News

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് എട്ട് മരണം; നിരവധി പേര്‍ ചികിത്സയില്‍

By nazmiya nazreen

December 31, 2025

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് എട്ടു പേര്‍ മരിച്ചു. 100 ലേറെ പേര്‍ വര്‍മ്മ ആശുപത്രിയില്‍ ചികിത്സയില്‍. ഭഗീരത്പുര പ്രദേശത്ത് തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

നഗരസഭ വിതരണം ചെയ്ത വെള്ളത്തില്‍ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വര്‍മ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.

ഇതിന്റെ ഭാഗമായി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഐഎംസി) ടാങ്കറുകള്‍ വഴി പ്രദേശത്തേക്ക് വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങി, അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഐഎംസി സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.