Connect with us

columns

മൂന്നാം മുന്നണി ആര്‍ക്കുവേണ്ടി

കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്.

Published

on

കെ.എന്‍.എ ഖാദര്‍

സി.പി.എമ്മിനെ കേരളത്തിലും ചന്ദ്രശേഖര റാവുവിനെ തെലുങ്കാനയിലും കെജരിവാളിനെ ഡല്‍ഹി, പഞ്ചാബ്് സംസ്ഥാനങ്ങളിലും ഇതര പ്രാദേശിക കക്ഷികളെ അവരവര്‍ക്ക് സ്വാധീനമോ ഭരണമോ ഉള്ള സംസ്ഥാനങ്ങളിലും സുഖമായി ഭരിക്കാന്‍ അനുവദിച്ചാല്‍ വിശാലമായ ദേശീയ താല്‍പര്യങ്ങള്‍ ഉപേക്ഷിച്ച് ബി.ജെ.പി സംഘ്പരിവാര്‍ ശക്തികളെ കേന്ദ്രത്തിലും അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഭരിക്കാന്‍ അനുവദിക്കാമെന്നും യാതൊരു വിധത്തിലും അവരെ ശല്യപ്പെടുത്തുകയില്ലെന്നും ഇന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ അലിഖിതമായ ഒരു രഹസ്യധാരണയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അവരോട് ആഭിമുഖ്യമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളും മാത്രമാണ് ഈ ജനവഞ്ചനക്ക് കൂട്ട്‌നില്‍ക്കാത്തത്. തല്‍ഫലമായി മൂന്നാം മുന്നണി രൂപീകരണവും കോണ്‍ഗ്രസില്ലാത്ത ദേശീയ ബദലും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തില്‍ സി.പി.എം ഉള്‍പ്പെടെ ചില പാര്‍ട്ടികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ഇന്ത്യ പഠിച്ച പാഠം ബി.ജെ.പിയെ പരാജയപ്പെടുത്തുക ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമല്ല എന്നാണ്. ചുരുങ്ങിയപക്ഷം രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്നാലേ ഒരു പരീക്ഷണം പോലും സാധ്യമാവുകയുള്ളൂ. ഈ വസ്തുതകള്‍ നന്നായി അറിഞ്ഞിട്ടും കോണ്‍ഗ്രസ് വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചു പ്രതിപക്ഷകക്ഷികളെ രണ്ടോ മൂന്നോ തട്ടുകളിലാക്കി മാറ്റാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വിനാശകരമായ ഈ വഴി ബി.ജെ.പിയെയും സംഘ്പരിവാര്‍ ശക്തികളെയും പരോക്ഷമായി സഹായിക്കാനല്ലെങ്കില്‍ എന്തിനാണ്? പലതായി മത്സരിച്ചു തിരഞ്ഞെടുപ്പിന്‌ശേഷം ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകള്‍ ചേര്‍ത്തു വെച്ചാലും ഒരു ഭരണമുണ്ടാവുകയില്ലെന്ന വസ്തുത അറിയാത്തവരുണ്ടോ?

ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളെയും നിക്ഷിപ്ത താല്‍പര്യങ്ങളെയും പരാജയപ്പെടുത്തി സ്വന്തം ജീവിതവും രാജ്യവും സുരക്ഷിതമാക്കാന്‍ പാര്‍ട്ടികള്‍ക്കതീതമായി ചിന്തിക്കുക മാത്രമായിരിക്കും ഇനിയുള്ള ഏക വഴി. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ദൈനംദിന ജീവിതം കോര്‍പറേറ്റുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും മോദിയും അമിത്ഷായും അദാനിയും അംബാനിയും ഭരിക്കുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാനും ജനങ്ങളുടെ മുമ്പില്‍ മറ്റു വഴികളില്ല. രാഷ്ട്രീയ കക്ഷികള്‍ പറയുന്നത് മാത്രമല്ല ശരിയെന്ന് ജനം തിരിച്ചറിയണം. തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിച്ച വ്യാഖ്യാനമാണ് ജനം പാര്‍ട്ടികളില്‍നിന്നും കേള്‍ക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സി.പി.എം നേതാവ് സീതാറാം യച്ചൂരിക്കും പങ്കെടുത്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ പാര്‍ട്ടിയുടെ കേരള ഘടകം അഥവാ പിണറായി അതിനെ തടഞ്ഞിരിക്കുന്നു. അതേസമയം മുമ്പ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചിട്ടുള്ള സി.പി.എം ഇപ്പോള്‍ ത്രിപുരയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നാണ് മത്സരിക്കുന്നത്. ആ ബന്ധം ആശയാധിഷ്ഠിതമല്ലെന്നവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്‍ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്. പ്രകാശ് കാരാട്ട് വളരെ നേരത്തെ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അല്‍പ്പം വ്യത്യസ്തനായ യച്ചൂരിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കേരള ഘടകം അനുവദിക്കുകയില്ല. സി.പി.എം കേന്ദ്ര നേതൃത്ത്വത്തിന്റെ അന്നദാതാക്കള്‍ ബംഗാള്‍ നഷ്ടമായ ശേഷം കേരളമാണല്ലോ കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്നതാണോ ബി.ജെ.പി ഭരിക്കുന്നതാണോ നല്ലത് എന്നൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഇന്നത്തെ സി.പി.എം സംശയരഹിതമായും ബി.ജെ.പിയെ അനുകൂലിക്കും.

താത്വികമായ പദപ്രയോഗങ്ങളാലും പ്രത്യയശാസ്ത്രപരമായ കവചങ്ങളാലും അത് വളച്ചാലും തിരിച്ചാലും അന്തിമ നിലപാട് കോണ്‍ഗ്രസ് വിരുദ്ധതയില്‍ ചെന്നുമുട്ടും. ഈ നയം ചരിത്രത്തിന്റെ ഏതോ ദിശയില്‍ അവരെ പിടികൂടിയതാണ്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഈ നിലപാടില്‍ നിന്നവര്‍ അടിസ്ഥാനപരമായി വ്യതിചലിച്ചിട്ടില്ല. ബി.ജെ.പിയുടെ വളര്‍ച്ചക്കും തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വഴിതുറന്നതില്‍ ഈ കാഴ്ച്ചപാടിന് പങ്കുണ്ട്. കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മഹാസഖ്യം അവരുടെ അജണ്ടയില്‍ ഇല്ലേ ഇല്ല. ഇതര മതേതര കക്ഷികളും നിഷ്‌കളങ്കരായ രാജ്യസ്‌നേഹികളും സി.പി.എമ്മിന്റെ ഈ കടുംപിടുത്തം തിരിച്ചറിയുന്നില്ലെന്ന് മാത്രം.

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ചു നോക്കിയതും ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നതും ആശയാധിഷ്ഠിതമല്ല. സ്ഥായിയായ നിലപാടോ കോണ്‍ഗ്രസ് വിരുദ്ധ നയങ്ങളില്‍ നിന്നുള്ള വ്യതിയാനമോ അല്ല. വെറും താല്‍ക്കാലികമായ തിരഞ്ഞെടുപ്പു കൂട്ടുകെട്ടു മാത്രം. നഷ്ടമായ രണ്ടു സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ഒരു പരീക്ഷണം മാത്രം. അതില്‍ ജയിച്ചാല്‍ ലാഭം തോറ്റാല്‍ നഷ്ടവുമില്ല. ത്രിപുര തിരിച്ചു കിട്ടിയാല്‍ ആ ഭരണം നിലനിര്‍ത്താനും കേരള മോഡലില്‍ മോദിയുടെ മുമ്പില്‍ തലയാട്ടുകതന്നെ ചെയ്യാനുമാണ് സാധ്യത.

