india

കാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്‍’ ആരംഭിച്ചു

By webdesk18

December 21, 2025

ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീര്‍ താഴ്വരകളില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയെത്തി. ഇതോടെ കാശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമായ ‘ചില്ലൈ കലാന്‍’ ഇന്ന് ആരംഭിച്ചു. താഴ്വരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയും സമതല മേഖലകളില്‍ കനത്ത മഴയുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേഘാവൃതമായ കാലാവസ്ഥയെ തുടര്‍ന്ന് രാത്രികാല താപനിലയില്‍ നേരിയ വര്‍ധനവുണ്ടായി. ശ്രീനഗറില്‍ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തിയപ്പോള്‍ ഗുല്‍മാര്‍ഗില്‍ മൈനസ് 1.5 ഡിഗ്രിയും പഹല്‍ഗാമില്‍ മൈനസ് 2.8 ഡിഗ്രിയുമാണ് താപനില.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രധാന മലയോര പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു. സോജില പാസില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചതോടൊപ്പം കൂപ്‌വാരയിലെ സാദ്‌ന ടോപ്പ്, ബന്ദിപ്പോരയിലെ റസ്ദാന്‍ പാസ്, അനന്ത്‌നാഗിലെ സിന്തന്‍ പാസ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്ന് മാസമായി വരണ്ട കാലാവസ്ഥ മൂലം അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയിരുന്ന പൊടിപടലങ്ങള്‍ക്ക് മഞ്ഞുവീഴ്ച താല്‍ക്കാലിക ആശ്വാസമായി. ഇതോടെ വായു ഗുണനിലവാരത്തില്‍ മെച്ചം ഉണ്ടാകുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് ആശ്വാസമാകുകയും ചെയ്തു.

‘ചില്ലൈ കലാന്‍’ കാലയളവില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്ന കനത്ത മഞ്ഞുവീഴ്ചയാണ് കാശ്മീരിലെ നദികളും അരുവികളും വേനല്‍ക്കാലത്ത് വറ്റാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. പര്‍വ്വതങ്ങളിലെ ജലസംഭരണികള്‍ മഞ്ഞുകൊണ്ട് നിറയുന്നത് കൃഷിക്കും ശുദ്ധജല ലഭ്യതയ്ക്കും ഏറെ പ്രാധാന്യമുള്ളതാണ്.

ക്രിസ്മസ്–പുതുവത്സര കാലയളവില്‍ മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഇന്നത്തെ മഞ്ഞുവീഴ്ച സഞ്ചാരികള്‍ക്ക് പുതുമയുള്ള ഉണര്‍വ് നല്‍കി. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.