Connect with us

Video Stories

എം പാനലുകാരുടെ കണ്ണ് തുടയ്ക്കണം

Published

on

കെ.എസ്.ആര്‍.ടിസിയിലെ എംപാനല്‍ഡ് (താല്‍കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്‌കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച മനുഷ്യരുടെ ഭാവിയെക്കുറിച്ച് തീര്‍ച്ചയായും കേരളം ഉണര്‍ന്നുചിന്തിച്ചേ മതിയാകൂ. ഒരു സര്‍ക്കാരിനെ അമിതമായി വിശ്വസിച്ചുവെന്ന തെറ്റു മാത്രമാണ് അവര്‍ ചെയ്തത്. തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനകേരളത്തില്‍ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍, അവരില്‍ കുടുംബിനികളും പെടും, തങ്ങളുടെ വരുമാനം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുചുറ്റും വഴിയോരത്തും പാതയിലുമായി രാപ്പകലില്ലാതെ കിടന്നും ഉരുണ്ടും നടത്തിവരുന്ന പ്രതിഷേധം കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സങ്കടകാഴ്ചയാണ്. സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമാനമായ രീതിയില്‍ ഇതിനുമുമ്പ് തെരുവിലിറങ്ങിയത്. അത് സ്വകാര്യ മേഖലയാണെങ്കില്‍ ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. സമരത്തിന്റെ രൂക്ഷതയേക്കാള്‍ നമ്മുടെ സഹോദരങ്ങളുടെയും അവരുടെ പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബങ്ങളുടെയും ജീവിതത്തെയും ജീവനെയും കരുതി കെ.എസ്. ആര്‍.ടി.സിയും സര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്.
ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമാനുസൃതം നിയമിക്കേണ്ട ബാധ്യത ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സമയത്ത് അത് നിര്‍വഹിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ കള്ളക്കളിയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് വഴിവെച്ചത്. ഹൈക്കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ കേസുമായി ചെന്നപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ച കോടതി സ്വാഭാവികമായും ഉപദേശ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ തങ്ങളുടെ പരാധീനതകള്‍ വിളമ്പുകയായിരുന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചാല്‍ ശമ്പളം കൊടുക്കാന്‍ കാശില്ലെന്നായിരുന്നു അധികൃതരുടെ തൊടുന്യായം. എന്നാല്‍ എംപാനലുകാരെ പിരിച്ചുവിട്ട ശേഷം പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കൂവെന്ന് കോടതി പകരം ഉത്തരവിട്ടു. ഇതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി നില്‍ക്കക്കള്ളിയില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായത്.
എന്നാല്‍ പത്തു വര്‍ഷവും അതില്‍ കൂടുതലുമായി കണ്ടക്ടര്‍ സേവനമനുഷ്ഠിച്ചുവന്നിരുന്ന എംപാനല്‍ഡുകാരുടെ വിഷമം നിവര്‍ത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പകരം കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറെ പരസ്യമായി കുറ്റംപറഞ്ഞും വെല്ലുവിളിച്ചും ജനങ്ങളെയും എംപാനലുകാരെയും പറ്റിക്കാനാണ് സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. ഇതിനായി ട്രേഡ് യൂണിയന്‍ നേതാക്കളെ കയറൂരി വിടാനും സി.പി.എം തയ്യാറായി. ഗതാഗതവകുപ്പ് ഭരിക്കുന്നത് എന്‍.സി.പിയാണെന്ന തക്കത്തിലായിരുന്നു ഇതെല്ലാം. എം.ഡി ടോമിന്‍ തച്ചങ്കരിയെ വെച്ചതും ഒടുവില്‍ കെടുകാര്യസ്ഥത പറഞ്ഞ് മാറ്റിയതും ഇതേ സര്‍ക്കാരാണ് എന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും പിടിപ്പുകേടിനെയുമാണ് തുറന്നുകാട്ടിയത്. ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് റെക്കോര്‍ഡ് ലാഭമുണ്ടാക്കിയ എം.ഡിയെ ആ റിപ്പോര്‍ട്ടെഴുതി രായ്ക്കുരാമാനം തട്ടിത്തെറിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണ് സത്യത്തില്‍ തുറന്നുകാട്ടിയത്. ഇപ്പോള്‍ ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയിലെ പഴയകാല ട്രേഡ് യൂണിയന്‍ ഭരണമാണ്. ഇവരാണ് ഈ സ്ഥാപനത്തെ ഇപ്പരുവത്തിലെത്തിച്ചത് എന്നത് ജനങ്ങള്‍ മറക്കാനിടയില്ല.
2018 ഡിസംബര്‍ ആറിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് ആദ്യം പാലിക്കാതിരുന്ന അധികൃതര്‍ കര്‍ശന താക്കീതിനെതുടര്‍ന്നാണ് ഡിസംബര്‍ 17ന് 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത്. ടിക്കറ്റ് റാക്കും കാഷ് ബാഗും തിരിച്ചേല്‍പിച്ച് നീലക്കുപ്പായവുമായി മടങ്ങുമ്പോള്‍ അവരില്‍ പലരുടെയും കണ്ണില്‍ കട്ടപിടിച്ച ഇരുട്ടായിരുന്നു. പകരം നിയമിച്ചത് നാലായിരത്തിലധികം സ്ഥിരം കണ്ടക്ടര്‍മാരെയും. എന്നിട്ടും പല യാത്രാസര്‍വീസുകളും വെട്ടിക്കുറക്കുകയാണ്. സ്ഥിരം ജോലിക്കാരെക്കാള്‍ കൂടുതല്‍ സമയവും വേതനവും നോക്കാതെ ജോലിയെടുത്തവരായിരുന്നു എംപാനലുകാരെന്നതാണ് കാരണം. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനലുകാരെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ജീവിത യൗവനകാലത്തിന്റെ നല്ലൊരുപങ്കും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ചെലഴിച്ച ഇവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഇനി കഴിയില്ലെന്നിരിക്കെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കൂടുതല്‍ സേവനം ഉള്ളവരെയെങ്കിലും തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യം തികച്ചും ന്യായയുക്തമാണ്. കുട്ടികളുമായി സ്ത്രീകളടക്കം രാപ്പകലെന്യേ തെരുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് തങ്ങളുടെ ഗതികേടുകൊണ്ടല്ലാതെയാവാന്‍ തരമില്ല. പലരുടെയും കണ്ണീര്‍തുള്ളികള്‍ ഇവരുടെ മീറ്ററുകള്‍ക്കപ്പുറത്ത് ശീതീകൃത മുറികളില്‍ ജനങ്ങളുടെ അധ്വാനഫലം ഉണ്ടുറങ്ങുന്ന അധികാരികള്‍ തിരിച്ചറിഞ്ഞേ തീരൂ. അല്ലെങ്കില്‍ കേരളത്തിലെ പുരോഗമന ജനത ഈ ചതിക്ക് മാപ്പുനല്‍കില്ല. നേതാക്കളില്‍ പലരും സംസാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചാലോചിക്കുന്ന എംപാനലുകാരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ഇടുക്കിയില്‍ ഒന്നര മാസത്തിനിടെ അഞ്ചു കര്‍ഷകര്‍ സ്വയം മരണത്തെ പുല്‍കിയിട്ടും അരയിഞ്ച് അനങ്ങാത്തവര്‍ തങ്ങളുടെ മൂക്കിനുമുമ്പിലെ രോദനം കേള്‍ക്കാനുള്ള കേള്‍വിശേഷിയെങ്കിലും പ്രകടിപ്പിക്കണം. പ്രശ്‌നം കോടതിയുടെ തലയില്‍വെച്ച് ഒളിച്ചോടാതെ സമരക്കാരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടെന്ന് നിയമവശംതേടി ഈ പരാധീനരെ സഹായിക്കുകയാണ് ജനകീയ സര്‍ക്കാരിന്റെ സാമാന്യമായ ഉത്തരവാദിത്തം. വിശപ്പ് സംഘടിതതൊഴിലാളിയുടെമാത്രം വികാരമല്ലെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending