News

ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇതോടെ അവസാനിപ്പിക്കുന്നു: ഇസ്രാഈല്‍

By webdesk13

October 26, 2024

ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍ സൈന്യം. ഇസ്രാഈലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രാഈലില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തി, ഇസ്രാഈലിനെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടിയായിരുന്നു അത്. ഇറാന്‍ പ്രതികാര ആക്രമണം നടത്തിയാല്‍ പ്രതികരിക്കാന്‍ ഇസ്രാഈല്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാല്‍ ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

മൂന്ന് പ്രവിശ്യകളിലെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ഇലാം, ഖുസെസ്ഥാന്‍, തെഹ്റാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ നടത്തിയ ആക്രമണം ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രാഈല്‍ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രാഈല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ സേനയായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐആര്‍ജിസി താവളങ്ങളിലൊന്നും സ്ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘തസ്നീം’ റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനനഗരത്തില്‍ എല്ലാം പതിവുപോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് തെഹ്റാന്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഫുആദ് ഇസാദി ‘അല്‍ജസീറ’യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.