Connect with us

Video Stories

നീതിയുടെ കണ്ണുതുറക്കുന്ന എന്‍ഡോസള്‍ഫാന്‍ വിധി

Published

on

ആര്‍ക്ക് അഹിതമായാലും വേണ്ടില്ല, തിന്നുന്നതിലും കുടിക്കുന്നതിലും ഇരിക്കുന്നതിലും ചരിക്കുന്നതിലുമെല്ലാം തനിക്കെന്തു തടഞ്ഞേക്കുമെന്ന ലാഭ ചിന്തയുടെ സാമ്പത്തിക ഭൂമികയിലാണ് കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളായ ഹതഭാഗ്യര്‍. നിരവധി കീടനാശിനികള്‍ ഇന്നും നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. വൈകിയെങ്കിലും ഇന്ത്യയുടെ ഉന്നത നീതി പീഠത്തില്‍ നിന്നുണ്ടായ വിധി കുത്തക ലാഭേച്ഛയുടെ തിക്ത ഫലം പേറുന്ന ഇരകളുടെ കാര്യത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നായിരിക്കുന്നു.

ഇരുണ്ട കാലത്തെ നീതിയുടെ പൊന്‍ വെളിച്ചം. 2012ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരാള്‍ക്ക് രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര പാക്കേജ് മൂന്നു മാസത്തിനകം വിതരണം ചെയ്യണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ദുരന്തത്തിന് ഉത്തരവാദികളായ കീടനാശിനിക്കമ്പനികളില്‍ നിന്ന് ഈ തുക ഈടാക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഖേഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. കീട നാശിനിക്കമ്പനികള്‍ക്ക് കടുത്ത ഭാഷയില്‍ താക്കീത് നല്‍കാനും കോടതി തയ്യാറായി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം വെച്ച് കമ്പനികളുടെ സംഘടന നല്‍കിയ പരസ്യമാണ് കോടതിയലക്ഷ്യക്കേസിനും നിര്‍ബന്ധിതമാക്കിയത്. ധന പരമായ സഹായത്തെക്കാളുപരി ഇവരുടെ ഭാവി ജീവിതത്തിനുവേണ്ട പുനരധിവാസ പദ്ധതിയെക്കുറിച്ചും കോടതി ഉത്തരവില്‍ നിര്‍ദേശങ്ങളുണ്ട്. മറ്റെല്ലാറ്റിനും മേലെയുള്ള കേരളത്തിന്റെ എക്കാലത്തെയും തീരാവേദനയാണ് നമ്മുടെ ഇടയിലെ 5400 ഓളം പേര്‍ പിഞ്ചുകുട്ടികളടക്കം, വൈകൃതമായ അവയവങ്ങളുടെയും കാഴ്ചക്കുറവിന്റെയുമൊക്കെ ഭാരം പേറി ജീവിക്കേണ്ടിവരുന്നു എന്നത്.

1978 മുതല്‍ കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വ്യാപകമായി ആകാശ മാര്‍ഗേനയുള്ള കീടനാശിനി പ്രയോഗമാണിതിന് കാരണമായത്. കുന്നുകളിലായിരുന്നു തോട്ടങ്ങളെന്നതിനാല്‍ മഴയത്ത് കീടനാശിനിയുടെ അംശം ഒലിച്ചിറങ്ങി കുടിനീരില്‍ കലര്‍ന്നതാണ് ദുരന്തമായത്.

ഇതിനു പിന്നില്‍ കമ്പനികളുടെ സ്വാര്‍ഥ ലാഭമല്ലാതെ, പതിനായിരക്കണക്കിന് മനുഷ്യരുടെ വാസ സ്ഥലത്താണ് ഈ കൊടുംപാതകം ചെയ്യുന്നതെന്ന് സാമാന്യേന ചിന്തിക്കാന്‍ പോലും അധികൃതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിഞ്ഞില്ലെന്നിടത്തുതുടങ്ങുന്നു രാജ്യത്തിന്റെ ദുര്‍ഗതി. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയായിരുന്നു അതി ദയനീയം. മൃഗങ്ങളിലും പരിസ്ഥിതിയിലും വൈകല്യം പ്രത്യക്ഷപ്പെട്ടു. ഡോ. അബ്ദുസ്സലാം, ഡോ. അച്യുതന്‍, ഐ.സി.എം.ആര്‍ എന്നീ കമ്മീഷനുകള്‍ പ്രശ്‌നം അന്വേഷിച്ചു.

2011ല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശേഷമായിരുന്നു നിയമ നടപടികള്‍. ഇന്ന് എണ്‍പതോളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മാരകകീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.
ആരോഗ്യ പ്രശ്‌നമില്ലെന്ന കമ്പനികളുടെ മറു വാദത്തിനെതിരെ നൂറ്റമ്പതോളം പഠന റിപ്പോര്‍ട്ടുകളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. നിരന്തരമായ ആവശ്യങ്ങളും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുപോലും ഇരകള്‍ക്ക് പരിപൂര്‍ണ നീതി കിട്ടിയില്ല എന്നത് പുരോഗമനേച്ഛുക്കളായ നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.

ഇവരുടെ കാര്യത്തിലൊരു നിവേദനം പോലും അധികമായിക്കരുതേണ്ട ക്ഷേമ രാഷ്ട്ര സങ്കല്‍പമാണ് നമ്മുടേതെങ്കിലും വൈകിയത് തീരെയില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദം എന്ന താത്വികതയില്‍ നിന്നുകൊണ്ട് ഇനിയെങ്കിലും ഈ ജീവിതങ്ങളോട് നീതിചെയ്യാന്‍ നമുക്കാവുന്നതായിരിക്കണം ചൊവ്വാഴ്ചത്തെ കോടതി വിധി. 2011 ലാണ് ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയിലെത്തുന്നത്. സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ 2012ല്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടിരുന്നത്. എന്നാല്‍ പലപ്പോഴും പാതിവഴിയില്‍ സഹായ വിതരണം നിലച്ചു. നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2016 ഏപ്രിലില്‍ 483 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അതിന്മേലും നടപടിയുണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പറഞ്ഞത്.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് അഗ്രോ കെമിക്കല്‍ ആണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ ചിത്രം വെച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. എന്നാല്‍ ഇത് പഴയ വിഷയമാണെന്നായിരുന്നു പരാതിക്കാരായ ഡി.വൈ.എഫ്.ഐയുടെ അഭിഭാഷകനോട് കമ്പനികളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലുണ്ടായ യൂണിയന്‍ കാര്‍ബൈഡ് ദുരന്തവും അതിന്മേല്‍ പ്രസ്തുത കമ്പനി സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടും നമ്മുടെ മനോമുകുരങ്ങളില്‍ നിന്ന് മാറിയിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം കാസര്‍കോട്ടെ ഇരകളെ പോലെ ജീവച്ഛവമായി കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ലക്ഷക്കണക്കിന് ഭോപ്പാലിലുണ്ട്. കോടതി ഉത്തരവിട്ടിട്ടും ഈ കമ്പനിയുടെ ഉടമ അതിന് തയ്യാറാകാതെ രാജ്യം വിടുകയായിരുന്നുവെന്ന് ഓര്‍ക്കണം.

പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ പ്ലാച്ചിമട കൊക്കകോള ഫാക്ടറിയുടെ ജലമാലിന്യ പ്രശ്‌നത്തിലും ഇത്തരം അഴകൊഴമ്പന്‍ നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. നഷ്ടപരിഹാരത്തിനായി കേരളം ഒറ്റക്കെട്ടായി സമര്‍പ്പിച്ച ബില്‍ തിരിച്ചയക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഏതായാലും പുതിയ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കാര്യത്തിലുള്ള വിധി രാജ്യത്ത് തീരാദുരിത ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹതാശരുടെ കാര്യത്തില്‍ ഏറെ ദൂരവ്യാപകമായ പ്രതീക്ഷകള്‍ക്ക് വഴിവെക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

കുത്തക കമ്പനികള്‍ ഇനിയും കോടതികളെയും സര്‍ക്കാരുകളെയും വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുമെങ്കിലും നന്മ നിറഞ്ഞതും മനുഷ്യരുടെ ആരോഗ്യത്തിന് ക്ഷതമേല്‍ക്കാത്തതുമായ കാര്‍ഷിക വ്യവസായ രീതി പുലരുന്നതിന് ഈ വിധി ഇടയാക്കും. ജല മാലിന്യത്തിനെതിരെയും നിലവിലുള്ളതും വരാനിരിക്കുന്നതുമായ കീടനാശിനിപ്രയോഗങ്ങള്‍ക്കും ഇത് ബാധകമാകണം.

പച്ചക്കറിയിലൂടെയും പഴത്തിലൂടെയും മറ്റും വിഷം ഭുജിച്ച് നിത്യേനയെന്നോണം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ പിടിയിലാണ് നാം. ഈ രോഗികളുടെ ഉത്തരവാദിത്തവും കീടനാശിനിക്കമ്പനികള്‍ക്കു തന്നെ. ജൈവ കാര്‍ഷിക വ്യവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങിയെങ്കിലും ഭാവിയിലെ കോടതി വിധികള്‍ക്കു കാത്തിരിക്കാതെ ഇക്കാര്യത്തിലെല്ലാം സര്‍ക്കാരുകള്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending