ഭരണാഘടനാതത്വങ്ങളെയും രാഷ്ട്രീയ ധാര്‍മികതയെയും കാറ്റില്‍പറത്തി ഏഴര മാസത്തിലധികം കേരളത്തിന്റെ ഭരണഘടനാസ്ഥാനത്തിരുന്നൊരു വ്യക്തി ഗതികിട്ടാതെ സ്വയം പടിയിറങ്ങിപ്പോയിരിക്കുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നില്‍ക്കക്കള്ളിയില്ലാതെ ഗതാഗത വകുപ്പുമന്ത്രി തോമസ്ചാണ്ടിയുടെ ഇന്നലത്തെ രാജി ബാക്കിവെച്ചുപോകുന്നത് ഒരു ശതകോടീശ്വരന്റെ അധികാരപിന്മാറ്റം മാത്രമല്ല, കേരള രാഷ്ട്രീയ പാരമ്പര്യത്തിലും ജനാധിപത്യ വ്യവസ്ഥിതിയിലും വിശ്വാസമില്ലാത്തവിധം, ഇരിക്കുന്ന മന്ത്രിക്കസേരയെയും പിന്താങ്ങുന്ന ജനങ്ങളെയും അവഹേളിച്ചുകൊണ്ട് ഒരാള്‍ക്കും അധികനാള്‍ മുന്നോട്ടുപോകാനാകില്ലെന്ന് സ്വയം വിളിച്ചുപറയുക കൂടിയാണ് ഈ രാജി. ഇതിലൂടെ നാറിയതും പേറിയതും ഈ മന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ ഇത്തിരിപ്പാര്‍ട്ടിയും അതംഗമായ ഇടതുപക്ഷമുന്നണിയും അതിന്റെ സര്‍ക്കാരുമാണ്. ഒരു മന്ത്രി നിയമം ലംഘിച്ചുവെന്ന സ്വന്തം സര്‍ക്കാരിന്റെ ഭാഗമായ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് അവഗണിച്ച് കോടതിയില്‍ തീര്‍പ്പിനുപോയ മന്ത്രി ചാണ്ടിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഇപ്പോള്‍ സിനിമാക്കഥയിലെ കിട്ടുണ്ണിയുടെ അവസ്ഥയിലായിരിക്കുന്നു. സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കുന്ന വിവരക്കേടിന്റെയും ഹുങ്കിന്റെയും കൊമ്പുമുളച്ചവര്‍ക്ക് ഈ രാജിയും ആസനത്തിലെ മറ്റൊരു ആലിന്‍ തണലാകുന്നത് സ്വാഭാവികം. രാജിയേക്കാളുപരി രാജിവെച്ചൊഴിഞ്ഞതിനുശേഷം നല്‍കിയ വെളിപ്പെടുത്തലില്‍ ചാണ്ടിയുടെ കുറ്റം ചെന്നു തറയ്ക്കുന്നത് തന്നിലേക്കാളുപരി മുഖ്യമന്ത്രിയിലേക്കാണ് എന്നതാണ് ഏറെ പ്രസക്തമായിരിക്കുന്നത്. തന്നോട് മുഖ്യമന്ത്രി പറഞ്ഞത്, സുപ്രീംകോടതിയില്‍ പോയി ഹൈക്കോടതിയുടെ വിധി തിരുത്തിവാങ്ങിവരുവാനാണ്; അതുവരെ മന്ത്രിപദവി ഒഴിച്ചിടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ചാണ്ടിയുടെ രാജിപൂര്‍വ വെളിപ്പെടുത്തല്‍. ഇതോടെ കള്ളന്‍ കടലിലല്ല, കപ്പലിനകത്തുതന്നെയാണെന്ന തിരിച്ചറിവാണ് കേരള ജനതക്ക് ഉണ്ടായിരിക്കുന്നത്. മന്ത്രി നടത്തിയ നിയമ ലംഘനങ്ങളേക്കാള്‍ കാര്യങ്ങള്‍ പൊതുചര്‍ച്ചക്ക് ഇത്രയും വിധേയമായ നിലക്ക് രാജിവെച്ചൊഴിയുകയാണ് നല്ലതെന്നാണ് മന്ത്രിയുടെ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനെയും മന്ത്രിയെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി ഉപദേശിച്ചതത്രെ. അതേ നിലപാടില്‍ മുഖ്യമന്ത്രി അവസാന നിമിഷവും