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നതില്‍ ബി. ജെ.പിക്കും ഏറെ സന്തോഷമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം ഇവിടെ സാക്ഷാല്‍കരിക്കാന്‍ സി.പി.എമ്മാണ് ഏറ്റവും നല്ല കൂട്ടായി ബി.ജെ.പി കാണുന്നത്്. കേരള ബി.ജെ.പി ഗ്യാലറിയാല്‍ ഇരുന്നു കളികാണുകയാണ് എന്ന് അവരുടെ കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. ബംഗാളിനെ മമതയുടെ പിടിയില്‍നിന്ന് തട്ടിപ്പറിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്‍ അതിനെ സി.പി.എമ്മും അകമഴിഞ്ഞ് സഹായിക്കുന്നു. തൃണമൂല്‍ മുക്ത ബംഗാള്‍ രണ്ടു കൂട്ടരുടെയും ലക്ഷ്യമാണ് ദേശീയ തലത്തില്‍ മൂന്നാം മുന്നണി ഉണ്ടായ കാലത്തെല്ലാം ബി.ജെ.പി ജയിച്ചിട്ടുണ്ട്.

ചന്ദ്രശേഖരറാവുവിനും കെജരിവാളിനും പിണറായി ചെയ്യുന്നത് ഒരു ചേതമില്ലാത്ത ഉപകാരമാണ് അവര്‍ക്കും അതുമതി. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം ഭിന്നിച്ചുകിട്ടിയാല്‍ മതിയല്ലോ. അത് നടക്കും നടത്താന്‍ ഇവര്‍ ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു. രാഷ്ട്രതാല്‍പര്യമോ ഫാഷിസ്റ്റ് വര്‍ഗീയ വിരുദ്ധതയോ മതേതര ജനാധിപത്യ താല്‍പര്യങ്ങളോ ഇപ്പോള്‍ സി.പി.എമ്മിനെയും ചില പ്രതിപക്ഷ കക്ഷികളെയും അലട്ടുന്നില്ല. അവരവരുടെ അസ്തിത്വവും നിലനില്‍പ്പും ആണ് സുപ്രധാനമെന്ന് വേര്‍തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യം നന്നാക്കാന്‍ തങ്ങള്‍ വിചാരിച്ചാലാവില്ലെന്ന് അവര്‍ കരുതിയ പോലുണ്ട്. സംഘ്പരിവാര്‍ ശക്തികളുമായി ഒരു ഘോരയുദ്ധത്തിലേര്‍പ്പെടാന്‍ അവര്‍ക്കു സമയമില്ല.

കിട്ടാവുന്ന അവസരങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ വാമൊഴിയായും വരമൊഴിയും സേവനം ചെയ്യുന്നവരായി ഈ പാര്‍ട്ടികള്‍ മാറി. കൂടെ നില്‍ക്കുന്ന അണികളാവട്ടെ കാര്യമായ പ്രത്യായശാസ്ത്ര ധാരണകള്‍ ഉള്ളവരുമല്ല. പാര്‍ട്ടി എന്തു ചെയ്താലും അവര്‍ ചോദ്യം ചെയ്യില്ല. അവരുടെ കാര്യങ്ങളും നടന്നു കിട്ടണം. കൊച്ചു കൊച്ചു മോഹങ്ങള്‍ പൂവണിയണം. അവസരവാദമോ അധര്‍മമോ അഴിമതിയോ ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് അധികവും. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതായി ആരോപിക്കപ്പെട്ടതെല്ലാം ഇവിടെ സി.പി.എമ്മും ചെയ്യുന്നു. സത്യത്തില്‍ ബി.ജെ.പിയുടെ ബി ടീം ഇവരൊക്കെയാണ്.

കേരളത്തില്‍നിന്നു ഇന്ത്യയെ കാണാനാണവര്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ കാണാനും ഇന്ത്യയില്‍നിന്നും കേരളത്തെ കാണാനും അവര്‍ക്കു കഴിവില്ലാതെ പോയി. കോണ്‍ഗ്രസിനെ ഇന്ത്യയിലെങ്ങും തോല്‍പ്പിക്കലാണ് ബി.ജെ.പിയുടെ പ്രഥമ രാഷ്ട്രീയ ലക്ഷ്യം. മിക്കവാറും സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയെ തുണക്കുന്നു. അതുവഴി ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ അവര്‍ ആസ്വദിക്കുന്നു. കോണ്‍ഗ്രസ് വിരുദ്ധ ദൗത്യം പൂര്‍ത്തീകരിച്ചു കഴിയുന്നതോടെ ശല്യക്കാരായ ഓരോ സംസ്ഥാനത്തെയും പ്രാദേശിക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങാന്‍ സംഘ്പരിവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആ വലിയ വായില്‍ ഇരയാകുന്ന നേരം സി.പി.എമ്മിനെയും കാത്തിരിക്കുന്നു. അന്ന് നിലവിളിച്ചാല്‍ ഓടിവരാന്‍ ഒരു കോണ്‍ഗ്രസും സഖ്യകക്ഷികളും വേണ്ടെന്നാദ്യമേ അവര്‍ തീരുമാനിച്ചല്ലോ. ചുരുക്കിപറഞ്ഞാല്‍ 2024 ലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ദല്ലാളന്മാര്‍ വന്നുകഴിഞ്ഞു.

 

columns

ഇതിഹാസമായ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Published

on

സുകുമാരന്‍ മൂലേക്കാട്ട്

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുതിയ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു സത്യാഗ്രഹമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ആരംഭിച്ചത്. 1923ല്‍ കാക്കിനാഡ കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി സഹോദരന്മാരുടെയും അനുഗ്രഹ ആശംസകളോടെ അയിത്തോച്ചാടനം വിഷയമാക്കി ടി.കെ. മാധവന്‍ ഒരു പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. അതിനു മുമ്പ് തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയെ കണ്ട് തിരുവിതാംകൂറിലെ അയിത്ത ജാതിക്കാര്‍ അനുഭവിക്കുന്ന അവശതയും കഷ്ടപ്പാടുകളും ടി.കെ. മാധവന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീണ്ടല്‍ തൊടീല്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്ഷേത്ര പ്രവേശനം പതിത വര്‍ഗത്തിനും കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു പ്രസ്താവന എഴുതി ടി.കെ.മാധവനെ ഏല്‍പ്പിച്ച് പത്രങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ ആ പ്രസ്താവന വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.

കാക്കിനാഡ സമ്മേളനത്തിനു ശേഷം അയിത്തോച്ചാടന കമ്മറ്റി എന്ന പേരില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരു പ്രചരണകമ്മറ്റിയെ നിയോഗിച്ചു. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, കരൂറ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്‍ തോടത്ത് വേലായുധ മേനോന്‍, കെ. കേളപ്പന്‍ എന്നിവരടങ്ങിയതായിരുന്നു ആ കമ്മറ്റി. ഈ കമ്മറ്റി തിരുവിതാംകൂറില്‍ പലയിടങ്ങളിലും സഞ്ചരിച്ച് 1924 ഫെബ്രുവരി 28 ാം തീയതി വൈക്കത്തെത്തി. വൈക്കത്തമ്പലത്തിന്റെ നാലു ദിശയിലുളള റോഡുകളില്‍ ഇനി അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കാണുകയുണ്ടായി. അന്നു വൈകുന്നേരം വൈക്കം കായല്‍ കരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് നാളെ അയിത്ത ജാതിക്കാരെക്കൂട്ടി നിരോധന പലക മറികടക്കുമെന്ന് കെ.പി. കേശവ മേനോന്‍ പ്രഖ്യാപിച്ചു. ഇത് ഭരണ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. പലരും സന്ധി സംഭാഷണങ്ങളുമായി പ്രചാരണ ഡെപ്യൂട്ടേഷനെ സമീപിച്ചു. സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിരോധനം മറികടക്കല്‍ ഒരു മാസത്തേക്ക് നീട്ടി വച്ചു. അതിന് ഫലപ്രാപ്തി ഉണ്ടായില്ല.

