Culture

ഇ.വി.എം തകരാറ്; വോട്ടിങ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി

By chandrika

April 11, 2019

അനന്ത്പൂര്‍: 91 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടിങ് യന്ത്രം തകരാറിലായി. ഇതില്‍ പ്രതിഷേധിച്ച് ആന്ധ്രയിലെ ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ധുസൂദന്‍ ഗുപ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. വോട്ടെടുപ്പ് തുടങ്ങിയപ്പോഴാണ് സംഭവം. ആന്ധ്രയില്‍ പലയിടങ്ങളിലും വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലായതായാണ് വിവരം.

യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് ബൂത്തിനുള്ളില്‍ കയറുകയായിരുന്നു ധുസൂദന്‍. തുടര്‍ന്ന് മാധ്യമങ്ങളെ അകത്തുവിളിച്ച് ഈ യന്ത്രം തകരാറിലാണെന്നു ചൂണ്ടിക്കാട്ടി വോട്ടിംഗ് യന്ത്രം തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്.

91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കെ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്.