kerala

എലപ്പുള്ളി ബ്രൂവറി: സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കി ഹൈക്കോടതി

By webdesk18

December 19, 2025

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എലപ്പുള്ളി ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണെന്നും, ഇവിടെ വൻതോതിൽ ജലം ഉപയോഗിക്കുന്ന ബ്രൂവറി സ്ഥാപിക്കുന്നത് പ്രദേശത്തെ ഗുരുതര ജലക്ഷാമത്തിലേക്കും മരുഭൂമീകരണത്തിലേക്കും നയിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് വിവാദ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതെന്ന ആരോപണവും ശക്തമായിരുന്നു.

മഴവെള്ള സംഭരണിയിലൂടെ ജലാവശ്യകത പരിഹരിക്കാമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ നിലപാട്. പദ്ധതി കൃഷിക്ക് തിരിച്ചടിയാകുമെന്നും, പ്ലാന്റിന് ആവശ്യമായ വെള്ളം മഴവെള്ള സംഭരണിയിലൂടെ മാത്രം ലഭ്യമാക്കാനാകില്ലെന്നും, ഇതോടെ കുടിവെള്ളം വഴിതിരിച്ചുനൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന നിലപാട് സി.പി.ഐ മുന്നണി യോഗത്തിൽ ഉയർത്തിയിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

മന്ത്രിസഭ ഇതിനകം തീരുമാനമെടുത്ത വിഷയമാണെന്നും അനുമതി നൽകിയ സാഹചര്യത്തിൽ പിന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

വെള്ളം പ്രധാന അസംസ്കൃത വസ്തുവായ ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. എലപ്പുള്ളിയിൽ 26 ഏക്കർ ഭൂമിയാണ് ബ്രൂവറിക്കായി കമ്പനി വാങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിക്കുകയും, സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ തടയുകയും ചെയ്തിരുന്നു. ഭൂഗർഭ ജലക്ഷാമം ഗുരുതരമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്.