Video Stories
കാവിയേമാന്‍
കയ്യിലിരിപ്പ് മുഴുവന്‍ ശുദ്ധസംഘിത്തരമാണ്. കേരളത്തിലെ ഐ.പി.എസ്പ്രമുഖനായിട്ടും എന്തേ ചൊറിയുംകുത്തി വീട്ടിലിരിക്കുന്നു എന്നു ചോദിച്ചാല്‍ സ്വതവേയുള്ള തല്ലുകൊള്ളിത്തരമെന്ന് ഇങ്ങ് കോട്ടയത്തുകാര്‍ പറയും. പൊലീസ് മേധാവിയല്ലെങ്കിലും അതിനുതക്ക റാങ്കുണ്ട് മൂപ്പിലാന്. അഴിമതിക്കെതിരെ പടവാളേന്തിയിട്ടും അഴിമതിവിരുദ്ധ വീരനായ പിണറായി ഏമാന് പിടിച്ചങ്ങ് സസ്പെന്റ് ചെയ്തുകളഞ്ഞു. ചതി. ഒന്നല്ല, മൂന്നുവട്ടം. പോരാളിക്ക് പോര് ഒഴിഞ്ഞൊരു നേരമുണ്ടോ. മുട്ടാവുന്ന മുട്ടുകളൊക്കെ മുട്ടി. ഒടുവില്‍ കൊല്ലം ഒന്നു പിന്നിടുമ്പോള്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ രൂപത്തില്‍ നീതി വീട്ടിലെത്തി. നല്ല കാലത്തുണ്ടാക്കിയ നാലു പണംകൊണ്ട് പറമ്പിലിത്തിരി കപ്പയും നട്ടിരിക്കുമ്പഴാ ട്രിബ്യൂണലിന്റെ ജൂലൈ 28ലെ ഉത്തരവ്. ടിയാന്റെ സസ്പെന്ഷന് പിന്‍വലിച്ച് തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് പിണറായിയോട് സി.എ.ടി ജഡ്ജി ഏമാന്.അതും കാത്തിരിപ്പ് തുടങ്ങിയിട്ട് ദിനം അഞ്ചായി. ന്യൂസ്മേക്കിംഗാണ് ജേക്കബ് തോമസിന്റെ വീക്നെസ്. കിടിലന്‍ ഡയലോഗ് കേട്ട് സിനിമാകൊട്ടകയിലെ പോലെ നാലു പേര് കയ്യടിക്കണം. പൊലീസുകാരെയും സിവില്‍ സര്‍വീസിലെ കീഴ്ജീവനക്കാരെയും എന്തിന് അധികാര കേന്ദ്രങ്ങളെയുമൊക്കെ വിറപ്പിച്ചുനിര്‍ത്തുന്നതാണ് അതിന്റെ ഒരു ത്രില്‍. അല്ലാതെന്ത് ഐ.പി.എസ് നല്ല ഒന്നാന്തരം കാര്‍ഷിക ഗവേഷണ പണി വേണ്ടെന്നുവെച്ചിട്ടാണ് കാക്കിയണിഞ്ഞത്. സിവില്‍ സര്‍വീസില്‍ ഐ.എ.എസിന് മാര്‍ക്ക് തികഞ്ഞില്ലെങ്കില്‍ കയറ്റിവിടുന്നതാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസ്. എന്നാല്‍ പഴയ ഐ.എ.എസ് മോഹം വിട്ടൊഴിയുന്നില്ല. ഐ.എം.ജിയിലും ഗതാഗത കോര്‍പറേഷനിലുമൊക്കെയായി കാക്കിയിട്ട നേരം സര്‍വീസില്‍ നന്നേകുറഞ്ഞു. വക്കാണത്തരം കാരണം മാസാമാസം ലാവണംവിട്ട് ഓടേണ്ടിവന്നു ടിയാന്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാന ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പിന്റെ തലവനാക്കി നിയമിച്ചത്. കിട്ടിയ അപേക്ഷകളുടെയൊക്കെ മേലെ ചുവപ്പുമഷി കോറിയിട്ടു. അതോടെ #ാറ്റുകളും കെട്ടിടങ്ങളുമൊക്കെ പണിതീര്‍ന്നിട്ടും തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. കൊച്ചി പോലുള്ള മഹാനഗരത്തില്‍ ഇതിന്റെ പുകില് പറയാനുണ്ടോ. താന്‍ ചെയ്തത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലെന്നായി ഏമാന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ജേക്കബ് തോമസിന്റെ നടപടികളെ വിമര്‍ശിച്ചു. മുഖ്യമന്ത്രി അപമാനിച്ചെന്നായി ജേക്കബ്. തനിക്ക് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ അനുമതി തരണമെന്നുമായി മൂപ്പിലാന്. അക്കാലത്താണ് 2016ല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായെത്തുന്നത്. യു.ഡി.