധാന മന്ത്രിമാരിൽ തന്റെ സ്വഭാവമേന്മ കൊണ്ടും നയചാതുരി കൊണ്ടും സ്വന്തമായ ഇടം തീർത്ത സമുന്നത വ്യക്തിത്വത്തിന്നു ടമായിരുന്നു ഡോ. മൻമോഹൻ സിംഗ്. വിശേഷിച്ചും സാമ്പത്തിക രംഗത്ത് അദ്ദേഹം പുലർത്തിയ കൃത്യവും കർക്കശവുമായ നയസമീപനങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. നെഹ്റുവിയൻ ഇന്ത്യയുടെ ആശയങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.
തന്റെ ഭരണകാലാനന്തരം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിലെ അപചയങ്ങളെ സൂക്ഷ്മമായി അദ്ദേഹം ഗ്രഹിച്ചിരുന്നു. ശ്രീ രമേശ് ചെന്നിത്തല ഒരിക്കൽ നയിച്ച രാഷ്ട്രീയ പ്രക്ഷോഭ ജാഥ എറണാകുളത്ത് സമാപിച്ചപ്പോൾ അവിടെ ഉദ്ഘാടന പ്രസംഗം നിർവഹിച്ചുകൊണ്ട് ഡോ. മൻമോഹൻ സിംഗ് പറഞ്ഞു: “നോട്ട് നിരോധനം രാജ്യം അകപ്പെട്ട വലിയൊരു കുടുക്കാണ്. അതിൽ നിന്ന് പുറത്തു കടക്കാനുള്ള ഒരു വഴി എത്ര ആലോചിച്ചിട്ടും എനിക്ക് കാണാൻ കഴിയുന്നില്ല”. അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.
മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചില്ല. ഉന്നതമായ സംസ്കാരം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.
ആപാദചൂടം ഒരു ജെൻ്റ്ൽമാൻ ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനും അദ്ദേഹത്തിൻ്റെ ഗഹനമായ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്താനും ലഭിച്ച അവിസ്മരണീയമായ സന്ദർഭങ്ങളിലെല്ലാം അനുഭവപ്പെട്ടത് അഗാധമായ അറിവും സംശുദ്ധമായ സ്വഭാവമഹിമയുമായിരുന്നു.
kerala
തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍
കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.
ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിച്ചത് . മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
kerala
എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍
പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
എസ്‌ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന്‍ , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.
നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്‌ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala15 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala13 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

