Connect with us

Video Stories

എന്തുണ്ട് പിലാത്തോസേ വിശേഷം?

Published

on

കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തല്ലുമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയയെ മുമ്പ് പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ കൈകാര്യം ചെയ്തപോലെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്. തല്ലും കൊലയും ബി.ജെ.പി, സി.പി.എമ്മുകാരുടേതാവുമ്പോള്‍ എവിടെനിന്ന് പഠിച്ചുവെന്ന് അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എക്ക് വിടേണ്ടതുമില്ല.
ഗോപാലകൃഷ്ണന്റേത് അമിത്ഷായെന്ന ഭാസ്‌കര പട്ടേലരെ പ്രീതിപ്പെടുത്താനുള്ള ഒരു വിധേയന്റെ പ്രകടനമായേക്കാമെങ്കിലും കേട്ടാല്‍ തോന്നും ഇതാദ്യമായാണ് ഒരാള്‍ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്നതെന്ന്. ഗുജറാത്തില്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനും വേണ്ടി എത്ര നിരപരാധികളുടെ രക്തം ചിന്തേണ്ടിവന്നുവെന്ന് രാജ്യത്തിന് അറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞവര്‍ എത്രയോ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധി. ഇതേകുറിച്ച് സക്കറിയ ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. ‘ആര്‍ക്കറിയാം’ എന്നാണ് കഥയുടെ പേര്. അന്നാട്ടില്‍ ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളെയും കൊല്ലാനുള്ള ഉത്തരവ് നിറവേറ്റാനിറങ്ങിയ പോലീസുകാരന്റെ കഥയാണിത്. സക്കറിയ ചോദിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണ് രക്ഷകാ നീ കടന്നുവന്നത് എന്ന്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയെടുത്ത് തീയിലെറിഞ്ഞാണല്ലോ ഈ ‘രക്ഷകനു’ം വന്നത്. എന്തുണ്ട് വിശേഷം പിലാത്തോസേ എന്ന് സക്കറിയ ചോദിക്കാതിരിക്കില്ല. അതാണ് ഉരുളിക്കുന്നത്തുകാരന്‍ സക്കറിയയുടെ പ്രകൃതം.
പഠനം കഴിഞ്ഞ് ബാംഗ്ലൂരിലും കോട്ടയത്തും കോളജ് അധ്യാപകനായി ജോലി നോക്കിയ സക്കറിയ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. കാക്കനാടനോ ഒ.വി വിജയനോ മുകുന്ദനോ വി.കെ എന്നോ ആകണമെങ്കില്‍ ഡല്‍ഹിയില്‍ പോകണമെന്ന നാട്ടുനടപ്പ് അന്ന് നിലവില്‍ വന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ഒ.വി വിജയനെ കുറിച്ച് സംസാരിക്കാന്‍ സക്കറിയക്ക് ഇത്ര ആധികാരികത ലഭിച്ചത്. വിജയന്റെ പൂച്ചയെ പോലും പരിചയമുള്ള സുഹൃത്തായിരുന്നുവെന്ന ബലമുണ്ട് സക്കറിയക്ക്. ഒ.വി വിജയന്റെ കൃതികളില്‍ മൃദു ഹിന്ദുത്വമുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല സക്കറിയ. വിജയന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ ഇത് ആവര്‍ത്തിച്ചതിനെ സഹോദരി ഒ.വി ഉഷയും കവി മധുസൂദനന്‍നായരുമൊക്കെ എതിര്‍ത്തുവെങ്കിലും നിലപാടില്‍ സക്കറിയ മാറ്റം വരുത്തിയിട്ടില്ല. വിജയനെ വര്‍ഗീയവാദിയെന്ന് സക്കറിയ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ചിലര്‍ക്കെങ്കിലും താല്‍പര്യം. ഒ.വി വിജയന്റെ എഴുത്തിലെ ആത്മീയത മൃദു ഹിന്ദുത്വവാദങ്ങളെ തുണക്കുന്നതോ അതിന് നേരെ കണ്ണടക്കുന്നതോ ആണെന്നാണ് സക്കറിയ പറഞ്ഞത്. എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗീയവാദിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സഹോദരി ഉഷ കരുണാകര ഗുരുവിന്റെ ആശ്രമത്തിലായിരുന്നപ്പോഴും വിജയന്‍ പൂജകളില്‍ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയായ ഭാര്യ മകനെ മാമോദിസ മുക്കിയതിനെ എതിര്‍ത്തിട്ടില്ലെന്നും ഉഷ വിശദീകരിച്ചപ്പോള്‍ ഞാന്‍ വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. അതേസമയം വിജയന്റെ ദാര്‍ഢ്യമില്ലായ്മയാണ് സംഘ്പരിവാര സംഘടനയായ തപസ്യയുടെ പുരസ്‌കാരം സ്വീകരിക്കുന്നതിലെത്തിച്ചതെന്ന് ആരോപിക്കുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരെ കാര്‍ട്ടൂണ്‍ രചിക്കുകയും ധര്‍മപുരാണം എഴുതുകയും ചെയ്ത ഒ.വി വിജയന് മനോദാര്‍ഢ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന വിശദീകരണവും സദസ്സില്‍ നിന്നും വേദിയില്‍ നിന്നുമുണ്ടായി.
ലൈംഗികതയോടുള്ള മലയാളിയുടെ സമീപനം സക്കറിയയുടെ വിമര്‍ശനത്തിന് എന്നും വിഷയമായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് പയ്യന്നൂരില്‍ നിന്ന് സി.പി.എമ്മുകാരുടെ അടി സക്കറിയയെ തേടിയെത്തിയത്. കേരളത്തിലെ മുന്‍കാല ഇടതു നേതാക്കളുടെ ഒളിവു ജീവിതം ലൈംഗികതയുടെ ആഘോഷക്കാലമായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു ഡി.വൈ.എഫ്.ഐക്കാരുടെ കൈയേറ്റം. ഇതിനെ ‘സ്വാഭാവികം’ എന്ന് ന്യായീകരിച്ച പിണറായി വിജയന്‍ അന്ന് പാര്‍ട്ടി സെക്രട്ടറി മാത്രം. ഇതിനെ കുറെ കൂടി വ്യക്തമായി പറഞ്ഞതിന് വി.ടി ബല്‍റാം എം.എല്‍.എയെ സി.പി.എം തൃത്താലയില്‍ ബഹിഷ്‌കരിക്കുകയാണ്.
ചുംബന സമരത്തെ പിന്തുണച്ച എഴുത്തുകാരനാണ് സക്കറിയ. ലൈംഗികതയെ ഭയക്കുകയും അതിനായി വെറി പൂണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് പറഞ്ഞ സക്കറിയ പരസ്യ ചുംബനസമരം ഇതിന് മാറ്റം വരുത്തുമെന്ന് പ്രത്യാശിച്ചു. പോള്‍ സക്കറിയയുടെ എഴുത്തുകള്‍ കേവലം സൗന്ദര്യാവിഷ്‌കാരമല്ല. സമൂഹവുമായുള്ള നിരന്തര സംവാദമാണ്. മോദിയില്‍ റിലാക്‌സേഷന്‍ കണ്ടെത്തുന്ന കണ്ണന്താനത്തിന്റെ നാടും കോട്ടയമാണ്. മോദിയുടെ കൈയില്‍നിന്ന് ഒരു അംഗീകാരവും വേണ്ടെന്ന് കട്ടായം പറയുന്ന സക്കറിയയുടെ നാടും കോട്ടയം. പള്ളിയോടും പട്ടക്കാരോടും കലഹിക്കുന്ന കഥകളാണ് സക്കറിയ എഴുതിയത്. പ്രെയിസ് ദി ലോഡ്, ആര്‍ക്കറിയാം, എന്തു വിശേഷം പിലാത്തോസേ തുടങ്ങിയവ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകളാണ്. എസ്.കെ പൊറ്റെക്കാട് സഞ്ചരിച്ച ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഇന്നത്തെ അവസ്ഥ രേഖപ്പെടുത്തിയ യാത്രാവിവരണവും സക്കറിയയുടെ സംഭാവനയാണ്. ഏഷ്യാനെറ്റിലൂടെ മലയാളത്തില്‍ പുതിയ മാധ്യമ സംസ്‌കാരത്തിന് തുടക്കമിട്ടവരില്‍ സക്കറിയയുണ്ട്. പ്രായം 70 പിന്നിട്ട ഈ ഘട്ടത്തില്‍ വിധേയനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending