Video Stories
ലഹരിക്കെതിരെ ജാഗ്രത മാത്രം മതിയോ
സര്‍ക്കാര്‍ തലത്തിലും സന്നദ്ധ, ആരോഗ്യ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും ലഹരി നിറയുന്ന വിഷച്ചെടികള്‍ നമുക്കു ചുറ്റും അതിവേഗം തഴച്ചുവളരുകയാണ്. വലിയൊരു സാമൂഹ്യ വിപത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന ദൂഃസ്സൂചന നല്‍കുന്നതാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്ന ലഹരിവേട്ടയുടെ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വീര്യമേറിയ ലഹരിവസ്തുക്കളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയിലായതും ഇന്നലെ ആഢംബര നിശാപാര്‍ട്ടികള്‍ ലക്ഷ്യമിട്ടെത്തിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയിലായതുമെല്ലാം ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളാണ്.
ലഹരിക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റുകളുടെ സാന്നിധ്യം തന്നെയുണ്ടാവാറുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്കുന്ന ഒടുവിലത്തെ കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടാറ്. മറ്റു കണ്ണികളെ തേടിയുള്ള അന്വേഷണങ്ങളാവട്ടെ പലപ്പോഴും ലക്ഷ്യത്തില്‍ എത്താറുമില്ല. എത്ര പിടിക്കപ്പെട്ടാലും പുതിയ കാരിയര്‍മാര്‍ വഴി സാധനങ്ങള്‍ വീണ്ടും ആവശ്യക്കാരിലേക്ക് എത്തിക്കൊണ്ടേയിരിക്കും. കോളജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന യുവ തലമുറയെയാണ് ലഹരിക്കടത്തുകാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുമ്പെല്ലാം വന്‍ നഗരങ്ങളില്‍ മാത്രമായിരുന്നു ഇത്തരം കണ്ണികളുടെ സാന്നിധ്യമെങ്കില്‍ ഇന്ന് കുഗ്രാമങ്ങള്‍ പോലും ഇത്തരം വിഷച്ചിലന്തികള്‍ നെയ്ത വലയുടെ നിഴലിലാണ്.
അനുഭൂതിയുടെ മായിക വലയത്തില്‍ സ്വന്തബന്ധങ്ങളെ മറക്കുകയും തിന്മയുടെ മൂര്‍ത്തീഭാവങ്ങളായി പരിണമിക്കുകയും ഒടുവില്‍ സ്വയം കത്തിത്തീരുകയും ചെയ്യുന്ന ഒരു തലമുറയെയാണ് ലഹരി ഉപയോഗം സമ്മാനിക്കുന്നത്. ആര്‍ക്ക് എപ്പോള്‍ എവിടെവെച്ച് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് എന്നത് ജാഗ്രതാ ശ്രമങ്ങളെപോലും വിഫലമാക്കുന്നു. ഡി.എല്‍.എസ്, ആസിഡ് എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡിന്റെ 41 പായ്ക്കറ്റുകളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാരനായ യുവാവില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. പുതുവത്സരാഘോഷം ലക്ഷ്യം വെച്ചാണ് ഇവ എത്തിച്ചതെന്ന് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കപ്പെടുന്ന എം.ഡി.എം.എ (മെഥിലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍) എന്ന ലഹരിയാണ് കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് പിടിച്ചെടുത്തത്. 24 പായ്ക്കറ്റുകളിലായി 16 ഗ്രാം ലഹരിയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഒരു ഗ്രാമിനു തന്നെ ലക്ഷങ്ങള്‍ വില വരുന്നതാണ് പിടിക്കപ്പെട്ട ലഹരിയെന്നാണ് പൊലീസ് നല്കുന്ന വിവരം. ആവശ്യക്കാരില്‍ എത്തുമ്പോള്‍ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആദം, ബീന്‍സ്, ഇഎക്സ്, ലവ്ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയവ എം.ഡി.എം.എയുടെ ചില വിളിപ്പേരുകളാണ്.
ഏപ്രില്‍ 27ന് കൊച്ചിയില്‍ കുമ്പള സ്വദേശിയായ യുവാവില്‍നിന്ന് സമാന സ്വഭാവമുള്ള മയക്കുമരുന്ന് പിടികൂടിയിരുന്നു. ജൂലായ് 21ന് വളാഞ്ചേരി സ്വദേശിയില്‍നിന്ന് എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ പിടിച്ചതും ഓഗസ്റ്റ് 20ന് കോഴിക്കോട് കുന്ദമംഗലം സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന ലഹരി പിടിച്ചതുമെല്ലാം അടുത്തിടെ മാത്രം വാര്‍ത്തകളില്‍ വന്ന വലിയ തോതിലുള്ള ലഹരി വേട്ടയുടെ വാര്‍ത്തകളാണ്. ജൂലൈയില്‍ ഗുജറാത്ത് തീരത്ത് കപ്പലില്‍നിന്ന് 3500 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു.
ടാറ്റൂ സ്റ്റിക്കറിന്റെയും സ്റ്റാമ്പിന്റെയുമെല്ലാം രൂപത്തിലാണ് എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വീര്യമേറിയ ലഹരി പദാര്‍ത്ഥങ്ങള്‍ വിപണിയില്‍ എത്തുന്നത്. തുടര്‍ച്ചയായി 18 മണിക്കൂര്‍ വരെയാണ് ഇവയുടെ ഒറ്റ ഉപയോഗം ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം നിലനിര്‍ത്തുന്നത്. ഇത് തന്നെയാണ് വലിയ വില നല്‍കിയും ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് എല്‍.എസ്.ഡിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിനും മനസ്സിനുമൊപ്പം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് തകരാറിലാക്കും. കണ്ണിന്റെ കൃഷ്ണമണിക്ക് സ്ഥാനചലനം, അമിത വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരല്‍, ഞരമ്പുകളും പേശികളും ദുര്‍ബലമാകല്‍ തുടങ്ങിയവ എല്‍.എസ്.ഡിയുടെ ഉപയോഗം ഒരാളുടെ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍പെട്ടവയാണ്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചുനല്കാന് പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ട് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍നിന്ന് പുറത്തു വരുന്നത്. ലഹരി ഉപയോഗത്തിനെതിരെ അധ്യാപക, രക്ഷാ കര്‍ത്താക്കള്‍ കൂടി ഉള്‍പ്പെട്ട ജാഗ്രതാ സമിതികള്‍ ഇന്ന് ഏതാണ്ടെല്ലാ സ്കൂളുകളിലും നിലവിലുണ്ട്. എക്സൈസിന്റെയും പൊലീസിന്റെയും സജീവ നിരീക്ഷണവുമുണ്ട്. എന്നാല്‍ ഇവയെല്ലാം എത്രത്തോളം ഫലപ്രദമാകുന്നുണ്ടെന്ന ചോദ്യമാണ് ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു വെക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആളുകള്‍ നീങ്ങാതിരിക്കാനാണ് മദ്യത്തിന്റെ ലഭ്യത സാര്‍വ്വത്രികമാക്കുന്നതെന്ന വാദം സര്‍ക്കാര്‍ തലങ്ങളില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. മദ്യം സാര്‍വ്വത്രികമായിട്ടും മയക്കുമരുന്ന് വേട്ടയില്‍ ഒരു കുറവും വരുന്നില്ല എന്നത് സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ്. പേരിനു മാത്രമുള്ള ജാഗ്രതാ സമിതികള്‍ കൊണ്ടോ മറ്റോ മാത്രം പരിഹരിക്കപ്പെടുന്നതല്ല ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്ന് വേണം മനസ്സിലാക്കാന്‍. കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അനിവാര്യമാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ നിയമത്തിന്റെ പഴുതുകളിലൂടെ അതിവേഗം പുറത്തു കടക്കുന്നു എന്നതും ലഹരി വ്യാപനം തടയുന്നതിനുള്ള വലിയ പ്രതിസന്ധികളില്‍ ഒന്നാണ്. പിടിക്കപ്പെട്ടാലും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതും വിചാരണ നടപടികള്‍ അനന്തമായി വൈകുന്നതും കുറ്റക്കാരെന്ന് കണ്ടെത്തിയാലും ദുര്‍ബലമായ ശിക്ഷ മാത്രം ലഭിക്കുന്നതും തിന്മകള് ആവര്‍ത്തിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നു. പണത്തിനു വേണ്ടി കാരിയര്‍മാര്‍ ആകുന്നവര്‍ പോലും ഒന്നിലധികം തവണ പിടിക്കപ്പെട്ടാലും വീണ്ടും ഈ മേഖലയില്‍ തന്നെ നിലയുറപ്പിക്കുന്നു. വലിയ സാമൂഹ്യ വിപത്തായി ലഹരിവ്യാപനം മാറുന്ന കാലത്ത്, അത് തടയുന്നതിനുള്ള ഇത്തരം പരിമിതികള്‍ മറകടക്കുന്നതിന് പുനരാലോചനകള്‍ നടക്കണം. ജാഗ്രത മാത്രം പോര, സര്‍ക്കാര്‍ തലത്തിലും നിമയ, നീതി നിര്‍വഹണ തലങ്ങളിലും കാലത്തിനൊത്ത പൊളിച്ചെഴുത്തുകള്‍ കൂടിയേ തീരൂ. ലഹരിയില്‍ മയങ്ങുന്ന തലമുറ ക്രിയാത്മകമായ മാനവ വിഭവ ശേഷിയെ ഇല്ലാതാക്കും എന്നതിനാല്‍ രാജ്യത്തിന്റെ പൊതുനഷ്ടമായിതന്നെ അതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

