More

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ ക്ക് മുന്‍തൂക്കം; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം

By Test User

May 19, 2019

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടാവുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎ 300 വരെ സീറ്റുകള്‍ നേടുമെന്ന് ഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ യുപിഎക്ക് 100 മുതല്‍ 150ലധികം സീറ്റുകള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 100 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ടൈംസ് നൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 306 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളിലും മറ്റുള്ളവര്‍ 104 സീറ്റുകളിലും വിജയം നേടുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലും എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. 58 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 20 സീറ്റ് മഹാസഖ്യത്തിനും രണ്ട് സീറ്റ് യുപിഎക്കും ലഭിക്കുമെന്നും പ്രവചനം. എന്നാല്‍ മറ്റ് ചില ഫലങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നും പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് വന്‍ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 15 മുതല്‍ 16 വരെ സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.