കോഴിക്കോട് : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൻ്റെ പുതിയ കെട്ടിടത്തിലുണ്ടായ അപകടത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തേണ്ടതുണ്ട്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തന്നെ വലിയ വീഴ്ച്ചയുണ്ടായ വിധത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഫയർ & സേഫ്റ്റി ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണം നടന്നതെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അപകടങ്ങൾ ഉണ്ടായാൽ പെട്ടെന്ന് രോഗികൾക്ക് രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതാണ് ഈ അപകടത്തിലൂടെ വ്യക്തമായത്. മാത്രവുമല്ല ഈ അപകടത്തെ തുടർന്ന് 5 പേർ മരണപ്പെട്ടെന്ന ബന്ധുക്കളുടെ ആക്ഷേപം കൃത്യമായി പരിശോധിക്കപ്പെടണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ മരണത്തിന് അപകടവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിൽ കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.