കൊല്‍ക്കത്ത: ടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഐദന്‍ മാര്‍ക്‌റാം നയിക്കുന്ന ആഫ്രിക്കന്‍ സംഘം ഈഡനില്‍ ഇറങ്ങുന്നതെങ്കില്‍ മഴയില്‍ കുതിര്‍ന്നിരുന്നു കിവികളുടെ സൂപ്പര്‍ എട്ട്. പാക്കിസ്താനെതിരായ ആദ്യ മല്‍സരം മഴയില്‍ അപൂര്‍ണമായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കിവികള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ശ്രീലങ്കക്കെതിരെ നേടിയ വിജയം ഉള്‍പ്പെടെ മൂന്ന് പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. ഗ്രൂപ്പിലെ അവസാന സൂപ്പര്‍ എട്ട് മല്‍സരം വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു.
ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള ആ മല്‍സരത്തില്‍ പാക്കിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിച്ചിരുന്നുവെങ്കില്‍ കിവികള്‍ പുറത്താവുമായിരുന്നു. എന്നാല്‍ പാക്കിസ്താന്‍ നേരിയ മാര്‍ജിനില്‍ മാത്രം ജയിച്ചതോടെ മെച്ചപ്പെട്ട റണ്‍റേറ്റില്‍ ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കുകയായിരുന്നു. കടലാസില്‍ കരു ത്തര്‍ ദക്ഷിണാഫ്രിക്കന്‍ സംഘമാണ്. എന്നാല്‍ എല്ലാ കൊമ്പന്മാരെയും വീഴ്ത്താനുളള കിവികളുടെ കരുത്ത് മുത്ത് കാണാതിരിക്കാനുമാവില്ല.
ബാറ്റിംഗില്‍ നായകന്‍ മാര്‍ക്‌റാം, ക്വിന്റണ്‍ ഡികോക്ക്, ഡി വാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, കോര്‍ബിന്‍ ബോര്‍,റ്യാന്‍ റിക്കില്‍ട്ടണ്‍, ട്രിസ്റ്റണ്‍ സ്റ്റമ്പ്സ് തുടങ്ങിയവരുടെ മികവാണ് ദക്ഷിണാഫ്രിക്കയുടെ വിലാസം. മാര്‍ക്‌റാമും ഡികോക്കും നല്ല തുടക്കം നല്‍കിയാല്‍ അതുപയോഗപ്പെടുത്താന്‍ പ്രാപ്തരാണ് പിന്നീട് വരുന്നവര്‍. മാര്‍കോ ജാന്‍സണ്‍ ഉള്‍പ്പെടെയുള്ള ഓള്‍ റൗണ്ടര്‍മാര്‍ വാലറ്റ ബാറ്റിംഗിന് കരുത്ത് പകരുന്നവരാണ്. പേസ് നിരയില്‍ അനുഭവ സമ്പന്നരായ കാഗിസോ റബാദ, ലുന്‍ഗി എന്‍ഗിടി എന്നിവരുമുണ്ട്. ജോര്‍ജ് ലിന്‍ഡേ, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്നും ദക്ഷിണാഫ്രിക്ക ഉ പയോഗപ്പെടുത്തുമ്പോള്‍ വലിയ സ്‌കോര്‍ സ്വന്തമാക്കുകയെന്നത് കിവികള്‍ക്ക് എളുപ്പമാവില്ല. കിവികള്‍ക്കും നല്ല ബാറ്റിംഗ് കരുത്തുണ്ട്. ടിം സൈഫര്‍ട്ട്, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരല്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഫിന്‍ അലന്‍ എന്നിവരെല്ലാം വേഗ ബാറ്റര്‍മാരാണ്. പക്ഷേ ലോകകപ്പില്‍ ഇവര്‍ക്കാര്‍ക്കും ഇത് വരെ വലിയ വ്യക്തിഗത സ്‌ക്കോര്‍ സ്വന്തമാക്കാനായിട്ടില്ല. പരുക്കും ടീമിനെ അലട്ടുന്നുണ്ട്. ഈഡന്‍ സ്പിന്നിനെ തുണക്കുമെന്ന് വ്യ ക്തമായതിനാല്‍ നായകനും പ്രധാന സ്പിന്നറുമായ മിച്ചല്‍ സാന്ററുടെ ഓള്‍റൗണ്ട് പ്രകടനം പ്രധാനമാണ്. മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസണ്‍ എന്നി പേസര്‍മാരുടെ റോളും പ്രധാനമാണ്.