എഫിനെതിരെ ഹാലിളക്കിയ വീരനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായി ഇരട്ടച്ചങ്ക്. പിടിച്ചങ്ങ് വിജിലന്‍സിന്റെ തലപ്പാവ് നല്കി. പിറ്റേന്ന് ചുകപ്പും മഞ്ഞയും കാര്‍ഡുകളുമായി വിജിലന്‍സ് തലവന്‍ പത്രക്കാര്‍ക്കുമുമ്പില്‍. കേരളത്തിലെ അഴിമതി ഇതാ എന്നെന്നേക്കുമായി അന്ത്യശ്വാസം വലിക്കാന്‍ പോകുന്നുവെന്ന് ജനം. സിവില്‍ സര്‍വീസിലെ തന്നെ തന്റെ സഹപ്രവര്‍ത്തകരിലേക്കായി അടുത്ത പ്രയോഗം. ഇപ്പോഴത്തെ ചീഫ്സെക്രട്ടറി ടോം ജോസ് അടക്കമുള്ളവരെ അഴിമതിക്കേസില്‍ കുടുക്കാനായി അളവുകോലുമായി ജൂനിയര്‍മാരെ വിട്ടു. ഇതിനിടെ കര്‍ണാടകയിലും കൊച്ചിയിലുമൊക്കെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പുറത്തായി. മുമ്പ് പോര്‍ട്ട് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ അഴിമതിയും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. തന്റെ തത്തയുടെ കാലൊടിച്ചവര്‍ ആ കട്ടില് കണ്ട് പനിക്കേണ്ടെന്നായി പിണറായി മുഖ്യന്. ഇതുപറഞ്ഞ് മാസം തികയുംമുമ്പേ സ്വജനപക്ഷപാതത്തിന് രാജിവെച്ച പിണറായിയുടെ സ്വന്തം മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുത്തു ജേക്കബിലാന്‍. കൊത്തിക്കോളൂ, മുറത്തില്‍ കയറേണ്ടെന്ന് പിണറായിയും. അതിനെതിരെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതലായി അടുത്ത പരിപാടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ജീവനക്കാരന് എഴുതാനാകില്ലെന്നൊന്നും നോക്കിയില്ല. പുസ്തകം പ്രകാശനത്തിന് വരാമെന്നേറ്റ മുഖ്യനതാ സസ്പെന്‍ഷനുമായി വരുന്നു. ആറു മാസത്തിനുശേഷം വീണ്ടും കിട്ടി, സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്പെന്ഷന്. മൈക്ക് കിട്ടിയപ്പോള്‍ പിണറായിയും അഴിമതിക്കാരനാണെന്ന രീതിയില്‍ ഒരു തട്ട്.
23 കൊല്ലമായി താന്‍ ആര്.എസ്.എസ് അനുഭാവിയാണെന്നാണ് ഏമാന്റെ താമര വിപ്ലവം പറച്ചില്. സ്വയം സേവനമാണ് എസ്.എസ്സെന്നും അതില്‍ അഭിമാനമുണ്ടെന്നുമായി. അറുപതാകുന്നു, ലോക്സഭയിലേക്കൊരു കൈ നോക്കാമെന്ന് വെച്ചപ്പോള്‍ വരട്ടെയെന്നായി ബി.ജെ.പിക്കാര്‍. ശ്രീറാം വിളിക്കുന്നതില്‍ തെറ്റില്ലെന്നും പുതിയ വെളിപാട്. ഇതുവരെ കുടിച്ചതും തിന്നതുമെല്ലാം ഇംഗ്ലീഷായിരുന്നിട്ടും സംഘ ബാധയേറ്റതുകാരണം അതിനോട് വിരക്തിയാണത്രെ. മുണ്ട് മാത്രമേ ഇനി ഉടുക്കൂ. ഷര്‍ട്ട് കേരളീയമല്ലല്ലോ എന്ന് ചോദിച്ചവരോട് യോഗമസില്‍ പെരുപ്പിക്കും. വെള്ളമുണ്ടുടുത്ത് ചെളിയുള്ള പാടത്തുകൂടി നടക്കുന്ന ചിത്രങ്ങള്‍ യഥേഷ്ടം എടുപ്പിച്ചെങ്കിലും മുണ്ട് മടക്കിക്കുത്താന്‍ കൂടിയുള്ളതാണെന്ന് പക്ഷേ പിടിയില്ല. ഏതായാലും അങ്ങ് ഡല്‍ഹിയിലെ കട്ടില് കണ്ടാണ് ഈ വിളയാട്ടമൊക്കെ. വേലിയില്‍ കിടന്ന പാമ്പാണല്ലോ ഭഗവാനേ.. എന്നാണ് മാര്‍ക്സിസ്റ്റുകാരുടെയും ബി.ജെ.പിക്കാരുടെയും അടക്കംപറച്ചില്‍.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala23 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports21 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

