News

കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു; കണ്ണൂരും കരിപ്പൂരും സർവീസുകൾ റദ്ദാക്കി

By vismaya

March 03, 2026

നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇന്നും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് രാവിലെ 7.05 ന് പുറപ്പെടേണ്ട അബുദാബി എയർ ഇന്ത്യ വിമാനവും, 8.50 ന് പുറപ്പെടേണ്ട ദുബൈ എയർ ഇന്ത്യ വിമാനവും, 9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ വിമാനവും ഉള്‍പ്പെടെ നിരവധി സര്‍വീസുകളാണ് റദ്ദായത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

അതേസമയം, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കി സര്‍വീസുകള്‍ നടത്തും. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് പൂര്‍ണമായി പുനരാരംഭിക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് സൂചന.

ഇതിനിടെ, പശ്ചിമേഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബം ഇന്ന് കൊച്ചിയിലെത്തും. രാവിലെ 8.30ഓടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. കൊളംബോയില്‍ നിന്ന് ഇവരെ ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് തുടര്‍ യാത്ര ക്രമീകരിച്ചത്.

കൊച്ചിയില്‍ നിന്ന് മസ്കറ്റിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വേസിന്റെ വിമാനം ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്ന് മസ്കറ്റിലേക്കാണ് നടത്തുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് കൊച്ചിയില്‍ എത്തിയിരുന്നത്.