More

ലക്ഷ്യം ദലിത് മുസ്ലിം വിഭാഗങ്ങള്‍: യു.പി യില്‍ നടന്നത് 1400 ലേറെ വ്യാജ ഏറ്റുമുട്ടലുകള്‍

By chandrika

March 24, 2018

 

ഉത്തര്‍പ്രദേശില്‍ 1400ലേറെ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ട്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷമുള്ള കണക്കുകളാണ് ഇത്. നിയമപരമായ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ ക്രിമിനലുകളും അല്ലാത്തവരുമായവരെ വെടിവെച്ചു കൊന്ന സംഭവവങ്ങളാണ് കൂടുതലും. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച പൊതുവിചാരണയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദലിത്, ഒ.ബി.സി, മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും. ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നത് മീററ്റിലാണ്; 449. 210 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്ന ആഗ്രയാണ് തൊട്ടുപിന്നില്‍. ബറേലിയില്‍ 196ഉം കാണ്‍പൂരില്‍ 91 ഉം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20നും ഈ വര്‍ഷം ജനുവരി 31നുമിടയില്‍ ഉത്തര്‍പ്രദേശില്‍ 1142 ഏറ്റുമുട്ടലുകളാണ് അരങ്ങേറിയത്. ഏറ്റുമുട്ടലുകളില്‍ നാല് പൊലീസുകാര്‍ അടക്കം 48 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.