Connect with us

Video Stories

ക്വിറ്റ് ഇന്ത്യന്‍ ഫാസിസം

Published

on

 
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായക സമരമായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യാ സമരം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാര്‍ഷികമാണ് നാം ആചരിക്കുന്നത്. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജനിച്ചവരാണ്. ചരിത്രവും പാരമ്പര്യവും പൈതൃകവും വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ ശക്തിയും അഭിമാനവും പ്രചോദനവുമാണ് എന്ന വസ്തുത മറുന്നുകൂടാ.
കോണ്‍ഗ്രസിന്റെ ചില സമ്മേളനങ്ങള്‍ വളരെയേറെ ചരിത്രപ്രാധാന്യമുള്ളവയായിരുന്നു. 1920ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചത്. 1929ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്. പ്രസ്തുത സമ്മേളനത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേല്‍ക്കുന്നത്. 1939-ല്‍ മൗലാനാ അബ്ദുല്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതിനു മുമ്പ് 1923ല്‍ 35-ാം വയസില്‍ ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു ആസാദ്. സുഭാഷ് ചന്ദ്രബോസിന്റെ രാജിക്ക്‌ശേഷം പ്രവര്‍ത്തക സമിതികളില്‍ നിന്നും വിട്ടുനിന്നിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കൊണ്ടുവന്നത് ആസാദായിരുന്നു. രാജഗോപാലാചാരി, ആസഫ് അലി തുടങ്ങിയ നേതാക്കളെയും ആസാദ് പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവന്നു. 1942-ല്‍, സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലെ നിര്‍ണ്ണായകസമരമായ ക്വിറ്റ് ഇന്ത്യ സമരത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തത് ആസാദിന്റെ അധ്യക്ഷതയിലായിരുന്നു.
1939ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യയെ സഖ്യശക്തികകളുടെ ഭാഗമാക്കിമാറ്റി. 1935ല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന നിയമസഭകള്‍ക്ക് ഭരണച്ചുമതലകള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് 8 സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളുണ്ടാക്കി. എന്നാല്‍ ഈ ജനകീയ മന്ത്രിസഭയോടോ കോണ്‍ഗ്രസ് നേതാക്കളോടോ ആലോചിക്കാതെയാണ് ബ്രിട്ടന്‍ ഇന്ത്യയെ യുദ്ധത്തില്‍ പങ്കാളിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവെക്കുകയും ചെയ്തു.
രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ ജര്‍മ്മനിയോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ നാവികതാവളങ്ങളില്‍ ബോംബാക്രമണം നടത്തി. ജപ്പാന്‍ ബര്‍മ ആക്രമിച്ച് കീഴടക്കി. അവരുടെ സൈന്യം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുകയും താവളമുറപ്പിക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കടുത്ത ഭീക്ഷണിയായി മാറി. ഇന്ത്യക്കാരുടെ സഹായം ബ്രിട്ടന് അത്യാവശ്യമായി. ഈ ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ് ബ്രിട്ടീഷ് ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യന്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. 1942 മാര്‍ച്ചില്‍ ബ്രിട്ടന്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിനെ ദൂതനായി ഇന്ത്യയിലേക്ക് അയച്ചു. ക്രിപ്‌സ് ആസാദുമായും മറ്റും ചര്‍ച്ച നടത്തി. പൂര്‍ണ്ണസ്വാതന്ത്ര്യത്തെക്കുറിച്ചോ അധികാര കൈമാറ്റത്തെക്കുറിച്ചോ ഉറപ്പ് നല്‍കാത്തതിനാല്‍ ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളി.
1942 ആഗസ്റ്റ് 5ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരടു തയ്യാറാക്കി. ആഗസ്ത് 8ന് കോണ്‍ഗ്രസ് പാര്‍ട്ടി ബോംബെയില്‍ സമ്മേളിച്ച് ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉടന്‍ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരെ സിവില്‍ ആജ്ഞാലംഘനപ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പൊരുതാന്‍ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാന വിഷയങ്ങള്‍. മഹാത്മാഗാന്ധിയെ സമരനായകനായും തെരഞ്ഞെടുത്തു. എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഗാന്ധിജി അഭ്യര്‍ത്ഥിച്ചു. ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു: ‘ഇന്നത്തെ ഈ അടിമത്തം നിലനിര്‍ത്താനാണോ നമ്മള്‍ ഇവിടെ ജീവിക്കേണ്ടത്? ഈ നാടിനെ അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്നു മോചിപ്പിക്കാനാകുന്നില്ലെങ്കില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ ദൃഢനിശ്ചയം ചെയ്യണം. ഇതായിരിക്കട്ടെ നമ്മുടെ പ്രതിജ്ഞ. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമായി വന്നാല്‍ പ്രാണന്‍ ത്യജിക്കാന്‍പോലും നാം സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്ന് നിങ്ങളോട് എനിക്ക് പറയാനാവില്ല. സ്ഥിതിഗതികള്‍ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോള്‍ വേറൊരു പോംവഴിയുമില്ല. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊരു കൊച്ചു മന്ത്രം ഓതിത്തരാം. ഇത് നിങ്ങളുടെ ഹൃദയത്തില്‍ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ ഒച്ച പുറത്ത് വരണം-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക- ഇതാണ് ആ മന്ത്രം. ഒന്നുകില്‍ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കില്‍ ഈ ഉദ്യമത്തിനിടയില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തും’.’’
ആഗസ്റ്റ് 9ന് രാത്രിതന്നെ നേതാക്കളെ ജയിലിലടച്ചു. ഗാന്ധിജി, നെഹ്‌റു, ആസാദ്, സരോജിനി നായിഡു, ആസഫ് അലി തുടങ്ങി മുഴുവന്‍ നേതാക്കളേയും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഗാന്ധിജിയേയും സരോജിനി നായിഡുവിനേയും പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തിലും നെഹ്‌റുവിനെയും ആസാദിനേയും മറ്റും അഹമ്മദ് നഗര്‍ കോട്ടയിലും പാര്‍പ്പിച്ചു. മൂന്നു വര്‍ഷത്തോളം നെഹ്‌റുവും ആസാദും മറ്റു നേതാക്കളും അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലില്‍ കഴിഞ്ഞു. നെഹ്‌റുവിന്റെ സുപ്രസിദ്ധ കൃതി ‘ഡിസ്‌ക്കവറി ഓഫ് ഇന്ത്യ’ ഈ ജയില്‍വാസത്തിലെഴുതിയതാണ്. ആസാദ് അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ കഴിയുമ്പോഴാണ് പ്രിയ പത്‌നി സുലൈഖ ബീഗം മരണമടയുന്നത്. മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി ജയില്‍വാസമനുഷ്ഠിക്കുന്ന ആസാദ് ജയിലധികൃതരുടെ ഔദാര്യത്തില്‍ ഭാര്യയെ അവസാനമായി കാണാന്‍ ആഗ്രഹിച്ചില്ല. ആ ധീരദേശാഭിമാനി തലകുനിച്ചില്ല. ജയിലില്‍ കിടന്ന് തന്നെ ആസാദ് പ്രിയപത്‌നിക്ക് യാത്രാമൊഴി ചൊല്ലി.
എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. വെടിവെപ്പുകളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്‍ തടങ്കലിലായി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ഭ്രാന്താണെന്ന് പറഞ്ഞവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. മറക്കാനാവാത്ത, പൊറുക്കാനാവാത്ത ഒരു അപരാധം തന്നെയാണത്.
1945-ഓടെ രണ്ടാം ലോക യുദ്ധം അവസാനിച്ചു. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. 1948 ജൂണ്‍ 30നകം അധികാര കൈമാറ്റമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അങ്ങിനെ 1947 ആഗസ്റ്റ് 14ന് പാക്കിസ്താനും ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയും പിറവിയെടുത്തു.
ദീര്‍ഘകാലത്തെ അടിമത്വത്തില്‍നിന്നുള്ള മോചനത്തിന് വേണ്ടി, സ്വാതന്ത്ര്യത്തിന്‌വേണ്ടി ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രം നാം നെഞ്ചിലേറ്റി. ക്വിറ്റ് ഇന്ത്യ സമരം ലക്ഷ്യം നേടി. പക്ഷേ മൂന്നു പതിറ്റാണ്ടിലേറെക്കാലം സ്വാതന്ത്ര്യസമരത്തെ മുന്നില്‍നിന്ന് നയിച്ച മഹാത്മാവിന് ആറു മാസക്കാലം പോലും സ്വതന്ത്ര ഭാരതത്തില്‍ ജീവിക്കാനായില്ല. ബ്രിട്ടീഷുകാരന്‍ ചെയ്യാന്‍ മടിച്ച കൃത്യം ഒരിന്ത്യക്കാരന്‍ ചെയ്തു. അഹിംസയുടെ ആചാര്യന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു.
ജാതിമത വ്യത്യാസമില്ലതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുകയാണ്. പ്രൊഫസര്‍ കല്‍ബുര്‍ഗി മുതല്‍ ജുനൈദ് വരെയുള്ളവര്‍ അസഹിഷ്ണുതയുടെ രക്തസാക്ഷികളായി. അരുണാചല്‍പ്രദേശ്, മിസോറാം, ഗോവ, ബീഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ജനാധിപത്യം ചോദ്യചിഹ്നമായി മാറുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമെഴുതിയത് സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും നവ ഭാരതശില്‍പിയും യുഗപ്രഭാവനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ‘ഭരണഘടനയുടെ ആത്മാവ്’ എന്നാണ് ആമുഖത്തെ നെഹ്‌റു വിശേഷിപ്പിച്ചത്. 1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്ന പദം കൂട്ടിച്ചേര്‍ത്തത് ധീര രക്തസാക്ഷി ഇന്ദിരാജിയാണ്. ഭരണഘടനയുടെ ആമുഖവും മാറ്റിയെഴുതപ്പെടുമോ എന്ന ആശങ്ക ഇപ്പോള്‍ ജനങ്ങളില്‍ വളരുകയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തെപോലും വെള്ളപൂശാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നു. രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പിതൃഘാതകന്റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു. 1942ല്‍ മഹാത്മാവ് നമുക്ക് ഓതിത്തന്ന ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രം സ്വാതന്ത്ര്യത്തിന്റെ സപ്തതി വേളയില്‍ നെഞ്ചോട് ചേര്‍ക്കേണ്ടിയിരിക്കുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending