Connect with us

kerala

പിണറായി സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലകളും അന്വേഷിക്കണം: വി.ടി ബല്‍റാം

ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.

Published

on

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലില്‍ എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന് പിന്നാലെ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലകളും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.

കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരില്‍ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്കപ്പുറം സത്യം ഇന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2019ലെ ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് അന്ന് പോസ്റ്റ് ചെയ്ത തന്റെ ഫേസ്ബുക്ക് പോസ്റ്റും ബല്‍റാം കൂടെ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹൈദരാബാദിലെ ‘ഏറ്റുമുട്ടല്‍ മരണ’ങ്ങള്‍ പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലുകളാണ് എന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. പ്രതികളെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത നാല് മനുഷ്യരെയാണ് പോലീസ് വെടിവെച്ച് കൊന്നുതള്ളിയത്. മനുഷ്യാവകാശ പക്ഷത്തു നിന്നുകൊണ്ട് അന്നതിനെ എതിര്‍ത്തവരും പോലീസ് ഭാഷ്യത്തില്‍ സംശയം പ്രകടിപ്പിച്ചവരുമൊക്കെ രൂക്ഷമായ സൈബറാക്രമണവും തെറിവിളിയുമൊക്കെയാണ് നേരിടേണ്ടി വന്നത്. അത്രത്തോളം വികലവും അരാഷ്ട്രീയപരവുമാണ് നമ്മുടെയിടയിലെ പൊതുബോധം. ഈയിടെയിറങ്ങിയ ‘ജനഗണമന’ സിനിമയൊക്കെ ഇങ്ങനെയുള്ള ‘ഇന്‍സ്റ്റന്റ്റ് ജസ്റ്റീസി’ന്റെ അപകടങ്ങളെക്കുറിച്ച് സാമാന്യമായ ഒരവബോധം സൃഷ്ടിക്കുന്നതില്‍ ഉപകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
കൊലപാതകികളായ പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടത്തിന് ആര്‍ജ്ജവമുണ്ടാകുമോ എന്നതാണ് ഇനിയറിയേണ്ടത്.

കേരളത്തിലും മാവോയിസ്റ്റുകളെന്ന പേരില്‍ എട്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇക്കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങളിലൂടെ പോലീസ് ഇല്ലാതാക്കിയത്. ഇവയില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഹൈദരാബാദിലേത് പോലെ ഇവിടെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്കപ്പുറം സത്യം ഇന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വന്നിട്ടില്ല. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേക്കുറിച്ചും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം നടക്കേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ വഴി അല്‍പ്പം ദുഷ്‌ക്കരമാണ്. എന്നാല്‍ അതല്ലാതെ ഒരാധുനിക സമൂഹത്തിന് മറ്റ് വഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending