Connect with us

india

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇ.ഡി. നോട്ടീസ്; കുരുക്ക് മുറുകി

കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.

Published

on

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 27ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയത്.
ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. അതിനാല്‍ത്തന്നെ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്. ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്.
2020 ഡിസംബറില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 13 മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അന്ന് നാലുവട്ടം നോട്ടീസ് നല്‍കിയെങ്കിലും മൂന്നുതവണയും ആരോഗ്യകാരണം പറഞ്ഞ് രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നാലാംതവണയായാണ് ചോദ്യംചെയ്യലിന് ഹാജരായത്. അന്ന് സി.എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇ.ഡി സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുള്‍മുനയിലാക്കിയിരുന്നു. ഇഡി ചോദ്യം ചെയ്യലിന് പിന്നാലെ രവീന്ദ്രനെ നിര്‍ണായക പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും രവീന്ദ്രനെ ഒരുപോലെ പ്രതിരോധിക്കുകയായിരുന്നു. അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നാല് ദിവസത്തേക്ക് കൂടി എം ശിവശങ്കറെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇത് അംഗീകരിച്ചാണ് സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

 

india

എത്യോപ്യ അഗ്നിപര്‍വത സ്‌ഫോടനത്തിലെ ചാരമേഘം ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക്; വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.

Published

on

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കട്ടിയുള്ള ചാരമേഘങ്ങള്‍ ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയ ചാരമേഘം ഇന്ന് വൈകുന്നേരം 7.30ഓടെ ചൈനയിലേയ്ക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.

ചെങ്കടലിന് കുറുകെ കിഴക്കോട്ടും അറേബ്യന്‍ ഉപദ്വീപിലേയ്ക്കും പുകപടലം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റിന്റെ സ്വാധീനത്തില്‍ എത്യോപ്യയില്‍ നിന്ന് ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍, അറേബ്യന്‍ കടല്‍ എന്നിവ വഴിയിലൂടെ പുകപടലം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയതായും വകുപ്പ് വ്യക്തമാക്കി.

ചാരമേഘം ഇന്ത്യയിലെ വ്യോമയാന സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാരമേഘം എത്തുമെന്നും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Continue Reading

india

നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്‍

വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്‍. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന്‍ ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.

‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന്‍ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.

മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന്‍ പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.

Continue Reading

india

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Published

on

ഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍. സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഡിങ്കല്‍ ഷിംഗോടാവാലയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങള്‍ സൂറത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓള്‍പാഡ് താലൂക്കില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കല്‍, സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വരാച്ച സോണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനത്തിനായി ബൂത്ത് ലെവല്‍ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളില്‍ ഗ്യാസ് ഗീസര്‍ ഉണ്ടായിരുന്നെന്നും ഇതില്‍നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.

ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യഥാര്‍ഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുള്‍പ്പെടെ മൂലം മരിക്കുകയും ചെയ്തത്.

Continue Reading

Trending