Video Stories

ഫ്‌ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു

By chandrika

March 16, 2018

മയാമി: ഫ്‌ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും പാലത്തിനടിയില്‍പെട്ട് തകര്‍ന്നടിഞ്ഞു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പടിഞ്ഞാറന്‍ മയാമി ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നടപ്പാലമാണ് തകര്‍ന്നു വീണത്. ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റിയെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് പാലം തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വരി പാതയ്ക്ക് മുകളിലൂടെയാണ് 174 അടി നീളമുള്ള പാലം നിര്‍മിച്ചിരിക്കുന്നത്. 14.2 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച പാലം കാറ്റഗറി അഞ്ചില്‍ പെടുന്നതാണെന്നും കൊടുങ്കാറ്റിനെ പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റില്‍ റോഡ് മുറിച്ചു കടക്കവെ ഒരു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ ആറ് മണിക്കൂര്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.