News
വിവാഹവേദികളില്‍ ബന്ധുവായി നടിച്ച് 32 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മുന്‍ ഗസ്റ്റ് ലക്ചറര്‍ പിടിയില്‍
വിവിധ കല്യാണവീടുകളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ബെംഗളൂരു: വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് കല്യാണവീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചിരുന്ന മുന്‍ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ.ആര്. പുരം ഉദയനഗര്‍ സ്വദേശിനിയായ രേവതിയെയാണ് (46) പിടികൂടിയത്. വിവിധ കല്യാണവീടുകളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
രേവതിയുടെ പക്കല്‍ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 23ന് ബസവനഗുഡിയിലെ ഒരു കല്യാണമണ്ഡപത്തില്‍ നടന്ന മോഷണമാണ് കേസിന് തുടക്കം കുറിച്ചത്.
ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗര്‍ സ്വദേശിനി, 32 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല മണ്ഡപത്തിലെ ഒരു മുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു. മാല നഷ്ടമായതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി രേവതിയാണെന്ന് കണ്ടെത്തിയതെന്നും, സമാന രീതിയില്‍ മറ്റ് കല്യാണവീടുകളിലും മോഷണം നടത്തിയതായി സൂചനകള്‍ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
kerala
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ബിജെപി ഒന്നാമതെത്തിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല
നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളില്‍ അസാധാരണമാംവിധം വോട്ടര്‍മാരെ കാണാനില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലങ്ങളിലും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട, ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലുമാണ് ബിജെപി ഒന്നാമതെത്തിയത്. ഇതില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തുവിട്ട എന്യൂമറേഷന്‍ഫോം തിരികെ വരാത്തവരുടെ പട്ടികയിലെ വിവരങ്ങളില്‍ ഈ നിയോജകമണ്ഡലങ്ങളില്‍ അസാധാരണമായ വര്‍ധനവാണുള്ളത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ബൂത്തുകള്‍ മാത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഇത് ഉറപ്പിക്കാം.
കോണ്‍ഗ്രസിന്റെ ശശി തരൂരിനേക്കാള്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടര്‍മാര്‍ പുറത്തുപോയി. ഇതില്‍ ബില്‍ഒമാര്‍ക്ക് ഫോം വിതരണം ചെയ്യാന്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത Untraceable And Absent വിഭാഗക്കാരാണ് കൂടുതല്‍. നേമത്തെ ഒന്ന്, രണ്ട്, നാല്, ആറ്, 10 എന്നീ അഞ്ച് ബൂത്തുകള്‍ മാത്രമെടുക്കുമ്പോള്‍ 941 വോട്ടര്‍മാരെയാണ് Untraceable And Absent വിഭാഗത്തിലുള്ളത്. സ്ഥിരമായി താമസം മാറിയവരുടെയും, എന്യുമറേഷന് ഫോം വാങ്ങാന്‍ വിസമ്മതിച്ചവരുടെയും കണക്ക് വേറെ. 23 ശതമാനത്തില്‍ കൂടുതല്‍ വോട്ടര്‍മാരുടെ ഫോം തിരികെവരാത്ത മണ്ഡലത്തിലെ 180 ബൂത്തുകള്‍ പരിശോധിക്കുമ്പോഴും കണ്ടെത്താനാവാത്തരുടെ പട്ടികക്ക് നീളം കൂടുതലാണ്.
ബിജെപി ഒന്നാമത് എത്തിയ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലത്തിലും ഇതേ സ്ഥിതിയാണ്. വട്ടിയൂര്‍ക്കാവിലെ നാലാഞ്ചിറയിലുള്ള പതിനാലാം ബൂത്തില്‍ 511 പേരുടെ ഫോം തിരികെ വരാത്തതില്‍ 292 പേര് Untraceable And Absent വിഭാഗത്തിലാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 51,163 പേരുടെ ഫോമുകള്‍ തിരികെ വന്നിട്ടില്ലാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴക്കൂട്ടത്തെ ബൂത്ത് 24ല്‍ 273, ബൂത്ത് 23ല്‍ 261 പേരും ബിഎഓമാര്‍ക്ക് ഫോം പോലും വിതരണം ചെയ്യാന്‍ കണ്ടെത്താത്തവരാണ്. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ 25,233 പേരും ആറ്റിങ്ങല്‍ നിയമസഭമണ്ഡലത്തില്‍ 16012 പേരെയും കണ്ടെത്താനായിട്ടില്ല.
News
ബെംഗളൂരുവില്‍ പള്ളിയില്‍ അതിക്രമം; പാസ്റ്ററെ ഭീഷണിപ്പെടുത്തിയതായും മതവിദ്വേഷ പരാമര്ശങ്ങളെന്നാരോപിച്ചും യുവാവിനെതിരെ പരാതി
ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു. പരാതി പ്രകാരം, പ്രതി മനഃപൂര്‍വം പള്ളിയില്‍ പ്രവേശിച്ച് വേദിയിലുണ്ടായിരുന്ന പാസ്റ്ററെ ഭീഷണിപ്പെടുത്തി.
ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി പ്രാര്‍ത്ഥനാ പരിപാടി തടസ്സപ്പെടുത്തുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് സത്യനിഷ്ഠ ആര്യ എന്ന വ്യക്തിക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു. പരാതി പ്രകാരം, പ്രതി മനഃപൂര്‍വം പള്ളിയില്‍ പ്രവേശിച്ച് വേദിയിലുണ്ടായിരുന്ന പാസ്റ്ററെ ഭീഷണിപ്പെടുത്തി.
ക്രിസ്ത്യന്‍ സമൂഹത്തെയും യേശുക്രിസ്തുവിനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപിക്കുന്നു. വേദിയിലുണ്ടായിരുന്ന ഒരു സ്ത്രീ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോള്‍ അവരെ അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ അവഹേളനപരമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചതിനൊപ്പം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും പ്രസംഗങ്ങളും ഇയാള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മത സംരക്ഷണത്തിന്റെ പേരില്‍ സന്ദേശങ്ങള്‍ വഴി സാമ്പത്തിക സഹായം തേടിയിരുന്നുവെന്നും കോറമംഗല പരിധിയിലുള്ള ഒരു ബാങ്കില്‍ ഇയാള്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് സിറ്റി പൊലീസ് കമ്മീഷണറോട് നിയമനടപടി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കോറമംഗല പൊലീസ് ഒരു എന്‍സിആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയുടെ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയായ സാനിയുര്‍ റഹ്മാനാണെന്നും നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും വസ്തുതാ പരിശോധകനായ മുഹമ്മദ് സുബൈര്‍ എക്സിലെ ഒരു പോസ്റ്റിലൂടെ ആരോപിച്ചു.
മുമ്പ് മുസ്ലീമായിരുന്ന ഇയാള്‍ പിന്നീട് നിരീശ്വരവാദിയായി സ്വയം വിശേഷിപ്പിച്ചിരുന്നുവെന്നും 2018ല്‍ തന്റെ പേര് ‘ശ്രീ സത്യനിഷ്ഠ ആര്യ’എന്ന് മാറ്റിയതായും പോസ്റ്റില്‍ പറയുന്നു. ക്രിസ്തുമതത്തിനും ഇസ്ലാമിനുമെതിരെ വിദ്വേഷം നിറഞ്ഞ വീഡിയോകള്‍ സൃഷ്ടിക്കുകയും പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി പണം തേടുകയും ചെയ്തിരുന്നുവെന്നുമാണ് ആരോപണം. അന്വേഷണത്തിന്റെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
News
‘ബാഹുബലി’ കുതിച്ചുയര്‍ന്നു; ബ്ലൂബേഡ് ബ്ലോക്ക് രണ്ട് ഉപഗ്രഹ വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്.
ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.
സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.
ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര് ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala18 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
News14 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