1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം സമാരംഭിച്ചു. ഈ ഒരു മാസത്തിനിടയില്‍ മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളോട് സമരം ആരംഭിക്കുന്നതിനും അതിനുവേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. സമര ആരംഭ ദിവസം വെളുക്കുന്നതിനു മുമ്പ് തന്നെ വൈക്കം പട്ടണം പുരുഷാരവത്താല്‍ നിബിഡമായിരുന്നു. മൂന്നു സത്യഗ്രഹ സേനാനികള്‍ കുളിച്ച് കുറിയിട്ട് നിരോധന പലക മറികടക്കാന്‍ സന്നദ്ധരായി വലിയ ജനാവലിയുടെ അകമ്പടിയോടെ സമരമുഖത്തെത്തി. സവര്‍ണനായ ഗോവിന്ദപണിക്കരും ഈഴവനായ ബാഹുലേയനും ദലിതനായ ചാത്തന്‍ കുഞ്ഞപ്പിയും ആയിരുന്നു ആ ധീര സമരഭടന്മാര്‍. ഓരോരുത്തരോടും ജാതി ചോദിച്ചു. സവര്‍ണനായ ഗോവിന്ദ പണിക്കര്‍ക്ക് കടന്നു പോകാം എന്ന് അനുമതി ലഭിച്ചു. തന്റെ സഹജാതരേയും കൊണ്ടല്ലാതെ എനിക്കു മാത്രമായി കടന്നു പോകേണ്ടതില്ലെന്ന് ഗോവിന്ദ പണിക്കര്‍ പ്രസ്താവിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ ശിക്ഷിച്ച് ജയിലിലേക്കയച്ചു. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടി.കെ മാധവനും, കെ.പി. കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശ്രീമൂലം തിരുന്നാള്‍ തീപ്പെട്ടത് മൂലം ജയിലില്‍ കിടന്ന ഇവരെയെല്ലാം തുറന്നു വിട്ടു. പിന്നെ അറസ്റ്റ് ചെയ്യല്‍ നിര്‍ത്തി.

കൊല്ല വര്‍ഷം 1099ലെ വെളളപ്പൊക്കം ഒരു സുനാമി പോലെ ജനത്തിനനുഭപ്പെട്ട കാലം. വൈക്കത്തപ്പന്റെ തിരുനടയില്‍ കഴുത്തറ്റം വെളളം പൊങ്ങിയിരുന്നു. കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ട് ത്യാഗികളായ സമരസേനാനികള്‍ സമരം ചെയ്തു. സവര്‍ണരില്‍പ്പെട്ട ധാരാളം ആളുകള്‍ സമരത്തിന് അനുകൂലമായി വന്നുചേര്‍ന്നു കൊണ്ടിരുന്നു. ഈ സമയം സത്യഗ്രഹ ക്യാമ്പും, ഓഫീസും ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ വെല്ലൂര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. എല്ലാ ദിവസവും അവിടെ നിന്നും ജാഥയായിട്ടാണ് സത്യഗ്രഹികള്‍ എത്തിയിരുന്നത്. വെളളപ്പൊക്കകാലത്ത് സമര സേനാനികളോട് ദാരുണമായാണ് വിരോധികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ അതിദാരുണമായ ഒരു സംഭവം മൂവാറ്റുപുഴയില്‍ നിന്നും വന്ന ധര്‍മ്മ ഭടനായ രാമന്‍ ഇളയതിന്റെ കണ്ണില്‍ സവര്‍ണ്ണാനുകൂലികള്‍ ചുണ്ണാമ്പെഴുതിയതാണ്. രാമന്‍ ഇളയതിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിക്രൂരമായ മര്‍ദ്ദനമാണ് സമരവിരോധികള്‍ അഴിച്ചുവിട്ടത്. മര്‍ദ്ദനമേറ്റിട്ടും അഹിംസയെ മുറുകെ പിടിച്ച് ധര്‍മ്മസമരം മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈനംദിനം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

സമരത്തിന് ജനമനസുകളുടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാടെങ്ങും ആഹ്ലാദത്തോടെ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. നാഗര്‍കോവിലില്‍ നിന്നും എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് എത്തിച്ചേര്‍ന്നു. ഇതിന്റെ നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി. ശ്രീനാരായണ ഗുരുദേവന്‍ സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു.

1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാ ഗാന്ധി വൈക്കത്തെത്തി ആശ്രമത്തില്‍ സന്നദ്ധ ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു. വൈക്കത്ത് ഇണ്ടന്‍തുരുത്തി മനയിലെത്തി സവര്‍ണ നേതാക്കളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടാ യില്ല. രണ്ടു ദിവസത്തിനു ശേഷം മഹാത്മജി ആലപ്പുഴ-കൊല്ലം വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെയും തിരുവനന്തപുരത്തെത്തി മഹാറാണിയേയും പൊലീസ് കമ്മീഷണര്‍ പിറ്റിനേയും കണ്ട് സമരം തീര്‍ക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി. പിറ്റുമായി ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തു. സമരം പിന്നെയും തുടര്‍ന്നു. 1925 നവംബര്‍ 23ാം തീയതി പ്രത്യക്ഷസമര പരിപാടികള്‍ അവസാനിപ്പിച്ചു. നവംബര്‍ 30ന് സമരവിജയ സമ്മേളനം നടത്തി ഇരുപത് മാസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരം അവസാനിപ്പിച്ചു.
സമര രംഗത്ത് അതുല്യമായ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയരായ ഒട്ടനവധി ആളുകളുണ്ട്. നേതൃത്വപരമായ സംഭാവന ചെയ്ത ആമചാടി തേവന്റെയും, ഇ.വി. രാമസ്വാമി നായിക്കരുടേയും ചിറ്റേടത്ത് ശങ്കുപിളള തുടങ്ങി എത്രയോ ത്യാഗികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ് സമരം വിജയപ്രാപ്തിയില്‍ എത്തിയത്. പഞ്ചാബില്‍ നിന്നു വന്ന അകാലിദളിന്റെ സംഭാവന കുറച്ചു കാണേണ്ടതല്ല. സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രജാ സഭയില്‍ എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് അനുകൂലമായി സവര്‍ണരുള്‍പ്പെടെയുളള മനുഷ്യ പക്ഷത്ത് നിന്നവരേയും ഓര്‍ക്കേണ്ടതുണ്ട്. പ്രമേയം വോട്ടിലിട്ടു. ഒരു വോട്ടിന് തളളപ്പെട്ടു. ആ ഒരു വോട്ട് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകരില്‍ ഒരാളായ ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പരമേശ്വരന്റേതായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.
1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തോടെ എല്ലാ വഴികളിലും അയിത്ത ജനതയ്ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. അതിനു ശേഷം അതുവരെയുണ്ടായിരുന്ന വിപ്ലവകരമായ ചിന്ത അന്യാധീനപ്പെട്ടു പോയോ എന്ന് സന്ദേഹിക്കുന്നു. പുതിയ കാലഘട്ടത്തില്‍ അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി പതിത ജനസമൂഹത്തിന് ആവേശമുണര്‍ത്തിയവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നത് കാലത്തിന്റെ തിരിച്ചുപോക്കായി വിലയിരുത്തുന്നു.

(ലേഖകന്‍ വൈക്കം സത്യഗ്രഹം ഒരു ഇതിഹാസ സമരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.)

 

 

Continue Reading

columns

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

Continue Reading

columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍- എഡിറ്റോറിയല്‍

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.

Published

on

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.

രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.

Continue Reading

Trending