Video Stories
എന്തുണ്ട് പിലാത്തോസേ വിശേഷം?

കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തല്ലുമെന്ന് എഴുത്തുകാരന് പോള്‍ സക്കറിയയെ മുമ്പ് പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ കൈകാര്യം ചെയ്തപോലെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്. തല്ലും കൊലയും ബി.ജെ.പി, സി.പി.എമ്മുകാരുടേതാവുമ്പോള്‍ എവിടെനിന്ന് പഠിച്ചുവെന്ന് അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എക്ക് വിടേണ്ടതുമില്ല.
ഗോപാലകൃഷ്ണന്റേത് അമിത്ഷായെന്ന ഭാസ്കര പട്ടേലരെ പ്രീതിപ്പെടുത്താനുള്ള ഒരു വിധേയന്റെ പ്രകടനമായേക്കാമെങ്കിലും കേട്ടാല്‍ തോന്നും ഇതാദ്യമായാണ് ഒരാള്‍ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്നതെന്ന്. ഗുജറാത്തില്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനും വേണ്ടി എത്ര നിരപരാധികളുടെ രക്തം ചിന്തേണ്ടിവന്നുവെന്ന് രാജ്യത്തിന് അറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞവര്‍ എത്രയോ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധി. ഇതേകുറിച്ച് സക്കറിയ ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. ‘ആര്‍ക്കറിയാം’ എന്നാണ് കഥയുടെ പേര്. അന്നാട്ടില്‍ ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളെയും കൊല്ലാനുള്ള ഉത്തരവ് നിറവേറ്റാനിറങ്ങിയ പോലീസുകാരന്റെ കഥയാണിത്. സക്കറിയ ചോദിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണ് രക്ഷകാ നീ കടന്നുവന്നത് എന്ന്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയെടുത്ത് തീയിലെറിഞ്ഞാണല്ലോ ഈ ‘രക്ഷകനു’ം വന്നത്. എന്തുണ്ട് വിശേഷം പിലാത്തോസേ എന്ന് സക്കറിയ ചോദിക്കാതിരിക്കില്ല. അതാണ് ഉരുളിക്കുന്നത്തുകാരന്‍ സക്കറിയയുടെ പ്രകൃതം.
പഠനം കഴിഞ്ഞ് ബാംഗ്ലൂരിലും കോട്ടയത്തും കോളജ് അധ്യാപകനായി ജോലി നോക്കിയ സക്കറിയ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. കാക്കനാടനോ ഒ.വി വിജയനോ മുകുന്ദനോ വി.കെ എന്നോ ആകണമെങ്കില്‍ ഡല്‍ഹിയില്‍ പോകണമെന്ന നാട്ടുനടപ്പ് അന്ന് നിലവില്‍ വന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ഒ.വി വിജയനെ കുറിച്ച് സംസാരിക്കാന്‍ സക്കറിയക്ക് ഇത്ര ആധികാരികത ലഭിച്ചത്. വിജയന്റെ പൂച്ചയെ പോലും പരിചയമുള്ള സുഹൃത്തായിരുന്നുവെന്ന ബലമുണ്ട് സക്കറിയക്ക്. ഒ.വി വിജയന്റെ കൃതികളില്‍ മൃദു ഹിന്ദുത്വമുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല സക്കറിയ. വിജയന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ ഇത് ആവര്‍ത്തിച്ചതിനെ സഹോദരി ഒ.വി ഉഷയും കവി മധുസൂദനന്‍നായരുമൊക്കെ എതിര്‍ത്തുവെങ്കിലും നിലപാടില്‍ സക്കറിയ മാറ്റം വരുത്തിയിട്ടില്ല. വിജയനെ വര്‍ഗീയവാദിയെന്ന് സക്കറിയ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ചിലര്‍ക്കെങ്കിലും താല്പര്യം. ഒ.വി വിജയന്റെ എഴുത്തിലെ ആത്മീയത മൃദു ഹിന്ദുത്വവാദങ്ങളെ തുണക്കുന്നതോ അതിന് നേരെ കണ്ണടക്കുന്നതോ ആണെന്നാണ് സക്കറിയ പറഞ്ഞത്. എഴുത്തിലും ജീവിതത്തിലും ഏട്ടന് വര്‍ഗീയവാദിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സഹോദരി ഉഷ കരുണാകര ഗുരുവിന്റെ ആശ്രമത്തിലായിരുന്നപ്പോഴും വിജയന് പൂജകളില്‍ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയായ ഭാര്യ മകനെ മാമോദിസ മുക്കിയതിനെ എതിര്‍ത്തിട്ടില്ലെന്നും ഉഷ വിശദീകരിച്ചപ്പോള്‍ ഞാന്‍ വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. അതേസമയം വിജയന്റെ ദാര്‍ഢ്യമില്ലായ്മയാണ് സംഘ്പരിവാര സംഘടനയായ തപസ്യയുടെ പുരസ്കാരം സ്വീകരിക്കുന്നതിലെത്തിച്ചതെന്ന് ആരോപിക്കുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരെ കാര്‍ട്ടൂണ്‍ രചിക്കുകയും ധര്‍മപുരാണം എഴുതുകയും ചെയ്ത ഒ.വി വിജയന് മനോദാര്‍ഢ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന വിശദീകരണവും സദസ്സില്‍ നിന്നും വേദിയില്‍ നിന്നുമുണ്ടായി.
ലൈംഗികതയോടുള്ള മലയാളിയുടെ സമീപനം സക്കറിയയുടെ വിമര്‍ശനത്തിന് എന്നും വിഷയമായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് പയ്യന്നൂരില്‍ നിന്ന് സി.പി.എമ്മുകാരുടെ അടി സക്കറിയയെ തേടിയെത്തിയത്. കേരളത്തിലെ മുന്‍കാല ഇടതു നേതാക്കളുടെ ഒളിവു ജീവിതം ലൈംഗികതയുടെ ആഘോഷക്കാലമായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു ഡി.വൈ.എഫ്.ഐക്കാരുടെ കൈയേറ്റം. ഇതിനെ ‘സ്വാഭാവികം’ എന്ന് ന്യായീകരിച്ച പിണറായി വിജയന് അന്ന് പാര്‍ട്ടി സെക്രട്ടറി മാത്രം. ഇതിനെ കുറെ കൂടി വ്യക്തമായി പറഞ്ഞതിന് വി.ടി ബല്‍റാം എം.എല്‍.എയെ സി.പി.എം തൃത്താലയില്‍ ബഹിഷ്കരിക്കുകയാണ്.
ചുംബന സമരത്തെ പിന്തുണച്ച എഴുത്തുകാരനാണ് സക്കറിയ. ലൈംഗികതയെ ഭയക്കുകയും അതിനായി വെറി പൂണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് പറഞ്ഞ സക്കറിയ പരസ്യ ചുംബനസമരം ഇതിന് മാറ്റം വരുത്തുമെന്ന് പ്രത്യാശിച്ചു. പോള്‍ സക്കറിയയുടെ എഴുത്തുകള്‍ കേവലം സൗന്ദര്യാവിഷ്കാരമല്ല. സമൂഹവുമായുള്ള നിരന്തര സംവാദമാണ്. മോദിയില്‍ റിലാക്സേഷന് കണ്ടെത്തുന്ന കണ്ണന്താനത്തിന്റെ നാടും കോട്ടയമാണ്. മോദിയുടെ കൈയില്‍നിന്ന് ഒരു അംഗീകാരവും വേണ്ടെന്ന് കട്ടായം പറയുന്ന സക്കറിയയുടെ നാടും കോട്ടയം. പള്ളിയോടും പട്ടക്കാരോടും കലഹിക്കുന്ന കഥകളാണ് സക്കറിയ എഴുതിയത്. പ്രെയിസ് ദി ലോഡ്, ആര്‍ക്കറിയാം, എന്തു വിശേഷം പിലാത്തോസേ തുടങ്ങിയവ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകളാണ്. എസ്.കെ പൊറ്റെക്കാട് സഞ്ചരിച്ച ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഇന്നത്തെ അവസ്ഥ രേഖപ്പെടുത്തിയ യാത്രാവിവരണവും സക്കറിയയുടെ സംഭാവനയാണ്. ഏഷ്യാനെറ്റിലൂടെ മലയാളത്തില്‍ പുതിയ മാധ്യമ സംസ്കാരത്തിന് തുടക്കമിട്ടവരില്‍ സക്കറിയയുണ്ട്. പ്രായം 70 പിന്നിട്ട ഈ ഘട്ടത്തില്‍ വിധേയനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala20 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