ഉറച്ചുനില്‍ക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്. എന്തായിരുന്നു ഈ താങ്ങലിന് പിന്നിലുള്ള പ്രത്യുപകരാമെന്നാണ് ഇനി അറിയേണ്ടത്. കേരള ജനത അവരുടെ സര്‍ക്കാരിന് കല്‍പിച്ചുനല്‍കിയ പിന്തുണയുടെ പേരിലുള്ള ധാര്‍മികവും സാങ്കേതികവുമായ കടപ്പാടുകളുടെ തിരസ്‌കാരമാണ് ഇവ്വിഷയകമായി നടന്നിരിക്കുന്നത്. മന്ത്രിയെ പുറത്താക്കാതിരുന്നത് മുന്നണി മര്യാദയെന്ന വാദം വിഴുങ്ങാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധ ജനത. ഇത്തരമൊരു മുഖ്യമന്ത്രിയുടെ കീഴില്‍ ഇനി ചാണ്ടിക്കെതിരെ എന്തു നിയമനടപടിയാണ് സ്വീകരിക്കപ്പെടുക? വിവരാവകാശ നിയമമുപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരിലൂടെ പുറത്തുകൊണ്ടുവരപ്പെട്ട തോമസ്ചാണ്ടിയുടെ പൊതുഭൂമിയും നെല്‍വയലും കായലും കയ്യേറ്റമടക്കമുള്ള നിയമ-ചട്ടലംഘനങ്ങളെ കഴിഞ്ഞ നാലുമാസമായി പിന്താങ്ങുന്ന മുഖ്യമന്ത്രിയായിരുന്നു കേരളത്തിലേതെന്നത് നമുക്കാകെ നാണക്കേടായിരുന്നു. ഒരു ഘട്ടത്തില്‍ നിയമസഭയെയാകെ വെല്ലുവിളിച്ചുകൊണ്ട് ചാണ്ടി നടത്തിയ പ്രസ്താവന കേരളം കൗതുകത്തോടെയാണ് കേട്ടത്. ഒരു സെന്റ് ഭൂമി കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം മാത്രമല്ല, എം.എല്‍.എ സ്ഥാനം പോലും രാജിവെച്ച് വീട്ടില്‍പോയിരിക്കും എന്നായിരുന്നു മന്ത്രിയുടെ വെല്ലുവിളി. നിയമസഭയില്‍ കയ്യേറ്റവിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു. തന്റെ സര്‍ക്കാരിന്റെ ഭാഗമായ ചീഫ്‌സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി ഒരു മന്ത്രിക്ക് കോടതിയെ സമീപിക്കാനാകുമോ എന്ന ചോദ്യമാണ് ഹൈക്കോടതി ചൊവ്വാഴ്ച ആരാഞ്ഞത്. പകലന്തിയോളം നീണ്ട വ്യവഹാരത്തിനൊടുവില്‍ മന്ത്രി നടത്തിയത് ഭരണഘടനാലംഘനമാണെന്ന് ഹൈക്കോടതി കര്‍ക്കശമായി ചൂണ്ടിക്കാട്ടിയിട്ടും മന്ത്രിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്കും യാതൊരു കുലുക്കവുമുണ്ടായില്ല. ഹര്‍ജി അസാധാരണമാണെന്നും വ്യക്തിയെന്ന നിലയില്‍ കലക്ടറുടെ റിപ്പോര്‍ട്ട് തിരുത്താന്‍ അപേക്ഷ നല്‍കലാണ് ഉത്തമമെന്നും പറഞ്ഞ കോടതിയെ പരിഹസിക്കുന്ന വിധത്തിലാണ് ഈ സര്‍ക്കാര്‍ ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ അതേ മന്ത്രിയെ പങ്കെടുപ്പിച്ചത്. മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്തരമൊരു ഭരണഘടനാലംഘനം നടത്താനായി. ഈ മന്ത്രിയെ പങ്കെടുപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി തങ്ങളുടെ നാലുമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ അറിയിച്ചിട്ടും ചാണ്ടിയെ പങ്കെടുപ്പിക്കാന്‍ എന്ത് പ്രത്യേക താല്‍പര്യമാണ് പിണറായിക്കുണ്ടായിരുന്നത്. സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ അഭിപ്രായത്തേക്കാളുപരി ശതകോടീശ്വരനായ തോമസ്ചാണ്ടിയെയാണ് തനിക്ക് മുഖ്യമെന്നല്ലേ മുഖ്യമന്ത്രി മാലോകരോട് പറയാതെ പറഞ്ഞത്. മുന്നണി മര്യാദ പാലിച്ചാണ് മന്ത്രിയെ പുറത്താക്കാതിരുന്നതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി സി.പി.ഐയോട് കാട്ടിയത് അതേ മുന്നണി മര്യാദയാണോ. മറ്റൊരു മന്ത്രി തന്റെ സഹമന്ത്രിയെ വിഴുപ്പുഭാണ്ഢമെന്ന് വിശേഷിപ്പിച്ചതും എന്തുതരം കൂട്ടുത്തരവാദിത്തമാണ്. മന്ത്രിചാണ്ടി സ്വന്തം മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കുകവഴി കൂട്ടുത്തരവാദിത്തം ലംഘിച്ചുവെന്ന് പറഞ്ഞ ഹൈക്കോടതിയെ തിരുത്തുന്ന രീതിയില്‍, അങ്ങനെ കൂട്ടുത്തരവാദിത്ത ലംഘനമൊന്നും നടന്നിട്ടില്ലെന്ന് എങ്ങനെ പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു? അധികാരക്കസേരയിലെ തന്റെ അപ്രമാദിത്തം ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ടാണ് ചാണ്ടി രാജിക്കുശേഷവും നാലാം നമ്പര്‍ ഔദ്യോഗിക കാറില്‍ പൊലീസ് അകമ്പടിയോടെ മണിക്കൂറുകളോളം ദേശീയ പാതയിലൂടെ യാത്ര ചെയ്തത്. ഇതും മുഖ്യമന്ത്രിയുടെ പരോക്ഷപിന്തുണയുടെ ബലത്തിലായിരുന്നില്ലേ.? നിയമസഭയെയും ജുഡീഷ്യറിയെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും നാലാം തൂണായ മാധ്യമങ്ങളെയും സര്‍വോപരി ജനങ്ങളെയാകെയും അവഹേളിക്കുന്നതാണ് ചാണ്ടിയുടെ മന്ത്രിയെന്ന നിലയിലെ ഇതപര്യന്തമുള്ള നടപടികള്‍. ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം കായല്‍, നെല്‍വയല്‍ കയ്യേറ്റമുള്‍പ്പെടെ മുഴുവന്‍ കുറ്റങ്ങളിലും തോമസ് ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ഇനി ചെയ്യേണ്ടത്. കലക്ടര്‍ക്ക് കോടതി നല്‍കിയ പതിനഞ്ചു ദിവസത്തെ സമയപരിധിവരെ കാത്തിരിക്കാന്‍ ചാണ്ടി ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ നിലക്ക് പ്രത്യേകിച്ചും. എന്നാല്‍ ഭൂമി കൈവശപ്പെടുത്തുകയും ആദിവാസികളുടെ വനഭൂമി കയ്യേറി തീംപാര്‍ക്ക് നിര്‍മിക്കുകയും ചെയ്യുന്ന സ്വന്തം ജനപ്രതിനിധികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും ഇങ്ക്വിലാബ് വിളിക്കുന്ന സി.പി.എം എന്ന ആധുനിക മുതലാളിപ്പാര്‍ട്ടിയില്‍നിന്ന് സാമാന്യനീതി പ്രതീക്ഷിക്കുന്നത് കടന്നകൈയാകും. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്ന മഹദ്‌വചനമാണ് ഈയവസരത്തില്‍ സി.പി.എമ്മിന് നന്നായി ചേരുന്നത്.