Video Stories
വൈകിയെത്തുന്ന നീതി
നാലു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശിപാര്‍ശക്ക് കേന്ദ്രം അംഗീകാരം നല്കുകയുണ്ടായി. നിലവിലുണ്ടായിരുന്ന ഒമ്പത് ജഡ്ജിമാരുടെ കുറവിലേക്കാണ് പുതുതായി മൂന്ന് നിയമനം നടന്നത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം രാജ്യത്തെ ആശങ്കാ ജനകമാക്കുന്നതായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയായ കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഈ ശിപാര്‍ശ മടക്കുകയായിരുന്നു. സീനിയോറിറ്റി മാനദണ്ഡത്തിന്റെ പേരിലായിരുന്നു നിയമ മന്ത്രാലയത്തിന്റെ അപ്രതീക്ഷിത നീക്കം. ഇതിനു പിന്നാലെ കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഏപ്രിലില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറിന്റെ മുമ്പില്‍ മറ്റുവഴികളില്ലാതായതോടെയാണ് ജോസഫിന്റെ പേര് അംഗീകരിക്കാന്‍ തയ്യാറായത്.
ഉന്നത നീതിപീഠത്തിന്റെ അസംതൃപ്തിക്ക് വരെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം കാരണമായിത്തീര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന് ജോസഫ്, എ.കെ സിക്രി എന്നിവരടങ്ങിയ കൊളീജിയം ഒറ്റക്കെട്ടായി മാസങ്ങള്‍ക്കു മുമ്പ് തന്നെ ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തതാണ്. ഈ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിക്കപ്പെട്ട ശിപാര്‍ശ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന കൊളീജിയം ജൂലൈ 16ന് വീണ്ടും സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കൊളീജിയം രണ്ടുതവണ ഒരാളുടെ പേര് ശിപാര്‍ശ ചെയ്താല്‍ അത് തള്ളാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്.
എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അദ്ദേഹത്തിന് അംഗീകാരം നല്കാന് തയ്യാറായപ്പോഴും അദ്ദേഹത്തെ പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്നല്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. അര്‍ഹതപ്പെട്ട സീനിയോറിറ്റി അദ്ദേഹത്തിന് നല്കാന് മോദിസര്‍ക്കാറിന് മനസ്സുവന്നിട്ടില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പിറകിലാണ് അദ്ദേഹത്തിന്റെ പേര് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ കൊളീജിയം നല്കിയ പട്ടികയില്‍ ഒന്നാമനായിട്ടാണ് ജസ്റ്റിസ് ജോസഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സമീപിച്ചിരിക്കുകയാണ്.
കെ.എം ജോസഫിനേക്കാളും സീനിയറായ മറ്റു ജഡ്ജിമാരുണ്ടെന്നും ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാല്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയരുമെന്നുമുള്ള തടസ വാദമായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തിന്റെ പേര് മടക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാത്രം ജഡ്ജിമാരായി നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ മുട്ടു മടക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കിയിരുന്നു. ഈ നടപടിയിലുള്ള പ്രതികാരമാണ് ജസ്റ്റിസ് ജോസഫിനോട് സര്‍ക്കാര്‍ കാണിക്കുന്നത്. സുപ്രീംകോടതിയില്‍ ആവശ്യത്തിനുള്ള ന്യായാധിപന്‍മാരില്ലെന്ന മുറവിളി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കഴിവുറ്റ ഒരു ന്യായാധിപനെ തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിന് വഴങ്ങാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജുഡീഷ്യറിയെ കൈവെള്ളയിലൊതുക്കാനുള്ള കഠിനശ്രമം കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും നടന്നുകൊണ്ടിരിക്കുകയാണ്. നിയമ നിര്‍മാണ സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ മാര്‍ഗതടസ്സമായി മാറുന്നത് പലപ്പോഴും നീതിന്യായ സഭയുടെ ഇടപെടലാണ്. ജന വിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ സര്‍ക്കാറിന്റെ പല നയങ്ങളും പരമോന്നത നീതപീഠത്തിന്റെ ഇടപെടല്‍ മൂലം ലക്ഷ്യത്തിലെത്താതെ പോയിട്ടുണ്ട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും വരുതിയിലുള്ള മോദിസര്‍ക്കാറിന് പലപ്പോഴും തലവേദനയായി മാറുന്നത് ഈ ഇടപെടലാണ്. അത്കൊണ്ട് തന്നെ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് സ്വാഭാവികവുമാണ്.
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത വിധം രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ കടുത്ത ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരുന്ന ഭരണകൂടം നിസ്സംഗതയോടെ നോക്കിനിന്നത് കേവല യദൃശ്ചികമല്ല. ചീഫ് ജസ്റ്റിസിനെതിരെ അതി ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നപ്പോള്‍ ആരോപണ വിധേയനെ വെള്ളപൂശുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് വീതം വെക്കുന്നതില്‍ സീനിയോറിറ്റി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചപ്പോള്‍ ഗൗരവതരമായി ഈ വിഷയത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു മോദിസര്‍ക്കാര്‍. ഒടുവില്‍ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ചെലമേശ്വറിന് മാന്യമായ ഒരു വിടവാങ്ങലിനു പോലും അവസരം ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി.
പ്രതിപക്ഷത്തെയോ സ്വന്തം മുന്നണിയിലെ കക്ഷികളെയോപോലും വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ചൊല്പ്പടിയില് നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ സകല മാനദ്ണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്. ജുഡീഷ്യറിയെയും ഈ നീക്കത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമായിട്ടുവേണം ജസ്റ്റിസ് ജോസഫിനോടുള്ള സര്‍ക്കാറിന്റെ സമീപനത്തെ കാണാന്‍.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india24 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

