Film
‘അഭിപ്രായം പറഞ്ഞതിന് പുറത്താക്കി; ആത്മാഭിമാനത്തിന് മുറിവേറ്റു’: സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍
ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നടന് പ്രേംകുമാര്‍. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ മുറിവേല്‍പ്പിച്ചെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായതെന്നും പ്രേംകുമാര്‍ പറഞ്ഞു.
‘ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്നും സമരം നീണ്ടുപോകുന്നത് ഉചിതമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തന്നെ ഇത് ചോര്‍ത്തി നല്കി സര്‍ക്കാരിനെതിരെ വ്യാഖ്യാനിക്കുകയായിരുന്നു,’ പ്രേംകുമാര്‍ വിശദീകരിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് മാറ്റിയതെന്നും ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു സാധാരണ ജോലിക്കാരനെ മാറ്റുമ്പോള്‍ പോലും കാണിക്കുന്ന മിനിമം മാന്യത സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവില്‍ താന്‍ രാഷ്ട്രീയമായി സ്വതന്ത്രനാണെന്നും എന്നാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ് നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
Film
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ.
കൊച്ചി: യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു.
ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.
രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.
സീരിയല്‍ രംഗത്തെ നിരവധി പേര് ഇത്തരം യൂട്യൂബ് ചാനലുകള്‍ക്കെതിരെ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.
Film
മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്സി) പരാതി നൽകി.
ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.
സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻസിഎഫ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.
Film
‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി സെന്‍സര്‍ ബോര്‍ഡ് തള്ളി. സിനിമ ഒരു തരത്തിലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
സിനിമ ലഹരി ഉപയോഗത്തിനും ഓണ്‍ലൈന്‍ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ കേസിലെ സാഹചര്യങ്ങളോ, കൊലപാതക രീതിയോ, കഥാപാത്രങ്ങളുടെ പേരോ സിനിമയിലില്ല. സിനിമ പുറത്തിറങ്ങുന്നത് കോടതിയിലെ വിചാരണയെ സ്വാധീനിക്കില്ലെന്നും ബോര്‍ഡ് പറഞ്ഞു.
പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ മാധ്യമ വിചാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സാക്ഷികളെ സ്വാധീനിക്കുകയും മകന്റെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2025 ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന് തന്റെ മുത്തശ്ശി, പിതൃസഹോദരന്, അദ്ദേഹത്തിന്റെ ഭാര്യ, സുഹൃത്ത്, സ്വന്തം സഹോദരന് എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ഈ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുകയാണ്.
-
Film2 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News2 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News2 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories2 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News2 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News2 days agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News2 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories2 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
