kerala

തൊടുപുഴയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ

By webdesk18

December 23, 2025

തൊടുപുഴ: വയോധികയെ വീട്ടിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും അപഹരിച്ച സംഭവത്തിൽ കൊച്ചുമകനും അദ്ദേഹത്തിന്റെ പെൺസുഹൃത്തും പൊലീസ് പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് പകൽസമയത്ത് കവർച്ച നടന്നത്.

പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കഴിഞ്ഞ മാസം 16-നാണ് സംഭവം. രാവിലെ ഒൻപതരയോടെയായിരുന്നു കവർച്ച. ആ സമയം ടോമിയുടെ മാതാവ്, 80 വയസുള്ള മറിയക്കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തി അതിക്രമിച്ച് കയറിയത്. സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊൺമേശയിൽ കെട്ടിയിടുകയും തുടർന്ന് വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കമുള്ള മൂന്ന് മോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും കവർന്നെടുക്കുകയും ചെയ്തു.

കുറച്ചുസമയത്തിനുശേഷം കെട്ട് അഴിച്ച മറിയക്കുട്ടി പുറത്തേക്ക് ഓടി ഒച്ചവെച്ച് ആളെ കൂട്ടി. സമീപത്തെ പറമ്പിൽ തടിപ്പണി ചെയ്തിരുന്നവർ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മണർകാട്ടുള്ള വാടകവീട്ടിൽ നിന്ന് സോണിയ എന്ന പേരിൽ അറിയപ്പെടുന്ന സരോജയെ ആദ്യം അറസ്റ്റ് ചെയ്തത്. സരോജയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ മറിയക്കുട്ടിയുടെ മകളുടെ മകനാണെന്ന് പൊലീസ് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചുമകനായ പന്നിയാർകുട്ടി കൊല്ലിപ്പിള്ളിയിൽ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ അദ്ദേഹത്തിന്റെ പെൺസുഹൃത്തും പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.