Connect with us

Video Stories

ധാര്‍ഷ്ട്യമല്ല, വിവേകമാണ് മരുന്ന്

Published

on

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നടക്കുന്ന നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ ആസ്പത്രി പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചും കണ്ണൂര്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച ഉത്തരവ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാനേ വഴിയൊരുക്കൂ. പനി പടര്‍ന്നുപിടിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യരംഗം അതീവ ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്ന ഘട്ടത്തില്‍ സമവായത്തിന്റെയും ഒത്തുതീര്‍പ്പിന്റെയും മാര്‍ഗങ്ങളാണ് കരണീയം. ഇതിനു പകരം ഭീഷണിയുടേയും ധാര്‍ഷ്ട്യത്തിന്റെയും സ്വരം പുറത്തെടുക്കുന്നത് അപക്വവും സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നതുമായി മാറും.

അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ ചില ആസ്പത്രികളില്‍ നഴ്‌സുമാര്‍ പണിമുടക്ക് സമരത്തിലേക്ക് കടന്നത് ഒഴിച്ചാല്‍ മറ്റു ജില്ലകളില്‍ നഴ്‌സുമാര്‍ ഇപ്പോഴും ജോലിക്ക് ഹാജരായിക്കൊണ്ടുതന്നെയുള്ള പ്രക്ഷോഭ പരിപാടികളുമായാണ് മുന്നോട്ടു പോകുന്നത്.
മധ്യസ്ഥ ചര്‍ച്ചകളില്‍ 17,000 രൂപയായി ശമ്പളം ഉയര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും 20,000 രൂപ തന്നെ വേണമെന്ന നിലപാടില്‍ നഴ്‌സുമാര്‍ ഉറച്ചുനിന്നതോടെ നേരത്തെ നടന്ന സമവായ ശ്രമങ്ങള്‍ പാളിപ്പോവുകയായിരുന്നു. ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരത്തിന് യുണൈറ്റഡ് നഴ്‌സസ്് അസോസിയേഷനും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും ആഹ്വാനം നല്‍കിയിരുന്നെങ്കിലും ഇത് പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സമിതി 19ന് യോഗം ചേരുന്നത് കണക്കിലെടുത്താണ്, മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലിന്റെ ഫലമായി പണിമുടക്ക് സമരം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചത്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചാല്‍ സന്നദ്ധമാണെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തതാണ്. സ്വാഭാവികമായും അനുനയത്തിനുള്ള വാതിലുകള്‍ സര്‍ക്കാറിനു മുന്നില്‍ തുറന്നുകിടക്കുകയാണ്. ആ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ച് പ്രകോപനത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത് അവിവേകമായേ കണക്കാക്കാനാകൂ. അവശ്യ സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുള്ള നിയമപ്രകാരം സമരത്തിലുള്ള നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കാവുന്നതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോടതിപരാമര്‍ശം നഴ്‌സുമാരില്‍ സമരാവേശം ശക്തിപ്പെടുത്താന്‍ മാത്രമാണ് പ്രയോജനം ചെയ്തിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. സമാനമായ സാഹചര്യം തന്നെയാകും കളക്ടറുടെ ഉത്തരവു വഴിയും സൃഷ്ടിക്കപ്പെടുക.
ജോലിക്കെത്തുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ആസ്പത്രിയിലും യാത്രാ വേളയിലും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശവും കളക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു വേണ്ടിയാണ് സമരം നടക്കുന്ന സ്വകാര്യ ആസ്പത്രി പരിസരങ്ങളില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാലപങ്ങളേയും സംഘര്‍ഷങ്ങളേയും നേരിടാനാണ് സാധാരണയായി 144ാം വകുപ്പ് പ്രയോഗിക്കാറ്. ഇത് ഇപ്പോഴത്തെ സാഹചര്യങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയേണ്ടിവരും. മാത്രമല്ല, പഠനമോ പരിശീലനമോ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത നഴ്‌സുമാരെയാണ് ആസ്പത്രികളില്‍ ജോലിക്ക് നിയോഗിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ആളുകളുടെ ജീവന്‍ വെച്ച് പന്താടുന്നതിന് തുല്യമാണിത്. ജോലിക്ക് ഹാജരായില്ലെങ്കില്‍ കോഴ്‌സില്‍നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഭീഷണിയുടെ സ്വരം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കളക്ടര്‍ പുറത്തെടുക്കുന്നുണ്ട്. വേണ്ടത്ര പരിശീലനമില്ലാത്ത നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്ത് ധൈര്യത്തില്‍ ജോലിക്ക് ഹാജരാകും, ഇവര്‍ക്ക് സംഭവിക്കാവുന്ന പാളിച്ചകളുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആര് ഉത്തരവാദിയാകും, പരിചയ സമ്പന്നരായ നഴ്‌സുമാര്‍ക്കു പകരം നഴ്‌സിങ് വിദ്യാര്‍ത്ഥികളെ വെച്ച് ചികിത്സക്കു തയ്യാറാകുന്ന ആസ്പത്രികളില്‍ എന്തു ധൈര്യത്തില്‍ ആളുകള്‍ ചികിത്സ തേടും തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
നഴ്‌സുമാര്‍ പണിമുടക്ക് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആസ്പത്രികള്‍ ഭാഗികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഒരുവിഭാഗം മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആസ്പത്രി മാനേജ്‌മെന്റുകളും ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ചെയ്തത്. അതേസമയം നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന സാഹചര്യം അതീവ ഗുരുതരമായിരിക്കുമെന്ന വസ്തുത എല്ലാവര്‍ക്കും ഉത്തമ ബോധ്യമുള്ളതാണ്. തങ്ങളുടെ ജോലിയുടെ ഉത്തരവാദിത്തവും ഗൗരവവും ഉള്‍കൊള്ളാനുള്ള വിവേകം നഴ്‌സുമാരും കാണിക്കേണ്ടതുണ്ട്. പണിമുടക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കും മുമ്പ് അതിന്റെ വരുംവരായ്കകളെക്കുറിച്ചുള്ള ബോധ്യം അവര്‍ക്കുണ്ടാവണം. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ന്യായം തന്നെയാണ്. എന്നാല്‍ ആളുകളുടെ ജീവനും ആരോഗ്യവും പന്തയം വച്ചുകൊണ്ടുളള വിലപേശലായി അതിനെ മാറ്റുന്നത് സ്വന്തം പ്രഫഷനോട് കാണിക്കുന്ന അനീതിയായി മാറും. നഴ്‌സുമാരുടെ സമരം രമ്യമായി പരിഹരിക്കുന്നതിന് മറ്റാരേക്കാളും വിവേകം കാണിക്കേണ്ടതും താല്‍പര്യമെടുക്കേണ്ടതും സര്‍ക്കാറാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ പലപ്പോഴും തീര്‍ത്തും നിരാശാജനകമാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെയാണ് ഒരു ഭാഗത്ത് സര്‍ക്കാര്‍ പ്രകോപന നടപടികളുമായി മുന്നോട്ടുപോയി അവരെ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ കൈപ്പേറിയതായിരിക്കും. എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു പകരം നഴ്‌സുമാരേയും മാനേജ്‌മെന്റുകളേയും ഒരു മേശക്കു ചുറ്റുമിരുത്തി ഒത്തുതീര്‍പ്പിനുള്ള വഴികള്‍ ആരായാനുള്ള ഹൃദയവിശാലതയും വിവേകവും സര്‍ക്കാര്‍ കാണിക്കണം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്ന് ധാര്‍ഷ്ട്യമോ പ്രകോപനമോ അല്ല, മറിച്ച് വിവേകമാണ്. അതു തിരിച്ചറിയാന്‍ സര്‍ക്കാറിനു കഴിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending