Connect with us

Video Stories

കരുവള്ളി: കാലത്തിനു മുമ്പേ നടന്ന കര്‍മയോഗി

Published

on

അറിവിന്റെ ആത്മാവറിഞ്ഞ് കര്‍മപഥങ്ങളെ അനശ്വരമാക്കിയ മഹാവ്യക്തികള്‍ ലോകത്തിനെന്നും അലങ്കാരമാണ്. അവര്‍ കൊളുത്തിവച്ച ജ്ഞാനസപര്യയിലെ ജ്യോതിര്‍ഗോളങ്ങളാണ് സമൂഹത്തിന്റെ സമുദ്ധാരണ വഴികളെ പ്രശോഭിതമാക്കുന്നത്. കേരളത്തിന്റെ വൈജ്ഞാനിക,നവോത്ഥാന മണ്ഡലങ്ങളെ സക്രിയമാക്കിയ അത്തരം ശ്രേഷ്ഠ പണ്ഡിതരില്‍ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച കരുവള്ളി മുഹമ്മദ് മൗലവി. വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, അധ്യാപകന്‍ തുടങ്ങിയ വിവിധ തലങ്ങളിലെ തന്റെ വിശിഷ്ട ഗുണങ്ങള്‍ സര്‍വതും സമുദായ പുരോഗതിക്കു സമര്‍പിച്ചാണ് കരുവള്ളി മുഹമ്മദ് മൗലവി കാലയവനികയിലേക്കു മറഞ്ഞത്. മലബാറിലെ പ്രഥമ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായും പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന്റെ ശില്‍പികളിലൊരാളായും സേവനമുദ്ര പതിപ്പിച്ച ആ പണ്ഡിത പ്രതിഭയുടെ വിയോഗം ഒരു സുകൃത യുഗത്തിന്റെ പര്യവസാനമാണ്. വ്യക്തി എത്രമാത്രം ജ്ഞാനിയാണോ അത്രമാത്രം സമൂഹം സഫലത കൈവരിക്കുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. വിജ്ഞാനത്തിന്റെ ഗിരിശൃംഖത്തില്‍ വിരാജിക്കുമ്പോഴും വിനയം കൈമുതലാക്കി, ലാളിത്യത്തോടെ ജീവിച്ച മുഹമ്മദ് മൗലവി ഓര്‍മകളുടെ അറകളില്‍ ഒളിമങ്ങാതെ ചിരിതൂകി നില്‍ക്കും.
പിന്നാക്കത്തിന്റെ പടുകുഴിയില്‍ നിന്ന് ഉത്ഥാനത്തിന്റെ ഉത്തുംഗതയിലേക്ക് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വെട്ടിത്തീര്‍ത്ത രാജപാതക്ക് കരുത്തായി കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയര്‍പ്പുതുള്ളികളുണ്ടായിരുന്നു. സ്വാതന്ത്ര്യസമര നായകനും പ്രമുഖ പണ്ഡിതനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയില്‍ നിന്ന് ആദ്യാക്ഷരങ്ങളിലൂടെ നേടിയെടുത്ത ആര്‍ജവവും ഉമറാബാദ് ദാറുല്‍ ഉലൂമിലെ അനുഭവ പാഠവും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള പടവാളാക്കുകയായിരുന്നു മൗലവി. മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കിയതില്‍ കരുവള്ളിയുടെ കര്‍മവൈഭവമുണ്ട്. കെ.എം സീതിസാഹിബില്‍ നിന്നുള്ള പ്രചോദനമാണ് കരുവള്ളിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി. പോക്കര്‍ സാഹിബ് തുടങ്ങിയ മുസ്്‌ലിംലീഗിന്റെ സമുന്ന നേതാക്കളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചും തന്റെ സ്വപ്‌നതുല്യമായ വീക്ഷണങ്ങള്‍ പങ്കുവച്ചും അദ്ദേഹം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിന് കളമൊരുക്കി. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും ചാക്കീരി അഹമ്മദ്കുട്ടി സാഹിബിന്റെയും ഇടം വലം ചേര്‍ന്ന് വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ പുഷ്‌ക്കലമാക്കി. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു, പാഴ്‌സി,ഹിന്ദി ഭാഷകളിലെ തന്റെ വൈദഗ്ധ്യം കടന്നുചെല്ലേണ്ട വഴികളെ സര്‍വാംഗീകൃതമാക്കി. അതിലൂടെ അറബി ഭാഷാ പഠനത്തെ സംസ്ഥാന പൊതുവിദ്യാഭ്യാസ മണ്ഡലത്തില്‍ അലംകൃതമാക്കി. ഭാഷാപഠനത്തിനു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളില്‍ മുണ്ടുമുറുക്കി മുന്നണിപ്പോരാളിയായി നിലകൊണ്ട കരുവള്ളി മൗലവി ഭാഷാധ്യാപന രംഗത്ത് ദീപ്തമായ മാതൃകയുടെ മഹാസൗധമാണ് പണിതുവച്ചത്. പരസഹസ്രം ശിഷ്യഗണങ്ങളിലൂടെ അതിന്റെ സുഗന്ധവും സൗകുമാര്യതയും കേരളക്കരയാകെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
1919 ഏപ്രില്‍ ഏഴിന് മക്കരപ്പറമ്പിനടുത്ത കുറുവ കരിഞ്ചാപ്പാടിയില്‍ കരുവള്ളി ഹൈദര്‍ മുസ്്‌ലിയാരുടെയും കടുങ്ങപുരം കരുവാടി ഖദീജയുടെയും മകനായാണ് ജനനം. സമുദായത്തിന്റെ ഉയര്‍ച്ചക്കായുള്ള ഉള്‍ത്തുടിപ്പുകളോരോന്നും നേരിട്ടേറ്റെടുക്കാന്‍ സൗഭാഗ്യം ലഭിച്ച അപൂര്‍വം നേതാക്കളിലൊരാളാണദ്ദേഹം. ആയിരം പൊന്‍തിങ്കള്‍ക്കല തൊട്ട കാവ്യജന്മത്തിലെ നൂറാം വയസിലും കര്‍മനൈരന്തര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വിദ്യാഭ്യാസ-നവോത്ഥാന നഭസുകളിലെല്ലാം പൂര്‍ണനിലാവിനൊത്ത മുഖപ്രസാദത്തോടെ കരുവള്ളിയുണ്ടായിരുന്നു. ജീവിതംപോലെ നൈര്‍മല്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെങ്കിലും അവയില്‍ ആശയഗാംഭീര്യം സ്ഫുരിച്ചുനിന്നിരുന്നു. ആദര്‍ശ പ്രബോധന മേഖലയെ അണയാതെ കാത്തുസൂക്ഷിക്കാന്‍ ആ വാഗ്‌വൈഭവത്തിനായി. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ തുടക്കകാലം മുതല്‍ മുഴുവന്‍ ചുവടുവെപ്പുകളിലും സജീവമായി സഞ്ചരിച്ചു. അറിവ് അന്വേഷിച്ച് കണ്ടെത്തുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ഉറച്ച നിലപാടുകളിലൂടെ ആശയങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്തു. ഉമറാബാദ് ദാറുസ്സലാം യൂണിവേഴ്‌സിറ്റിയിലെ പഠനം ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതന്മാരും ഗ്രന്ഥകര്‍ത്താക്കളുമായി സുദൃഢബന്ധം സ്ഥാപിക്കാന്‍ അവസരമായി. കരുവള്ളിയുടെ വാക്കുകളിലും എഴുത്തുകളിലും ചിന്തകളിലും അതിന്റെ രചനാത്മകമായ സൗന്ദര്യം പ്രകടമായിരുന്നു. അഞ്ചു ഭാഷകളിലെ നൈപുണ്യവും അനന്യസാധാരണമായ അവതരണ മികവും തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്്‌റു മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോക്കണ്‍ അറബിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനുള്ള കമ്മിറ്റിയില്‍ മുഹമ്മദ് മൗലവിയെ അംഗമാക്കിയത്.
അറബി പാഠപുസ്തക രൂപീകരണത്തിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരുവള്ളിയെ ചുമതലയേല്‍പിച്ചതും അദ്ദേഹത്തിന്റെ സര്‍ഗവൈഭവത്തിന്റെ സാക്ഷ്യമാണ്. 1957ല്‍ പ്രഥമ കേരള സര്‍ക്കാറിന്റെ അറബി ഭാഷാ പുസ്തക രൂപീകരണ കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു അദ്ദേഹം.1962ല്‍ അറബി-ഉര്‍ദു എല്‍.ടി.ടി കോഴ്‌സ് ആരംഭിച്ചപ്പോള്‍ അതിന്റെ കരിക്കുലം തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതും മൗലവിയെ തന്നെ. മലപ്പുറം ജില്ലാ സാക്ഷരതാ അക്കാദമിക് കൗണ്‍സില്‍ പ്രഥമ ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി, ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളെ സേവന സമ്പന്നമാക്കി. വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലും സര്‍ക്കാര്‍ സര്‍വീസ് കാര്യങ്ങളിലും പുരോഗമനപരമായ ആശയങ്ങളെ അവലംബിക്കുന്നതായിരുന്നു കരുവള്ളിയുടെ രീതി. കേരളത്തിലെ അറബി വിദ്യാഭ്യാസത്തിന് ശാസ്ത്രീയമായി അടിത്തറ പാകിയ മൗലവിയുടെ നേതൃത്വത്തില്‍ മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്ത്് പാഠപുസ്തക പരിഷ്‌കരണം നടന്നിട്ടുണ്ട്.
മദ്രാസ് ഗവണ്‍മെന്റിന്റെ കാലം മുതല്‍ തുടര്‍ന്ന് പോന്ന കേരള എജുക്കേഷന്‍ റൂളിനെപ്പറ്റി ഏറെ അവഗാഹമുണ്ടായിരുന്ന മൗലവി അറബി ഭാഷാപഠനത്തിന്റെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1944 ല്‍ അറബിക് പണ്ഡിറ്റ് യൂണിയനും, 1959ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. അറബിക് പണ്ഡിറ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും കെ.എ.ടി.എഫിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. രണ്ടു പ്രസ്ഥാനങ്ങളെയും ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനു ആത്മാര്‍ത്ഥമായ നേതൃപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അധ്യാപകരുടെ തൊഴില്‍ സുരക്ഷിതത്വത്തിന്റെയും സേവന-വേതന വ്യവസ്ഥകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന്റെയും പോര്‍നിലങ്ങളില്‍ പ്രതിബദ്ധതയോടെ പോരാട്ടങ്ങള്‍ നയിച്ചു. 1942 ല്‍ ഉര്‍ദു അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതു മുതല്‍ മുസ്്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി 1974ല്‍ വിരമിക്കുന്നതു വരെ തന്റെ സര്‍വീസ് രേഖയില്‍ അപമാനത്തിന്റെ ഒരു ചുവന്ന മഷിത്തുള്ളിയും അടയാളപ്പെടുത്താതെ ആത്മാഭിമാനത്തോടെയാണ് സേവനമവസാനിപ്പിച്ചത്. പള്ളിയില്‍ ഖുതുബാ പ്രസംഗം നിര്‍വഹിച്ച ശേഷം പാഠപുസ്തക രചനയ്ക്കും പള്ളിക്കൂടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയ്ക്കും ഇറങ്ങിപ്പുറപ്പെട്ടിരുന്ന കരുവള്ളിയുടെ കര്‍മസാഫല്യമാണ് കേരളത്തിലെ അറബിഭാഷാ പഠനത്തിന്റെ ഇന്നത്തെ വളര്‍ച്ചയത്രയും. കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനും അറബി ഭാഷക്കും കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ സംഭാവനകള്‍ കാലമെത്ര കഴിഞ്ഞാലും സമുദായ മനസില്‍ നിറഞ്ഞുനില്‍ക്കും.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending