editorial

തെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം

By Manya

March 23, 2026

മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും അദ്ദേഹം നടത്തിയിട്ടുള്ള സഭ്യേതരമായ പലപരാമര്‍ശങ്ങളും സി.പി.എമ്മിനും ഇടതുമുന്നണിക്കും സാരമായ പരിക്കുകളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അന്തര്‍ലീനമായിക്കിടക്കുന്ന സ്വതസിദ്ധമായ ആ ശൈലിയെ മറികടക്കാന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വമ്പന്‍ മേക്കോവറുകളായിരുന്നു ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടത്തിയിട്ടുള്ളത്. കോടികള്‍ ചിലവഴിച്ചുള്ള വിവിധങ്ങളായ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും കണ്ണിറുക്കിയുമെല്ലാം അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് പഴയകാല ചെയ്തികളെപോലും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമര്‍ശത്തിന് അതേഭാഷയില്‍ തിരിച്ചടിക്കുന്നതിന് പകരം ജി. സുധാകരന്‍ മാന്യമായി മറുപടി നല്‍കുകകൂടി ചെയ്തതോടെ അമ്പലപ്പുഴയില്‍ മാത്രമല്ല, കേരളം ഒന്നാകെ ചെറ്റത്തരം പ്രയോഗം ഇതിനകം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്.

ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയുണ്ടായി. ‘ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി. സുധാകരന്‍ കാണിച്ചത്. തങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോള്‍ വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോള്‍ മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായി’. എന്നിങ്ങനെയായിരുന്നു അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍. സുധാകരനെ പോലെ പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണനും പി. ശശിയും ടി.കെ ഗോവിന്ദനുമൊക്കെ ഇതേ ചെറ്റത്തരംതന്നെയാണ് കാണിച്ചിരിക്കുന്നതെന്നാണ് പിണറായി വിജയന്റെ നിലപാട്. കണ്ണൂര്‍ ജില്ലയില്‍ വിശേഷിച്ചും സംസ്ഥാനത്താകമാനവുമുണ്ടായിട്ടുള്ള അഭൂതപൂര്‍വമായ കൊഴിഞ്ഞുപോക്കും വിമതശല്യവുമാണ് പിണറായിയുടെ സമനിലതെറ്റിച്ചതെന്നത് സുവ്യക്തമാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം കുത്തിനിറച്ചുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക നേതാക്കള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഏതുതീരുമാനവും അണികളെക്കൊണ്ട് അംഗീകരിപ്പിക്കാമെന്ന ധാരണയില്‍ നടത്തിയിട്ടുള്ള നീക്കുപോക്കുകള്‍ വ്യാപകമായി ചോദ്യംചെയ്യപ്പെടുകയും പരസ്യപ്രതികരണത്തിലൂടെ സധൈര്യമുള്ള ഇറങ്ങിപ്പോക്കുമെല്ലാം ആയതോടെയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണം വീണ്ടും നഷ്ടമായിരിക്കുന്നത്. മുന്‍കാലങ്ങളിലും പാര്‍ട്ടിവിട്ടുപോയവരെക്കുറിച്ചും പാര്‍ട്ടിയെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ എതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തത്രയും നിന്ദ്യമായിരുന്നു. നികൃഷ്ടജീവി, പരനാറി, എടോ ഗോപാല കൃഷ്ണാ, കടക്ക് പുറത്ത്, കുലംകുത്തി… ആ പട്ടിക അങ്ങിനെ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസെക്രട്ടറിയായിരിക്കെ നടത്തിയിട്ടുള്ള പരനാറി പ്രയോഗം സി.പി.എമ്മിനുണ്ടാക്കിയ തിരിച്ചടി ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം അന്ന് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എം.എ ബേബിയുടെ പരാജയം സുനിശ്ചിതമാക്കിത്തീര്‍ക്കുകയായിരുന്നു.

ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊല്ലത്ത് നാല്‍പതിനായിരത്തിനടുത്ത് വോട്ടിന് തോല്‍ക്കേണ്ടിവന്ന എം.എ ബേബി പരാജയം ഉള്‍ക്കൊള്ളാനാവാതെ നിയമസഭാംഗത്വം രാജിവെക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേരുകയുണ്ടായി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പി മുന്നണിവിട്ടതും യു.ഡി.എഫിന്റെ ഭാഗമായി മത്സരത്തിനിറങ്ങിയതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. താമരശ്ശേരി ബിഷപ്പിന് നികൃഷ്ടജീവി എന്ന വിശേഷണം നല്‍കിയ അതേനാവില്‍നിന്നുതന്നെയാണ് ടി.പി ചന്ദ്രശേഖരനെതിരെ കുലംകുത്തി പ്രയോഗവുമുണ്ടായിട്ടുള്ളത്. അന്‍പത്തിയൊന്നുവെട്ടുവെട്ടി കൊലപ്പെടുത്തിയിട്ടും അരിശംതീരാഞ്ഞിട്ടെന്നവണ്ണമാണ് കുലംകുത്തി എന്നും കുലംകുത്തിതന്നെയെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്. ഏതായാലും പി.ആര്‍ നിയന്ത്രണങ്ങളെല്ലാം മറികടന്ന് സ്വതസിദ്ധമായ ശൈലിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഈ മടങ്ങിപ്പോക്ക് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും തനിസ്വരൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തരം പ്രയോഗങ്ങള്‍ അണികളില്‍പോലും അസ്വസ്തത സൃഷ്ടിച്ചുകൊണ്ടരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.