Culture

റഷ്യയുമായി ബന്ധം: ട്രംപിന്റെ മുന്‍ ഉപദേഷ്ടാവിന് ജയില്‍ശിക്ഷ

By chandrika

September 08, 2018

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോ പൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തെ തടവാണ് വാഷിങ്ടണ്‍ ഡിസി കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തട്ടിയെടുത്ത ഇമെയിലുകള്‍ റഷ്യക്കാരുടെ കൈയിലുണ്ടന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് കളവ് പറയുകയും ചെയ്ത കേസിലാണ് ശിക്ഷ.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ പൗലോസ് കേസില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം 12 മാസത്തോളം അദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ പൗലോസിന് 200 മണിക്കൂര്‍ സാമൂഹിക സേവനവും 9500 ഡോളര്‍ പിഴയും വിധിച്ചു.

ജീവിതം മുഴുവന്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണെന്നും പ്രായശ്ചിത്തം ചെയ്ത് പരിശുദ്ധനാകാന്‍ തനിക്ക് അവസരം കിട്ടുമെന്നും പൗലോസ് കോടതിയില്‍ പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പെട്രോളിയം കമ്പനിയില്‍ ജീവനക്കാനായിരുന്നു അദ്ദേഹം 2016 മാര്‍ച്ചിലാണ് ട്രംപിന്റെ പ്രചാരണ വിഭാഗത്തില്‍ ചേര്‍ന്നത്. റഷ്യക്കാരുമായി അദ്ദേഹത്തിന് രഹസ്യ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.