kerala

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

By sreenitha

January 12, 2026

തിരുവനന്തപുരം:  പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ് എച്ച്. എയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ആറു വർഷം കഠിനതടവ് വിധിച്ചു. ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.

2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ. ആണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറു വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.