ഗസ്സ സിറ്റി: പരിമിതമായ തോതിൽ മാനുഷിക സഹായങ്ങൾ എത്തിത്തുടങ്ങിയതോടെ ഗസ്സ മുനമ്പിലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന ക്ഷാമാവസ്ഥ അവസാനിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. എന്നാൽ പട്ടിണിയുടെ തോതും മാനുഷിക സാഹചര്യവും ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ഓരോ എട്ടുപേരിൽ ഒരാൾക്ക് ഇപ്പോഴും ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുന്നുണ്ടെന്ന് യു.എൻ വ്യക്തമാക്കി.
ശൈത്യകാല വെള്ളപ്പൊക്കങ്ങളും കനത്ത തണുപ്പും കാരണം വിശപ്പിന്റെ കാഠിന്യം കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷമായി നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേൽ ഭവനങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി നശിപ്പിച്ചതിനാൽ ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും ടെന്റുകളിലോ നിലവാരമില്ലാത്ത അഭയകേന്ദ്രങ്ങളിലോ ആണ് കഴിയുന്നത്.
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിന് പിന്നാലെ സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ ഇസ്രായേൽ ഭാഗികമായി ലഘൂകരിച്ചിരുന്നു. എന്നാൽ സഹായ വിതരണ സംവിധാനം ഇപ്പോഴും പരിമിതവും അസ്ഥിരവുമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ഭക്ഷ്യസഹായ നിയന്ത്രണങ്ങൾ മൂലം വൻതോതിൽ പട്ടിണി രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ യു.എൻ അനുബന്ധ സ്ഥാപനമായ ഐ.പി.സി ആദ്യമായി ക്ഷാമം പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് കുറഞ്ഞത് 450 പേരെങ്കിലും പട്ടിണി മൂലം മരിച്ചതായാണ് കണക്കുകൾ.
ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി. വെടിനിർത്തലിന് മുമ്പ് ഗസ്സയിലേക്കുള്ള സഹായ പ്രവേശനത്തിന് ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ശേഷം സഹായങ്ങൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും, കരാർ ദുർബലമാണെന്നും ഇസ്രായേൽ പ്രദേശത്ത് ഇപ്പോഴും ദിവസേന ആക്രമണങ്ങൾ തുടരുകയാണെന്നും സഹായ പ്രവർത്തകർ പറയുന്നു. വെടിനിർത്തൽ തകർന്നാൽ ഗസ്സ വീണ്ടും കഠിനമായ ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്ന് ഐ.പി.സി മുന്നറിയിപ്പ് നൽകി.