india

എല്ലാവര്‍ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി

By nazmiya nazreen

August 23, 2026

സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ ബിഹാര്‍ ഗ്രാമവികസന മന്ത്രി ശ്രവണ്‍ കുമാര്‍ നടത്തിയ വിചിത്ര പ്രതികരണം വന്‍ വിവാദത്തിലേക്ക്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടത്.

വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇത്തരം ഒരു വാദം ഉന്നയിച്ചത്. ‘പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആളുകള്‍ മധുരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രമേഹമാണ്. അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല… ആളുകള്‍ ഇപ്പോള്‍ വളരെ കുറച്ചുമാത്രമാണ് മധുരം കഴിക്കുന്നത്,’ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ബിഹാറില്‍ പഞ്ചസാരയുടെ കിലോ ഗ്രാമിനുള്ള വില 48-50 രൂപയില്‍ നിന്ന് 65-70 രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മന്ത്രിയുടെ വാക്കുകള്‍ ജനങ്ങളോടുള്ള ക്രൂരമായ പരിഹാസമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ആരോപിച്ചു. സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിദിന ജീവിതച്ചെലവിനെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്നും ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഈഥനോള്‍ ബ്ലെന്‍ഡിംഗ് നയം മൂലമാണ് പഞ്ചസാര ഉല്‍പാദനത്തിന് ഉപയോഗിക്കേണ്ട കരിമ്പ് വന്‍തോതില്‍ വഴിതിരിച്ചുവിടുന്നതെന്നും അത് വിലക്കയറ്റത്തിന് കാരണമായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഉത്സവകാലം അടുത്തെത്തിയതും സപ്ലൈ കുറഞ്ഞതുമാണ് രാജ്യത്തുടനീളം പഞ്ചസാര വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനിടെ, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വന്‍തോതില്‍ പഞ്ചസാര ശേഖരിച്ചു വെച്ചിരിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അനാവശ്യ പ്രസ്താവനയിലൂടെ വന്‍ ജനരോഷം ക്ഷണിച്ചുവരുത്തിയ ശ്രവണ്‍ കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിപക്ഷ പ്രതിഷേധത്തിലും എത്തിനില്‍ക്കുകയാണ്.