Connect with us

Video Stories

ശ്രീധരന്‍ ‘അയോഗ്യ’നാണ്

Published

on

ഉദ്ഘാടകനായ പ്രധാനമന്ത്രി മോദിക്കോ കാര്‍മികനായ മുഖ്യമന്ത്രി പിണറായി വിജയനോ കൊച്ചി മെട്രോ പദ്ധതിയില്‍ കാര്യമായ പങ്കില്ലെന്നിരിക്കെ ഉദ്ഘാടന വേദിയില്‍ ശ്രീധരന്‍ എഞ്ചിനീയര്‍ക്ക് സ്ഥാനമില്ലെങ്കില്‍ അസ്വാഭാവികത തെല്ലുമില്ല. അത് വാസ്തവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമേ ആകുമായിരുന്നുള്ളൂ. പണി കഴിഞ്ഞാല്‍ ആശാരി പുറത്ത്.
ശ്രീധരന്‍ കേരളത്തിന്റെ വികാരമായി പടരുമെന്ന ഘട്ടത്തില്‍ വിചിത്രമായ ഒരു കഥ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു, മെട്രോമാന് വേണ്ടി മോദി കരുതിവെച്ചിരിക്കുന്നത്, കൊച്ചിയില്‍ തന്നോടൊപ്പമുള്ള ഒരു കസേരയല്ല, രാഷ്ട്രപതി ഭവനിലെ സിംഹാസനമാണെന്ന്. വേദി പങ്കിടുന്നത് പരമോന്നത പീഠത്തിലേക്കുള്ള ആരോഹണത്തിന് ഒരു കളങ്കമായിത്തീരുമോ എന്ന ആശങ്കയാണ് മോദി കാര്യാലയത്തിന്റെ നടപടിക്കു പിന്നിലെന്നു കൂടി പറയുന്നതോടെ ഏത് ഭാവനാഹീനനും ഒന്നു രോമാഞ്ചകഞ്ചുകമണിയാതിരിക്കില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീധരന് എണ്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഏതാണ്ടെല്ലാ മുഖ്യമന്ത്രിമാരും ശ്രീധരനെ വിളിച്ചുകൊണ്ടിരിക്കുകയാണ്, അവരുടെ നഗരത്തിലെ മെട്രോ റെയിലിന് വേണ്ടി. ആദ്യത്തെ മെട്രോ കല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര. 1970ലായിരുന്നു അത്. അന്ന് റെയില്‍വെയില്‍ ഡെപ്യൂട്ടി എഞ്ചിനീയറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കല്‍ക്കത്തയിലേത്.
തൃശൂരിലെ വരവൂരില്‍ ജനിച്ച ശ്രീധരന്‍ പാലക്കാട് വിക്‌ടോറിയ കോളജിലെ പ്രീഡിഗ്രിക്ക് ശേഷം കാക്കിനടയിലെ എഞ്ചിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കോഴിക്കോട് പോളി ടെക്‌നിക്കില്‍ അധ്യാപകനായി. തുടര്‍ന്നാണ് ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസിലെത്തുന്നത്. 1954ല്‍ റെയില്‍വേയില്‍ പ്രൊബേഷനറി എഞ്ചിനീയറായി. ആയിടെയാണ് സുനാമിയില്‍ പാമ്പന്‍ പാലം തകര്‍ന്നത്. ഇതു പുനസ്ഥാപിക്കേണ്ട ചുമതല ശ്രീധരന്റെ നേതൃത്വത്തിലെ ഒരു സംഘത്തിന് വന്നുചേരുകയും ചെയ്തു. ആറു മാസം നിശ്ചയിച്ചു നല്‍കിയ ജോലി മൂന്നു മാസം കൊണ്ടു തീര്‍ത്തുകൊടുത്തതോടെ റെയില്‍വെയും ഇന്ത്യന്‍ ഭരണ നേതൃത്വവും ഈ മലയാളിയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. അടുത്തതായിരുന്നല്ലോ കല്‍ക്കത്ത ദൗത്യം. 1979ല്‍ കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ചുമതലക്കാരനായി എത്തി. ഷിപ്പ്‌യാര്‍ഡ് വന്ന് ഒരു കപ്പലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും എവിടെയും എത്തിക്കാനാകാതെ മുടന്തി നില്‍ക്കുമ്പോഴായിരുന്നു ആ നിയമനം. എം.വി റാണി പദ്മിനി എന്ന ആദ്യ കപ്പല്‍ നീറ്റിലിറങ്ങുന്നത് ശ്രീധരന്‍ വന്ന ശേഷമാണ്.
ഇന്ത്യന്‍ റെയില്‍വെക്ക് വെല്ലുവിളിയായിരുന്നു കൊങ്കണ്‍ പാത. വെസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറും തുടര്‍ന്ന് റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍ എഞ്ചിനീയറും സര്‍ക്കാറിന്റെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയുമെല്ലാമായി റെയില്‍വേയില്‍നിന്നുള്ള റിട്ടയര്‍മെന്റിനെ തുടര്‍ന്നുള്ള ആദ്യത്തെ നിയമനം കൊങ്കണ്‍ റെയില്‍വേ സി.എം.ഡിയായാണ്. രാജ്യത്തെ ആദ്യത്തെ ബി.ഒ.ടി പദ്ധതിയും. 760 കിലോമീറ്ററിനുള്ളില്‍ 150 പാലങ്ങള്‍. 82 കിലോ മീറ്ററിനുള്ളില്‍ 93 തുരങ്കങ്ങള്‍. ഇതുകൂടി പൂര്‍ത്തിയാക്കിയതോടെ ശ്രീധരന്‍ ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ പ്രത്യേകിച്ചും പൊതു ഗതാഗത മേഖലയുടെ പ്രതീകമായി മാറി.
രാജ്യ തലസ്ഥാനത്തുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൂടി സാധ്യമാക്കിയതോടെ രാജ്യത്തെങ്ങുനിന്നും മെട്രോ നിര്‍മാണത്തിനുള്ള മുറവിളി തുടങ്ങി. കൊച്ചി മെട്രോയെകുറിച്ച് ചര്‍ച്ച തുടങ്ങിവെച്ചപ്പോള്‍ തന്നെ ശ്രീധരനെയായിരുന്നു എല്ലാരും മുന്നില്‍ കണ്ടതെങ്കിലും ഒരു ഘട്ടത്തില്‍ ചില കശപിശകള്‍ കടന്നുവരാതിരുന്നില്ല. ആഗോള ടെണ്ടറിലേക്ക് പോകുകയാണെന്ന് പ്രഖ്യാപനമുണ്ടായി. അതു പാടില്ലെന്ന് ശ്രീധരന്‍ നിലപാടെടുത്തതോടെ മെട്രോമാനെ ഒഴിവാക്കാനാണ് ആഗോള ടെണ്ടറിന് പോകുന്നതെന്ന ആരോപണവുമുയര്‍ന്നു. അദ്ദേഹം ഡി.എം.ആര്‍.സിയുടെ വെറുമൊരു ഉപദേശകനെന്നും ഡല്‍ഹിക്ക് പുറത്ത് എന്ത് ഡി.എം.ആര്‍.സിയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. തൊട്ടു മുമ്പത്തെ വി.എസ് സര്‍ക്കാറിന് സാധ്യമാകാതിരുന്ന ഈ സ്വപ്‌ന പദ്ധതിക്ക് കളം ഒരുങ്ങിവന്നപ്പോഴുണ്ടായ ഈ അസ്വാരസ്യത്തിന് ‘കൊച്ചി മെട്രോയുടെ അവസാന വാക്ക് ശ്രീധരനെ’ന്ന പ്രഖ്യാപനത്തോടെ പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടയിട്ടു.
മൈസൂര്‍- തലശ്ശേരി റെയില്‍പാത, മൈസൂര്‍- നിലമ്പൂര്‍ റെയില്‍പാത, കോഴിക്കോട്, തിരുവനന്തപുരം മെട്രോ തുടങ്ങി ശ്രീധരനെ മുന്നില്‍വെച്ച് സ്വപ്‌നത്തിലും പാതി യാഥാര്‍ഥ്യത്തിലുമെത്തിയ പദ്ധതികളേറെയാണ്. ഇതില്‍ ചിലതെങ്കിലും സാമ്പത്തികമായി വിജയിക്കുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്.
ഇന്ത്യയിലെ മികച്ച മഹാജീവിതങ്ങളുടെ പട്ടികയില്‍ ഈ മലയാളിയുണ്ട്. കര്‍മയോഗി ഇ.ശ്രീധരന്റെ ജീവിത കഥ, ജീവിത വിജയത്തിന്റെ പാഠപുസ്തകം, ഇന്ത്യന്‍ റെയില്‍വെമാന്‍ എന്നിങ്ങനെ പുതിയ തലമുറക്കായി ആളുകള്‍ ഈ ജീവിതത്തെ പുസ്തകമായി പകര്‍ത്തി വെച്ചിരിക്കുന്നു. ഐ.ഐ.ടികള്‍ക്ക് ഇദ്ദേഹം ജീവിക്കുന്ന പാഠപുസ്തകമാണല്ലോ. റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടികള്‍ ഡോക്ടര്‍ ഓഫ് സയന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു. 1963 റെയില്‍വെ മിനിസ്റ്റര്‍ അവാര്‍ഡില്‍ തുടങ്ങിയതാണ്. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ഡിലിറ്റ് സമ്മാനിച്ചു. 2001ല്‍ പദ്മശ്രീയും 2005ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഷെവലിയര്‍ പദവി വന്നത് ഫ്രാന്‍സില്‍നിന്നാണ്. സുസ്ഥിര ഗതാഗതത്തിനുള്ള ഐക്യ രാഷ്ട്രസഭയുടെ ഉന്നത ഉപദേശക സമിതി അംഗം കൂടിയായ ശ്രീധരന് ഭാരത രത്‌ന നല്‍കണമെന്ന് പറഞ്ഞത് മുലായംസിങ് യാദവാണ്- ലക്‌നോ മെട്രോ തറക്കല്ലിടുമ്പോള്‍. തീര്‍ച്ചയായും മോദിയോടൊപ്പം ഇരിക്കാന്‍ യോഗ്യനല്ല ശ്രീധരന്‍. ശ്രീധരന് പ്രവൃത്തിയാണ് പഥ്യം. വാചാടോപങ്ങളല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending