തെഹ്റാൻ: യുഎസ് സൈന്യം ഇറാൻ മണ്ണിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“യുഎസ് സൈനികർ ഇറാൻ മണ്ണിൽ കാലുകുത്താൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അവരെ നേരിടാൻ സൈന്യം പൂർണ സജ്ജമാണ്,” എന്നാണ് ഗാലിബാഫ് പറഞ്ഞത്. ചർച്ചകൾക്കുള്ള തയ്യാറെടുപ്പിനെ കുറിച്ച് സംസാരിക്കുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടം അണിയറയിൽ ആക്രമണത്തിനുള്ള നീക്കങ്ങൾ നടത്തുന്നതായും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, ഇറാനിൽ ദീർഘകാല കരയുദ്ധത്തിനുള്ള സാധ്യതകൾ പരിഗണിച്ച് പെന്റഗൺ പദ്ധതികൾ തയ്യാറാക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 3,500 സൈനികരടങ്ങുന്ന 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റ് മിഡിൽ ഈസ്റ്റിൽ എത്തിച്ചതായി അമേരിക്കൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. കപ്പൽ മാർഗ്ഗമാണ് ഇവരെ മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.
നിലവിൽ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ, യുഎസ് സൈന്യം നേരിട്ട് ഇറാനിലേക്ക് കടക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ തയ്യാറാകണമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്.