kerala

താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ തീപ്പിടിത്തം; പ്ലാന്റും കെട്ടിടവും കത്തിനശിച്ചു

By webdesk17

January 01, 2026

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.

ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരുമില്ലാത്ത സമയത്താണ് തീപ്പിടത്തമുണ്ടായത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചു എന്നാണ് സംശയിക്കുന്നത്. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നില്‍ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

നിലവില്‍ ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സമീപപ്രദേശങ്ങളായ താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലൊന്നും ഫയര്‍‌സ്റ്റേഷന്‍ ഇല്ലാത്തതാണ് തീപ്പിടത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇരുപതില്‍ അധികം കിലോമീറ്റര്‍ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ എത്താന്‍ മുക്കാല്‍ മണിക്കൂറില്‍ അധികം സമയമെടുത്തു.