News

അട്ടപ്പാടിയിലെ കര്‍ഷക ആത്മഹത്യ: രേഖകളില്‍ തിരിമറി; കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

By Manya

February 08, 2026

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായ രേഖാതിരിമറി നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കാവുണ്ടിക്കല സ്വദേശിയായ കര്‍ഷകന്‍ കൃഷ്ണസ്വാമിക്ക് ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കണ്ടെത്തല്‍. 2025 ഒക്ടോബറിലാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ കൃഷ്ണസ്വാമി തന്റെ ഭൂമി ആര്‍ക്കും വിറ്റിട്ടില്ലെന്നും, ഭൂമിയുടെ കൈമാറ്റം നടന്നതായി കാണിക്കുന്നതിനായി റവന്യൂ രേഖകളില്‍ പഴയ ഉടമയുടെ പേര് നീക്കം ചെയ്ത് പുതിയ ഉടമയുടെ പേര് ചേര്‍ത്തുവെന്നുമാണ് കണ്ടെത്തിയത്.

ലൈസന്‍സുള്ള ആധാരം എഴുത്തുകാര്‍, സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ചില വില്ലേജ് ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷ്ണസ്വാമിയുടെ രേഖകളില്‍ തിരിമറി നടത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും റീ-സര്‍വേയില്‍ നല്‍കിയ രേഖകള്‍ വീണ്ടും പരിശോധിക്കണമെന്നും, ഭൂസര്‍വ്വേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കണമെന്നും, രേഖകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അടിയന്തരമായി അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.